ആലപ്പുഴ: നഗരത്തിലെ നടപ്പാലങ്ങളും ഗോവണിപ്പാലങ്ങളും ഉള്‍പ്പടെയുള്ള എല്ലാ പാലങ്ങളും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പരിരക്ഷിക്കണമെന്നു ആവശ്യമുയരുന്നു.
പാലങ്ങളുടെ പടികളിലും കൈവരികളിലും എല്ലാം അടിഞ്ഞുകൂടുന്ന മണ്ണും അഴുക്കും മറ്റും ഒരിക്കലും നീക്കം ചെയ്യാത്തതിനാല്‍ പുല്ലും കളകളും വളര്‍ന്നു കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നു നശിക്കുന്നു. ആവശ്യമായ പെയിന്റ് അടിക്കാത്തതിനാല്‍ ഇരുമ്പുഭാഗങ്ങള്‍ ദ്രവിച്ചും ജീര്‍ണാവസ്ഥയിലാണ്. ഇളകുന്ന തറയോടുകളും ഇരുമ്പുപാളികളും യഥാസമയം ഉറപ്പിച്ചില്ലെങ്കില്‍ പാലം അതിവേഗം തകരും.
അവസാനമായി ഒറ്റ ദിവസം കൊണ്ടു സ്ഥാപിച്ച വാടക്കനാലിനു കുറുകെയുള്ള പോലീസ് ഔട്ട് പോസ്റ്റ് ഗോവണിപാലവും അനാസ്ഥ മൂലം തുരുമ്പുപിടിച്ചു തുടങ്ങി. 2013 ജൂലൈ 27നു രാത്രിയിലാണ് പഴയ പാലത്തിലെ ഇരുമ്പു സ്ട്രക്ചറിനു പകരം പുതിയതു വച്ചത്. ഗോവണി പാലം പിന്നീട് ഒന്നു തൂത്തിട്ടുപോലുമില്ല.
വര്‍ഷങ്ങളായി കൈവരി തകര്‍ന്നു കിടക്കുന്ന മുപ്പാലം അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ചക്കരക്കടവ് നടപ്പാലം നടക്കാനാകാത്ത പരുവത്തിലാണ് മാസങ്ങള്‍ ഏറെയായി.
അനേകം പാലങ്ങളുള്ള പട്ടണത്തില്‍ പാലങ്ങളുടെ പ്രാധാന്യം ഏറെയാണ്. പാലങ്ങളിലും പാലങ്ങളുടെ വാഭാഗങ്ങളിലുമുള്ള വഴിവാണിഭവും ഭിഷാടനവും പാര്‍ക്കിങും സംവിധാനവും തടഞ്ഞ് കാല്‍നടക്കാരുടെ സഞ്ചാരം സുഗമമാക്കുകയും വേണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: