അമ്പലപ്പുഴ: സംഭരണം തടസപ്പെട്ടതുമൂലം കൊയ്തെടുത്ത നാലായിരം ക്വിന്റല്‍ നെല്ല് റോഡില്‍ കിടന്നു നശിക്കുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ കരുമാടിമഠത്തില് വടക്കതില്‍ പാടശേഖരത്തിലെ കൊയ്തെടുത്ത നെല്ലാണ് കരുമാടി കുട്ടന് റോഡരുകില്‍ കെട്ടികിടക്കുന്നത്. 250 ഏക്കറുള്ള പാടശേഖരത്തില്‍ 147 കര്‍ഷകരാണുള്ളത്.
പാടശേഖരത്തില്‍ പകുതിയും കൊയ്തു പൂര്‍ത്തിയാക്കിയതാണ്. സംഭരണം വൈകുന്നതിനാല്‍ നെല്ലെല്ലാം പാടശേഖരത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെയുള്ളകരുമാടികുട്ടന് റോഡില്‍ കൂട്ടിയിട്ടിരിക്കുകയാണ്. മഴകാരണം രണ്ടു ദിവസമായി ബാക്കിയുള്ള നിലം കൊയ്യാതെ കിടക്കുകയാണ്. കൊയത നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തതിനാല്‍ നെല്ല് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി കൊയ്തുപരുവമാക്കാന് ഏക്കറിന് മുപ്പതിനായിരം രൂപയോളം ചെലവ് വന്നു.
കൂടാതെ നെല്ല് റോഡില്‍ എത്തിക്കാനായി അയ്യായിരം രൂപയോളം വേറെയും ചെലവ് വന്നു.
അടിയന്തരമായി നെല്ലെടുപ്പ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അമ്പലപ്പുഴ തിരുവല്ല റോഡ് ഉപരോധിക്കുമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: