തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സര്‍ക്കാരിന്റെ നിലപാട് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ അദ്ദേഹം കോടതിയില്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ദിരാഭവനില്‍ ചേര്‍ന്ന കെ.പി.സി.സി നിര്‍വ്വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഫലപ്രദമായി കോടതിയെ ബോധ്യപ്പെടുത്താന്‍ എ.ജിക്ക് കഴിഞ്ഞില്ല. ഭൂചലനത്തെക്കുറിച്ച് എ.ജി കോടതിയില്‍ പറയേണ്ടതായിരുന്നു. അണക്കെട്ടിലെ ജലനിരപ്പല്ല, കാലപ്പഴക്കമാണ് പ്രശ്നമായി ചൂണ്ടിക്കാട്ടിയത്. കാലപ്പഴക്കം പ്രശ്നമാണെങ്കിലും ജലനിരപ്പു കൂടി ചൂണ്ടിക്കാട്ടേണ്ടതായിരുന്നു.
വിഷയത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കാന് എജിക്കു കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കേരളം- തമിഴ്നാട് പോരാട്ടമായി പ്രശ്നം മാറിയാല്‍ എല്ലാം കൈവിട്ടു പോകും. വിഷയത്തില്‍ രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡാമല്ലാതെ മുല്ലപ്പെരിയാറില്‍ മറ്റ് പോംവഴികളില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്നാടുമായി ഒരു സംഘര്‍ഷത്തിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: