തിരുവനന്തപുരം: അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കുംവേണ്ടി ശബ്ദിക്കുന്നവരെ വര്‍ഗീയവാദികളാക്കുന്ന കോണ്‍ഗ്രസ് നിലപാട് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്.
കേരളത്തില്‍ കഴിഞ്ഞ കുറെകാലമായി ഭരണം നടത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് അച്ചുതണ്ടിനെതിരെ അവഗണിക്കപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സമൂഹം ഉണര്‍ന്നുവന്നിരിക്കുന്നു. അവഗണിക്കപ്പെട്ടവരും അധഃസ്ഥിതരും ഒന്നിച്ചു നില്‍ക്കുന്നതിനെ ഭയപ്പെടുന്നവരാണ് വര്‍ഗ്ഗീയത എന്ന ആരോപണം ഉന്നയിക്കുന്നത്. എല്ലാക്കാലത്തും വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടു ചേര്ന്നവരാണിപ്പോള് ചാരിത്ര്യപ്രസംഗവുമായി വന്നിരിക്കുന്നതെന്നും മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യഥാര്‍ത്ഥ മതേതര കാഴ്ചപ്പാടുള്ളവരാണ് കോണ്ഗ്രസുകാരെങ്കില് മുസ്ലീം ലീഗുമായുള്ള ബന്ധം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ വര്‍ഗീയ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരാണ് മതേതരവാദികളെന്ന പേരില്‍ രംഗത്തു വന്നിരിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസ്സും എല്ലാക്കാലത്തും ഇത്തരം സംഘടനകളെ ഒപ്പം കൂട്ടിയിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പിലും അതുതന്നെയാണവര്‍ ചെയ്യുന്നത്. മതത്തിന്റെ പേരില്‍ രാജ്യത്തെ കീറി മുറിച്ച ലീഗുമായി ചങ്ങാത്തം കൂടാന്‍ കോണ്‍ഗ്രസിന് യാതൊരുമടിയുമില്ല. മദനിയുടെ പടം വച്ച് പ്രചരണം നടത്തിയവരാണ് ഇപ്പോള്‍ മതേതരത്വത്തിന്റേ വായ്ത്താരി മുഴക്കിയെത്തുന്നത്. മദനിക്കുവേണ്ടി നിയമസഭയില്‍ ഇരുമുന്നണികളും മത്സരിച്ച് വാദിച്ചത് ജനാധിപത്യബോധമുള്ളവര്‍ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സിബിഐ അനേ്വഷിക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് വിചിത്രമാണ്. വിജിലന്‍സ് അനേ്വഷണം മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് അഴിമതിക്കാരെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ പതിവുനയത്തിന്റെ ഭാഗം മാത്രമാണ്. ബാര്‍ കോഴക്കേസ് വിജിലന്‍സ് അനേ്വഷിച്ചപ്പോള്‍ എന്തുണ്ടായെന്ന് ജനം കണ്ടതാണ്. മാണിയെ രക്ഷപ്പെടുത്തിയതുപോലെ കണ്‍സ്യൂമര്‍ ഫെഡിലെ ഉന്നതരെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പു നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: