പനങ്ങാട്: വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പോടെ എസ്എന്‍ഡിപിയുടെ രാഷ്ട്രീയശക്തിയും അധികാരത്തിന്റെ ഭാഗമാകുമെന്നും സമുദായത്തിന് അര്‍ഹതപ്പെട്ടത് മുഴുവന്‍ കണക്ക് പറഞ്ഞ് നേടിയെടുക്കാന്‍ നിയമസഭക്കകത്ത് പ്രതിനിധികളുണ്ടാകുമെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി പറഞ്ഞു. എസ്എന്‍ഡിപി യൂത്ത്മൂവ്മെന്റ് കുമ്പളം മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ടത് നല്‍കാതെ ഇരുമുന്നണികളും സമുദായത്തെ വഞ്ചിക്കുകയായിരുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് എസ്എന്‍ഡിപി സ്വന്തം രാഷ്ട്രീയപാര്ട്ടിയെക്കുറിച്ച് ചിന്തിച്ചത്.
കേരളത്തില്‍ ഈഴവര്‍ അനുഭവിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പടെയുളള സാമൂഹ്യനേട്ടങ്ങള്‍ എസ്എന്‍ഡിപി സമരംചെയ്ത് നേടിയതാണ്. ഇപ്പോള്‍ അതെല്ലാം സിപിഎം അവകാശപ്പെടുകയാണ്. ഇത്രയും കാലം ഗുരുദേവനെ വിമര്‍ശിച്ചും നിന്ദിച്ചും നടന്നവര്‍ ഇപ്പോള്‍ എസ്എന്‍ഡിപിയെ കടന്നാക്രമിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്‍ബലമുള്ള സമുദായത്തെ അവഗണിച്ച് ഏഴുപേര്‍ വീതമുളള രാഷ്ട്രീയസംഘടനകള്‍ക്ക് വരെ ഭരണത്തില്‍ എന്തും നേടാനുളള സാഹചര്യമുണ്ട്. ഈ അവസ്ഥക്ക് ഇനി മാറ്റം ഉണ്ടാകും. സേവ് കേരള, ബില്‍ഡ് കേരള എന്ന മുദ്രാവാക്യവുമായി ഡിസംബറില്‍ എസ്എന്‍ഡിപി തിരുവനന്തപുരത്തേക്ക് റാലിനടത്തും. റാലിയില്‍ എല്ലാം തുറന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: