കൊച്ചി:കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സില്‍ പിടിവലി. വിദേശയാത്രക്കുള്ള സൗകര്യവും മെട്രോസിറ്റി എന്ന ബഹുമതിയും അതിലൂടെ കിട്ടുന്ന സൗകര്യവുമെല്ലാം മുന്നില്‍കണ്ടാണ് പിടിവലി ശക്തമായത്.കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍,ലാലി വിന്‍സെന്റ്, നിലവിലെ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, കൗണ്‍സിലര്‍ സൗമിനി ജയന് എന്നിവരും കൊച്ചി മേയര്‍ സ്ഥാനത്തിനുവേണ്ടി രംഗത്തുണ്ട്. ഇവര്ക്കെല്ലാംവേണ്ടി കരുക്കള്‍ നീക്കാന്‍ ശക്തരായ നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വനിത നേതാക്കള്‍.ഇവരില്‍ സൗമിനി ഒഴികെയുള്ളവര്‍ ഐ ഗ്രൂപ്പുകാരാണ്.
കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ലാലി വിന്‍സെന്റിനെ മത്സരിപ്പിക്കാനാണ് പൊതുവേ താല്‍പ്പര്യമെന്ന് സൂചനകള്‍. ലാലി വിന്‍സെന്റിലെ മേയര്‍ പദവിയില്‍ മത്സരിപ്പിച്ച് നിയമസഭ മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് നേതൃത്വത്തിന്റെയും ലക്ഷ്യം. ഇത്് വിമതശല്യത്തിന് ഇടയാക്കുമെന്ന ഭീഷണി നിലവിലുണ്ട്. നിലവിലെ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്രക്ക് വേണ്ടി കൊച്ചിയിലെ നേതൃത്വം രംഗത്തുണ്ട്.
കെഎസ്യു അംഗമായി പ്രവര്‍ത്തനമാരംഭിച്ച് എഐസിസി അംഗംവരെയായ നേതാവാണ് അഡ്വ. ലാലി വിന്‍സെന്റ്. ഐഎന്‍ടിയുസിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതയാണ്.
32 വര്‍ഷം ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്നു. ഇപ്പോള്‍ കെപിസിസി വൈസ് പ്രസിഡന്റ്.ലത്തീന്‍ കത്തോലിക്കാ സഭാംഗം. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാവ്. ഇതെല്ലാം ഇവരെ സ്ഥാനാര്ത്ഥിയാക്കേണ്ടതിന്റെ ആവശ്യമായി ചൂണ്ടികാണിക്കപ്പെടുന്നു.കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തേക്ക് എന്നപേരില്‍ മത്സരത്തിനിറക്കിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ല. നിയമസഭയില്‍ മത്സരിച്ച് ജയിച്ചാല്‍ മന്ത്രി സ്ഥാനം നല്‍കണം. ഇതെല്ലാം ഒഴിവാക്കാന്‍ ഈ മത്സരം സഹായിക്കും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ലാലി വിന്‍സെന്റിനെ മേയര്‍ സ്ഥാനം മോഹിപ്പിച്ച് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ നല്കുന്ന വിവരം. എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ ഒരേ നിലപാടിലാണ്. 2005 ലെ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ മേയറാക്കാമെന്ന് ലാലി വിന്‍സെന്റിന് വാഗ്ദാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ് വിട്ട കെ. കരുണാകരന് വിഭാഗം ഡിഐസിയായിരുന്ന കാലത്തായിരുന്നു അത്. എല്‍ഡിഎഫിനൊപ്പംനിന്ന് ഒരു പ്രമുഖ നേതാവ് വോട്ടുകള്‍ മറിച്ചതിനാല്‍ ഭരണം യുഡിഎഫിന് ലഭിച്ചില്ല. ലാലി വിന്‍സെന്റ് വെറും കൗണ്‍സിലറുമായി.
എല്‍ഡിഎഫ് സ്വതന്ത്ര പ്രൊഫ. മേഴ്സി വില്യംസ് മേയറുമായി.എന്നാല്‍ പുതിയ സാഹചര്യത്തില്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന അഭിപ്രായം ശക്തമാണ്.
നിയമസഭാ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പതിവായി പരിഗണിക്കുന്ന പേരാണ് ലാലി വിന്‍സെന്റ്. അവസാനഘട്ടം വരെ ചര്‍ച്ച ചെയ്യും. പ്രഖ്യാപനം വരുമ്പോള്‍ ലാലി പുറത്താകുകയാണ് പതിവ്. ഇക്കുറി മേയര്‍ സ്ഥാനം നല്കി നിയമസഭാ സീറ്റ് ചോദിക്കുന്നത് തടയാമെന്നാണ് ഗ്രൂപ്പുകളിക്കാരുടെ കണക്കുകൂട്ടല്‍. 38 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റായ തനിക്ക് അതിനുള്ള അര്ഹതയുണ്ടൊണ് വിശ്വാസക്കാരിയാണ് ലാലി. പാര്‍ട്ടിയെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന പക്ഷക്കാരിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: