കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരര്ക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് ഇപ്പോഴും പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയാണ്.
അത് സംബന്ധിച്ച വ്യക്തമായ ഉത്തരവുകള്‍ ലഭ്യമല്ലാത്തതിനാല്‍ പലരും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. കളക്ടറെ സമീപിച്ച്് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് വാങ്ങി അത് ബാങ്കുകളില്‍ സമര്‍പ്പിച്ച് കഴിയുകയാണിവര്‍. മൊറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ ആരും കടം അടയ്ക്കാത്തതിനാല്‍ നാലു ശതമാനം ഉണ്ടായിരുന്ന പലിശ പതിനാലുശതമാനം വരെയായി.
25 കോടിരൂപയുടെ കടങ്ങളാണ് സര്‍ക്കാര്‍ എഴുതി തള്ളാന്‍ ഒരുവര്‍ഷം മുമ്പ് തീരുമാനിച്ചത്. എന്നാല്‍ ഇന്ന് ഇത് 10 കോടി 90 ലക്ഷമായി വെട്ടിക്കുറച്ചെന്ന്് ഇരകള്‍ പറയുന്നു. കടം എഴുതിത്തള്ളാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതു കാരണം ഒന്നരമാസമായി പദ്ധതി പാതിവഴിയില്‍ കിടക്കുകയാണ്. 2014 ജനുവരിയില്‍ ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുമെന്ന്് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിച്ചിട്ടില്ല.
ഇത്തവണ ബജറ്റില്‍ ഒരു തുക പോലും വകയിരുത്തിയിട്ടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മാസത്തില്‍ എം.ആര്.ഐ ധനസഹായമായി 2200 രൂപയാണ് ലഭിച്ചിരുന്നത്. പലരും വികലാഗംരായതിനാല് 1200 രൂപ മാസം ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തുക വെട്ടിക്കുറക്കുന്നതായും പരാതിയുണ്ട്്. കൂടാതെ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും, ഗോഡൗണുകളിലെ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കും, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും സൗജന്യ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കും തുടങ്ങി സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങി നില്‍ക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള പെന്ഷന് ഏഴുമാസമായി മുടങ്ങിക്കിടക്കുകയാണ്. ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനാല്‍ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ട ദുരിതത്തിലാണ്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുട്ടികള്‍ക്കായുള്ള ബഡ്സ് സ്കൂളില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് പീഡിതമുന്നണി ജനറല്‍ സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് പറഞ്ഞു. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് 14ന് ഇരകളുടെ അമ്മമാരുടെ നേതൃത്വത്തില്‍ ദേശിയപാത ഉപരോധിക്കാനും പീഡിത ജനകീയമുന്നണി തീരുമാനിച്ചിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: