തിരുവനന്തപുരം: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുമിഞ്ഞുകൂടി കിടക്കുന്നത് ആയിരം കോടിയോളം രൂപ. എന്നാല്‍ തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്ഷന് നല്‍കിയിട്ട് ഒന്നര വര്‍ഷം പിന്നിടുന്നു. 600 രൂപ പെന്‍ഷനു വേണ്ടി ക്ഷേമനിധി ബോര്‍ഡില്‍ കയറിയിറങ്ങി തൊഴിലാളികളുടെ ചെരിപ്പ് തേഞ്ഞതു മാത്രം മിച്ചം.
ഓണത്തിന് മറ്റെല്ലാ ക്ഷേമനിധി പെന്‍ഷനും വിതരണം ചെയ്തെങ്കിലും നിര്‍മ്മാണ തൊഴിലാളികള്‍ക്ക് അവഗണനയായിരുന്നും സ്ഥാനത്ത് മറ്റ് ക്ഷേമനിധി ബോര്‍ഡുകള്‍ സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റ് മൂലധനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന പണം കൊണ്ടാണു പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഒരു രൂപ പോലും ഇവര്‍ക്ക് നല്‍കാറില്ല.കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ മേഖലകളിലെ പൊതുമരാമത്ത് പണികളുടെ കരാര്‍ എടുക്കുന്നവരില്‍ നിന്ന് പിരിച്ചെടുക്കുന്ന ഒരു ശതമാനം സെസ്സാണു ബോര്‍ഡിന്റെ മൂലധനമായി നിക്ഷേപിക്കുന്നത്. ഇപ്പോള്‍ 726 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നാണു ബോര്‍ഡ് ചെയര്മാന് പറയുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം നിര്‍മ്മാണ തൊഴിലാളി യൂണിയന് നേതാവ് കെ.പി തമ്പി കണ്ണാടനു ലഭിച്ച രേഖകളില്‍ പറയുന്നത് ബോര്‍ഡിന്റെ മൂലധനം 1126 കോടി രൂപ എന്നാണ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ ഗുരുദാസന് ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി പണം എടുക്കാന്‍ അനുവാദം ചോദിച്ചെങ്കിലും ബോര്‍ഡ് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് അംഗങ്ങളോട് ആലോചിക്കാതെ നിര്‍മ്മാണ ക്ഷേമനിധിയില്‍ നിന്ന് വകമാറ്റി ചെലവഴിച്ചത് 180 കോടി രൂപ. സര്‍ക്കാരിന്റെ സമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പണം എടുത്തുവെന്നാണു വിശദീകരണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു ബോര്‍ഡ് അംഗങ്ങള്‍.
തോഴിലാളിക്ക് മരണം സംഭവിച്ചാല്‍ ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് അനുവദിക്കുന്ന 2000 രൂപ സമയത്തു നല്കാന് മടിക്കുന്ന ബോര്‍ഡ് ആരോട് അനുവാദം വാങ്ങിയാണു പണം വകമാറ്റാന്‍ കൂട്ടുനിന്നതെന്നാണു യൂണിയന് നേതാക്കള്‍ ചോദിക്കുന്നത്. ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളില്‍ നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ ആനുകൂല്യം നല്കുന്ന സംസ്ഥാനം കേരളമാണ്. അതും സമയത്തു നല്‍കാതെ തൊഴിലാളികളെ നരകിപ്പിക്കുകയാണു ക്ഷേമനിധി ബോര്‍ഡ്. 17 ലക്ഷത്തിലധികം അംഗങ്ങളുള്ള നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ കോടികള്‍ വന്നു നിറയുമ്പോഴും അവശരായ തൊഴിലാളികള്‍ പട്ടിണിമാറ്റാന്‍ ഭിക്ഷയെടുക്കേണ്ട ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: