തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള തീയതികളായതൊടെ രാഷ്ടീയപോരാട്ടത്തിനുള്ള ആവേശം ശക്തമായി. നേതാക്കള്‍ രൂക്ഷമായി വാക്പോരുമായി രംഗത്തുവന്നു. ജനപിന്തുണ നഷ്ടമായ ഇരുമുന്നണികളും ഭയക്കുന്നത് ബിജെപിയുടെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന മുന്നണിയെയാണ്. എസ്എന്‍ഡിപിയോഗത്തിന്റെ പിന്തുണയോടെ മൂന്നാംമുന്നണിവന്നാല് ഇടത്-വലത് മുന്നണികളുടെ പ്രതീക്ഷ തെറ്റിക്കും. ബിജെപി സ്വയം സൃഷ്ടിച്ച രാഷ്ടീയ മുന്നേറ്റത്തിനൊപ്പം സമുദായ സംഘടനകളുടെ പരിപൂര്‍ണ്ണ പിന്തുണയോടെ മുന്നണി ഉണ്ടാക്കിയാല്‍ അത് ഒന്നാം മുന്നണിയായിമാറും. കെപിഎംഎസ്, വിഎസ്ഡിപി തുടങ്ങിയ സമുദായ സംഘടനകള്‍ ബിജെപി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബിജെപിയുടെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന മുന്നണിയെ ഗൗരവത്തോടെ കാണണമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. എസ്എന്‍ഡിപിയുമായുള്ള കൂട്ടുകെട്ടില്‍ നേട്ടം ബിജെപിക്കായിരിക്കുമെന്ന് പി.സി. ജോര്‍ജും പറഞ്ഞു.
എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചചെയ്തശേഷമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി സീറ്റില്‍ മത്സരിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്നലെയും പറഞ്ഞു. ഇരുമുന്നണികളേയും പരീക്ഷിച്ച് മടുത്ത ജനങ്ങളുടെ നിരാശയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം നല്കുന്ന പ്രതീക്ഷയും ബിജെപിക്ക് നേട്ടമാകും. കഴിഞ്ഞ തവണ 7,000 സീറ്റില്‍ മാത്രം മത്സരിച്ച ബിജെപി ഇത്തവണ 25,000 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതും ഇതിനാലാണ്.
തൊട്ടതെല്ലാം പിഴച്ച ഇടതുമുന്നണി പിടിച്ചുനില്ക്കാന് പുതിയ തന്ത്രം പയറ്റുന്നുണ്ട്. പ്രകടനപത്രിക തയ്യാറാക്കാന്‍ ജനസദസ്സ് വിളിക്കുന്നതുള്പ്പെടെയുള്ള പരിപാടികള്‍ ഇതിന്റെ ഭാഗമാണ്. ആര്. ബാലകൃഷ്ണപിള്ളയുടേയും പി.സി.ജോര്‍ജ്ജിന്റെയും പിന്തുണയെപ്പോലും ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇടതുപ്രവേശനം ഉറപ്പായെന്ന് പിള്ള ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വ്യക്തത നല്‍കാന്‍പോലും ഇടതുനേതാക്കള്‍ക്ക് കഴിയുന്നില്ല. ഇടതുമുന്നണി ചതിക്കില്ല എന്നാണ് പിള്ള ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പിള്ള ചതിയനാണെന്ന് വിശ്വസിക്കുന്നവരാണ് ഇടതുമുന്നണിയിലധികവും. അടിയന്തരാവസ്ഥയെക്കതിരെ സമരംചെയ്ത പിള്ള മാപ്പെഴുതി ക്കൊടുത്ത് മന്ത്രിസ്ഥാനം ഏറ്റെടുത്തയാളാണ്. ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധസമരത്തിലെ നിര്‍ണായക നേട്ടമാണ് പിള്ളയെ ജയിലിലാക്കിയത് എന്ന അവകാശവാദവും കൂട്ടുകെട്ടുണ്ടായാല്‍ പൊളിയും.
ഇടതുമുന്നണിയിലെ പ്രശ്നങ്ങള്‍ മുതലാക്കി നേട്ടംകൊയ്യാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനൊപ്പം മുന്നണിയിലെ തര്‍ക്കവും ഇതിന് മങ്ങലേല്‍പ്പിച്ചു. മലപ്പുറത്തെ വിവിധ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ലീഗ് ഇതിന് തയ്യാറല്ല.
കൊല്ലത്ത് കൂടുതല്‍ സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് ലീഗ് ജില്ലാ കമ്മറ്റി. അഞ്ച് സീറ്റുകളിലാണ് നേരത്തെ മത്സരിച്ചിരുന്നത്. പിന്നീട് ഒരു സീറ്റ് കോണ്‍ഗ്രസിന് നല്കി. ഇത്തവണ അഞ്ച് സീറ്റും ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കൊല്ലത്തെ സീറ്റ് വിഭജനത്തില്‍ ആര്‍എസ്പിയുടെ നിലപാടും യുഎഡിഎഫിന് തലവേദനയാണ്. കൊല്ലം കോര്‍പ്പറേഷനില്‍ 20 സീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പിയുടെ നിലപാട്. സോഷ്യലിസ്റ്റ് ജനതയുടെ സീറ്റിന്റെ കാര്യത്തിലും തര്‍ക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: