ന്യൂദല്‍ഹി: ഒന്നുകില്‍ സിപിഎമ്മോ അല്ലെങ്കില്‍ എസ്എന്‍ഡിപിയോ ആകണമെന്നും രണ്ടും ഇനി യോജിച്ചുപോകില്ലെന്നും സാഹിത്യകാരന് എം.മുകുന്ദന്. ഉത്തരകേരളത്തില്‍ വലിയ സംഘര്‍ഷമാണ് ആളുകളുടെ ഇടയില്‍ നടക്കുന്നതെന്നും ഏതെങ്കിലും ഒന്നിനെ തീയ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തെരഞ്ഞെടുക്കേണ്ടിവരുന്ന സാഹചര്യമാണെന്നും മുകുന്ദന് പറഞ്ഞു. കേരളാ പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.മുകുന്ദന്.
ഘോഷയാത്രയില്‍ ശ്രീകൃഷ്ണന്റെ പിന്നില്‍ എകെജിയും അതിനു പിന്നില്‍ ഗോപികമാരും അവസാനമായി ഇഎംഎസ്സുമെല്ലാം നിറഞ്ഞുനില്ക്കുന്ന പ്രത്യേക അവസ്ഥയാണ് കേരളത്തിലെന്നും മുകുന്ദന് പറഞ്ഞു. നല്ല മാതൃകകളില്ലെന്ന അവസ്ഥയിലാണ് മലയാളി സമൂഹം. വഴികാട്ടാന്‍ ആരുമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍.
മാധ്യമങ്ങള്‍, അമേരിക്ക,മാര്‍ക്കറ്റ് എന്നിവയെ വിമര്‍ശിച്ച് പ്രസംഗിച്ചാല്‍ മാത്രം ശ്രദ്ധ ലഭിക്കുന്ന അവസ്ഥയും കേരളത്തിന്റെ സവിശേഷതയാണ്. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമെല്ലാമായി തൊട്ടാല്‍ പൊട്ടുന്ന അവസ്ഥയിലാണ് മലയാളി സമൂഹമെന്നും മുകുന്ദന് പറഞ്ഞു.
ഇന്നലത്തെ മലയാളിയുടെ പ്രശ്നം വിശപ്പാണെങ്കില്‍ ഇന്നത്തെ മലയാളിയുടെ പ്രശ്നം കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഇടയില്ലെന്നതായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത മൃദംഗ വിദ്വാന് കുഴല്‍മന്ദം രാമകൃഷ്ണന്റെ മൃദംഗവായനയും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്നു. കെയുഡബ്ല്യുജെ പ്രസിഡന്റ് പ്രശാന്ത് രഘുവംശം സ്വാഗതവും സെക്രട്ടറി എം.പ്രശാന്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: