ന്യൂദല്‍ഹി: ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള പുതിയ വ്യാപാരബന്ധങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം. ഇതുവഴി ജര്‍മ്മന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അനായാസകരമായ വിധത്തിലും വേഗത്തിലും ഭാരതത്തില്‍ വ്യാപാരം ആരംഭിക്കാന്‍ സാധിക്കും. ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മര്‍ക്കലിന്റെ ത്രിദിന ഭാരത സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം. പ്രധാനപ്പെട്ട 18 കരാറുകള്‍ ഇരുരാജ്യങ്ങളും ഇന്നലെ ഒപ്പുവെച്ചു.
വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ആരംഭിക്കാന്‍ ഇനി മുതല്‍ ജര്‍മ്മന്‍ കമ്പനികള്‍ ഭാരത സര്‍ക്കാരില്‍ ഒരു കേന്ദ്രത്തില്‍ മാത്രം അപേക്ഷ നല്കിയാല് മതിയാകും. ചുവപ്പുനാടകള്‍ ഒഴിവാക്കിയുള്ള സംവിധാനമാണ് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ജര്‍മ്മന്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷകള്‍ മാസത്തില്‍ ഒരു തവണ കേന്ദ്രവാണിജ്യ സെക്രട്ടറി നേരിട്ട് പരിശോധിക്കുകയും ചെയ്യും.
പ്രതിരോധ നിര്‍മ്മാണ മേഖലയിലും വ്യാപാര മേഖലയിലും ഇരു രാജ്യങ്ങളും കൂടുതല്‍ ശക്തമായ സഹകരണം ആരംഭിക്കാന്‍ മോദി-മെര്‍ക്കല്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇന്റലിജന്‍സ്, ഊര്‍ജ്ജ മേഖലകളിലും സഹകരണം വ്യാപിപ്പിക്കും.
ഭാരതത്തിന്റെ ഹരിത ഊര്‍ജ്ജ ഇടനാഴി, സോളാര്‍ പദ്ധതികള്‍ക്കായി ജര്‍മ്മനി നൂറുകോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പാരിസ്ഥിതിക മാറ്റത്തിനെതിരായ ജര്‍മ്മന്‍ സര്‍ക്കാരിന്റെ നടപടികളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയുടെ ഊര്‍ജ്ജ സംരക്ഷണ കാഴ്ചപ്പാടിനെയും അഭിനന്ദിച്ചു.
ജര്‍മ്മനിയിലുണ്ടായിരുന്ന മഹിഷാസുര മര്‍ദ്ദിനിയായ ദുര്‍ഗ്ഗയുടെ പത്താംനൂറ്റാണ്ടിലെ വിഗ്രഹം തിരികെ ഏല്‍പ്പിച്ച ഏയ്ഞ്ചല മര്‍ക്കലിന് മോദി നന്ദി പ്രകടിപ്പിച്ചു. ഭാരതത്തിന്റെ സാമ്പത്തിക മാറ്റത്തിന്റെ സ്വാഭാവിക പങ്കാളികളായി ജര്‍മ്മനിയെ കാണുന്നുവെന്നുംഏയ്ഞ്ചല മെര്‍ക്കലുമായുള്ള തുടര്‍ ചര്‍ച്ചകള്‍ ബംഗളരുവിലെ ബിസിനസ് സമ്മേളനത്തില്‍ നടത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വിദേശഭാഷയായി ജര്‍മ്മന്‍ പഠനത്തിന് ഭാരതത്തില്‍ പ്രോത്സാഹനം നല്‍കുമെന്നും ഭാരതത്തിലെ ഭാഷകള്‍ക്ക് ജര്‍മ്മനിയിലെ വിദ്യാലയങ്ങളിലും പഠന വിഷയമാക്കുമെന്നും ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. സോളാര്‍ ഊര്‍ജ്ജ വികസനത്തിനായും വ്യോമയാന സുരക്ഷയുള്‍പ്പെടെയുള്ള സുരക്ഷാ സഹകരണത്തിനായും ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ദുരന്ത നിവാരണ മേഖലയിലും കാര്‍ഷികപഠന മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കും. സ്കില്‍ ഡവലപ്മെന്റ്, വൊക്കേഷണല്‍ വിദ്യാഭ്യാസ വികസനം എന്നിവയില്‍ ജര്‍മ്മനിയുടെ സാങ്കേതിക സഹായം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണം, വൃക്ഷങ്ങളുടെ സംരക്ഷണ പദ്ധതികള്‍, റെയില്‍ വികസനം, നിര്‍മ്മാണ മേഖലയിലെ സമ്പൂര്‍ണ്ണ വികസന പദ്ദതികള്‍ എന്നിവ ഇരു രാജ്യങ്ങളും നടപ്പാക്കുന്നതിനായി കരാറുകള്‍ ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: