കാഞ്ഞങ്ങാട്:”ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നാലുപേരെ റിമാന്‍ഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയും സ്ട്രോംഗ് റൂം തുരന്ന് പ്രധാന പ്രതിയായ ലത്തീഫിന് അകത്ത് കയറാന്‍ സൗകര്യം ചെയ്തു കൊടുത്ത ഇടുക്കി സ്വദേശി രാജേഷ് മുരളി (40)യെയാണ് ഇന്നല അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ആകെ ഏഴു പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നീലേശ്വരം സിഐ കെ.ഇ.പ്രേമചന്ദ്രനാണ് രാജേഷ് മുരളിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട കര്‍ണാടക കുശാല്‍ നഗര്‍ ബൈത്തനഹള്ളിയിലെ എസ്.സുലൈമാന്‍ (43), കാസര്‍കോട് സന്തോഷ് നഗറില്‍ താമസക്കാരനും ബളാല്‍ കല്ലഞ്ചിറ സ്വദേശിയുമായ അബ്ദുല്‍ ലത്തീഫ് (34), ബല്ല ജുമാമസ്ജിദിന് സമീപത്തെ മുബഷിര്‍ (21), ബേര്‍ക്കയിലെ മനാഫ് (30) എന്നിവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയശേഷം നാല് പ്രതികളേയും ഞായറാഴ്ച വൈകുന്നേരത്തോടു കൂടി മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ ചെറിയ പങ്ക് വഹിച്ച അന്യസംസ്ഥാനക്കാരന് ഉള്‍പ്പെടെ രണ്ട് പേര് പോലീസ് വലയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് നടന്നേക്കും. ഭിത്തി തുരക്കുന്നതില്‍ വിദഗ്ധനായ രാജേഷ് മുരളിയെ 2013ല്‍ തന്നെ മുഖ്യപ്രതി ലത്തീഫ് ഈ ദൗത്യം ഏല്‍പ്പിച്ചിരുന്നതായി പോലീസ് പറയുന്നു.
കഞ്ചാവ് കേസില്‍ അറസ്റ്റിലായി റിമാണ്ടിലായിരുന്ന രാജേഷ് മുരളിയും ലത്തീഫും ജയിലില്‍ വെച്ചാണ് വിജയബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്തത്. പോലീസ് വലയിലായ ബാക്കിയുള്ള രണ്ട് പ്രതികളുടെ അറസ്റ്റുകൂടി രേഖപ്പെടുത്തുന്നതോടെ ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ചയുടെ അന്വേഷണം പരിസമാപ്തിയിലെത്തും. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി തൊണ്ടിമുതല്‍ കണ്ടെടുത്ത പോലീസ് സംഘത്തിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: