ഫത്തോര്‍ദ: ബ്രസീലിന്റെ രണ്ട് ഇതിഹാസതാരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ജയം വെളുത്തപെലെ എന്നറിയപ്പെടുന്ന സീക്കോയ്ക്കൊപ്പം. ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ സീക്കോയുടെ എഫ്സി ഗോവ മടക്കമില്ലാത്ത രണ്ടു ഗോളിന് റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ഡൈനാമോസിനെ കീഴടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളിക്കാരനായും കാര്‍ലോസ് കളത്തിലിറങ്ങിയെങ്കിലും ടീമിന്റെ തോല്‍വി തടയാനായില്ല. ബ്രസീലിയന്‍ സ്ട്രൈക്കര്‍ റെയ്നാള്‍ഡോയുടെ ഗോളും സൗമിക് ചക്രവര്‍ത്തിയുടെ സെല്‍ഫ് ഗോളും ഗോവയുടെ ഗോള്‍ പട്ടികയില്‍. കരുത്തുറ്റ പ്രതിരോധത്തിനൊപ്പം ബ്രസീലിയന്‍ ഗോളി എലിന്റണ്‍ ആന്ദ്രെയുടെ ഉജ്ജ്വല പ്രകടനവും എഫ്സി ഗോവയുടെ വിജയത്തിന് മാറ്റുകൂട്ടി.
മൂന്നാം മിനിറ്റില്‍ തന്നെ ദല്‍ഹിയുടെ വല കുലുങ്ങി. ലിയോ മൗറ നീട്ടിനല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്സിനുള്ളില്‍ പ്രവേശിച്ച റോമിയോ ഫെര്‍ണാണ്ടസ് ദല്‍ഹി പ്രതിരോധത്തിലെ കരുത്തന് നോര്‍വീജിയന്‍ താരം ജോണ്‍ ആര്‍നെ റീസിനെ ഒന്ന് കബളിപ്പിച്ച് നല്കിയ പാസ് മാന്‍ഡര്‍ റാവു ദേശായി അനായാസം വലയിലേക്കു തിരിച്ചുവിട്ടു. എന്നാല്‍, സൗമിക്കിന്റെ കാലില്‍ തട്ടിയ പന്ത് ഗതി മാറി വലയില്‍ പ്രവേശിക്കുമ്പോള്‍ നോക്കി നില്ക്കാനെ ദല്‍ഹി ഗോളി സന്ജിഭാന് ഘോഷിനായുള്ളു.
ഗോളിന്റെ ഞെട്ടലില്‍ നിന്ന് ഉണര്‍ന്നെഴുന്നേ ദല്‍ഹി 12-ാം മിനിറ്റിലാണ് ഗോവന്‍ ബോക്സിലേക്ക് ആദ്യ ആസൂത്രിത നീക്കം നടത്തിയത്. ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫ്ളോറന്റ് മലൂദ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മലൂദക്കൊപ്പം ഹാന്‍സ് മള്‍ഡറും കളം നിറഞ്ഞതോടെ ഗോവന്‍ പ്രതിരോധത്തില്‍ പലപ്പോഴും വിള്ളല്‍ വീണു. എങ്കിലും ബ്രസീലിന് വേണ്ടി നൂറിലേറെ മത്സരങ്ങളില്‍ പ്രതിരോധം കാത്ത ലൂസിയോയെ കീഴടക്കാന്‍ ദല്‍ഹിക്ക് കഴിഞ്ഞില്ല. 18-ാം മിനിറ്റില്‍ ദല്‍ഹി സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും മലൂദക്ക് ലക്ഷ്യം പിഴച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ദല്‍ഹിക്ക് സമനില പാലിക്കാനുള്ള മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും ആന്ഡേഴ്സണ് കാര്‍ഡോസോയുടെ ഹെഡ്ഡര്‍ ഗോവ ഗോളി എലിന്റണ്‍ ആന്ദ്രെ കുത്തിയകറ്റി. തൊട്ടുപിന്നാലെ ഗോവ ലീഡ് ഉയര്‍ത്തി. ജോഫ്രെ എടുത്ത ഫ്രീ കിക്ക് റെയ്നാള്‍ഡോ വലയിലെത്തിച്ചത്.
രണ്ട് ഗോളിന്റെ കടവുമായി ആദ്യ പകുതിയില്‍ മടങ്ങിയ ദല്‍ഹി ഡൈനാമോസ് രണ്ട് മാറ്റങ്ങളുമായാണ് രണ്ടാം പകുതിയിലെത്തിയത്. ഹാന്‍സ് മള്‍ഡര്‍ക്ക് പകരം മാര്‍ക്വീ താരവും പരിശീലകനുമായ റോബര്‍ട്ടോ കാര്‍ലോസ് കളത്തിലെത്തി. മറ്റൊരു ബ്രസീലിയന്‍ താരമായ വിനിസ്യസ് ഡി സൂസക്ക് പകരം ഗുസ്താവോയും എത്തി. എങ്കിലും എഫ്സി ഗോവന്‍ പ്രതിരോധം കോട്ടകെട്ടി നിലയുറപ്പിച്ചതോടെ ദല്‍ഹി മുന്നേറ്റങ്ങള്‍ ലക്ഷ്യം കാണാതെ പോയി.
ഗോവ രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ പിടിച്ചുതൂങ്ങിയതോടെ രണ്ടാം പകുതിയില്‍ ദല്‍ഹി കളംവാണു. മലൂദയും പകരക്കാരായി ഇറങ്ങിയ ഡോസ് സാന്റോസും ആദില്‍ നബിയും മികച്ച മുന്നേങ്ങളുമായി എതിര് പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ബാറിന് കീഴില്‍ എലിന്റണ്‍ ആന്ദ്രെ അപരാജിതനായി നിലയുറപ്പിച്ചതോടെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടക്കമിടാന്‍ സീക്കോക്കും സംഘത്തിനുമായി.
കളിയുടെ അവസാന സമയത്ത് റോബര്‍ട്ടോ കാര്‍ലോസ് തകര്‍പ്പന്‍ ഒരു ഫ്രീകിക്ക് പായിച്ചത്ഗോവ ഗോളിയുടെ കൈയില്‍നിന്ന് വഴുതിയെങ്കിലും രണ്ടാം ശ്രമത്തില്‍ കൈയിലൊതുങ്ങിയതോടെ ഒരു ഗോള്‍ മടക്കാമെന്ന ദല്‍ഹിയുടെ സ്വപ്നവും ബാക്കിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: