ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ പിടിച്ചുകുലുക്കുന്ന നാഷണല്‍ ഹെറാള്‍ഡ് കേസ് ദല്‍ഹി ഹൈക്കോടതി ജഡ്ജിമാരിലും പ്രതിസന്ധി ഉണ്ടാക്കുന്നു. വിചാരണകോടതി സമന്‍സ് അയച്ചതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍നിന്നും ദല്‍ഹി ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റീസ് സുനില്‍ ഗൗര്‍ ആണ് പിന്മാറിയ രണ്ടാമത്തെ ജഡ്ജി.
കഴിഞ്ഞ ജനുവരിയില്‍ ജസ്റ്റീസ് വി.പി. വൈഷും വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു.
കേസ് ഒക്ടോബര്‍ എട്ടിന് ജസ്റ്റീസ് പി.എസ്. തെജി വാദം കേള്‍ക്കുമെന്നാണ് ഹൈക്കോടതി നല്കുന്ന സൂചന. തനിക്ക് ഈ പ്രധാനപ്പെട്ട കേസ് എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനാവില്ലെന്ന് ജസ്റ്റീസ് ഗൗര്‍ ചീഫ് ജസ്റ്റീസ് ജി. രോഹിണിയെ അറിയിക്കുകയായിരുന്നു.
കേസില്‍ സപ്തംബര്‍ മൂന്നിന് വാദം കേട്ട ജസ്റ്റിസ് ഗൗര്‍ കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിവെക്കുകയായിരുന്നു. പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ 15 മാസം പഴക്കമുള്ള കേസില്‍ ദൈനംദിന വാദം നടത്തണമെന്ന് ആവശ്യപ്പെട്ട് വാദിയായ സുബ്രഹ്മണ്യന് സ്വാമി പുതിയ ഒരു പരാതി ജസ്റ്റിസ് തെജി മുമ്പാകെ നല്കി.
ഇത്തരത്തിലുള്ള കേസുകളില്‍ അപ്പീല്‍ വാദം ആറുമാസത്തില്‍ കൂടരുതെന്ന് സുപ്രിംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. വിചാരണക്കോടതിക്കെതിരെയുള്ള ഈ അപ്പീല്‍ സമയത്തിനുള്ളില്‍ ഉയര്‍ന്നകോടതി വാദം കേള്‍ക്കേണ്ടതാണ്. അപ്പീല്‍ നല്‍കിയിട്ട് 15 മാസമായി. മൂന്നാമത്തെ ജഡ്ജിയാണ് ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. 2014 ജൂണ്‍ 26ന് സ്വാമിയുടെ ഹര്‍ജിയില്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഗോമതി മനോച സോണിയാ ഗാന്ധിക്കും രാഹുലിനും സമന്‍സ് അയച്ചിരുന്നു.
ആഗസ്റ്റില്‍ ഇവര്‍ സമന്‍സിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ കബില്‍ സിബല്‍, അഭിഷേക് സിങ്വി, ഹരിന്‍ റാവല്‍ എന്നിവരാണ് ഹൈക്കോടതിയില്‍ വാദിക്കുന്നത്.
സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിക്കലിനെതിരെ സോണിയക്കും രാഹുലിനും എതിരെ നടപടി ആരംഭിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ആവിഷക്കരിക്കുകയാണെന്നും ഇതിനെതിരെ എല്ലാ തലത്തിലും പോരാടുമെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: