തിരുവനന്തപുരം: അഞ്ഞൂറുരൂപ മിനിമം കൂലിയെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിനു പരിഹാരം കാണാന്‍ ചേര്‍ന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയുടെ ഇന്നലത്തെ യോഗവും പരാജയപ്പെട്ടു. ഏഴുമണിക്കൂര്‍ ചര്‍ച്ച നീണ്ടുനിന്നെങ്കിലും ട്രേഡ് യൂണിയനുകളും തോട്ടമുടമകളും സമവായത്തിലെത്താത്തതു കൊണ്ടാണ് പരിഹാരം കാണാതെ പിരിഞ്ഞത്.
സമരം ആരംഭിച്ച് മൂന്നാമത്തെ പിഎല്‍സി യോഗമാണ് തീരുമാനമാകാതെ പിരിയുന്നത്. മിനിമം കൂലിയില്‍ 25 രൂപ വര്‍ദ്ധിപ്പിക്കാമെന്നാണ് തോട്ടമുടമകള്‍ യോഗത്തില്‍ വച്ച നിര്‍ദ്ദേശം. അതിന് ആനുപാതികമായി ഇന്‍സെന്റീവ് അടക്കം മറ്റാനുകൂല്യങ്ങളെല്ലാം നല്‍കും. എന്നാല്‍ കുറഞ്ഞത് 21 കിലോ തേയില നുള്ളുന്നത് 31 കിലോ ആയി ഉയര്‍ത്തണം. അതനുസരിച്ചാവും ഇന്‍സെന്റീവിന്റെ അനുപാതം നിശ്ചയിക്കുക.
21 കിലോയാണു മിനിമമെങ്കിലും തൊഴിലാളി ഇപ്പോള്‍തന്നെ 45 കിലോ വരെ നുള്ളി ഇന്‍സെന്റീവ് നേടിയെടുക്കുന്നുണ്ടെന്നും തോട്ടമുടമകള്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളി സംഘടനകള്‍ ഇത് അംഗീകരിച്ചില്ല. ചര്‍ച്ചയില്‍ ഒരു പുരോഗതിയുമില്ലെന്നും സമരം തുടരുമെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഇതോടെ ചര്‍ച്ച വഴി മുട്ടുകയായിരുന്നു.
രാവിലെ പത്തുമണിക്ക് മന്ത്രിമാരായ ആര്യാടന് മുഹമ്മദിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്ഹാളില്‍ ആരംഭിച്ച ചര്‍ച്ച തോട്ടമുടമകളുടെ പിടിവാശികൊണ്ട് തീരുമാനമാകാതെ നീണ്ടു. വൈകിട്ട് ആറരയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയിട്ടും പ്രശ്നത്തില്‍ തീര്‍പ്പാക്കാനായില്ല. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പിഎല്‍സി യോഗത്തിന് മുമ്പായി ഇന്നലെ രാവിലെ ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന് അദ്ദേഹം നല്കിയ ഉറപ്പിനെത്തുടര്‍ന്ന് അവര്‍ മടങ്ങുകയായിരുന്നു. നാളത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം തലസ്ഥാനത്തേക്കു വ്യാപിപ്പിക്കുമെന്നാണ് പെമ്പിളൈ ഒരുമക്കാരുടെ മുന്നറിയിപ്പ്.
ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും നാളെ ഉച്ചയ്ക്കു രണ്ടുമണിക്കു മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചു. വര്‍ഷങ്ങളായി പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി പിന്തുടര്ന്നു വരുന്ന രീതിയില്‍ നിന്നു വ്യത്യസ്തമായ സമീപനമുണ്ടായിട്ടുണ്ട്. മുന്‍സര്‍ക്കാരിന്റെ കാലത്തു സമര്‍പ്പിക്കപ്പെട്ട പ്ലാന്റേഷന് സ്റ്റഡി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും തോട്ടമുടമകള്‍ ആവശ്യപ്പെട്ട നികുതിയിളവ് അടക്കമുള്ള ആവശ്യങ്ങളിലും തീരുമാനം നാളെയുണ്ടാകും.
ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോര്‍ട്ട് ഇന്നു ലഭിച്ചശേഷം നാളെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.
തൊഴിലാളിക്ക് കുറഞ്ഞകൂലി 500 രൂപ നല്കുന്ന കാര്യത്തില്‍ ഒരുറപ്പും ആരും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഇ.എസ്. ബിജിമോള്‍ എംഎല്‍എ പറഞ്ഞു. അവരുടെ അടിസ്ഥാനശമ്പളത്തില് വര്‍ധനവുണ്ടാകാതെ മറ്റാനുകൂല്യങ്ങള്‍ കൂട്ടിയെന്നു പറഞ്ഞതു കൊണ്ടായില്ല. മുഖ്യമന്ത്രി ഒരു പാക്കേജും പറഞ്ഞിട്ടില്ല. ഒന്‍പതു ദിവസമായി സമരം തുടരുന്നതിനാല്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്.
അവര്‍ക്ക് 25 കിലോഗ്രാം അരി വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി വിസമ്മതിച്ചെന്നും ബിജിമോള്‍ പറഞ്ഞു. നുള്ളുന്ന തേയിലയുടെ കുറഞ്ഞ തോത് 21 ല്‍ നിന്ന് 31 കിലോ ആക്കിയാല്‍ ഇപ്പോള്‍ 45 കിലോ തേയില നുള്ളിയാല്‍ കിട്ടുന്ന ഇന്‍സെന്റീവ് കിട്ടില്ലെന്നാണു സംഘടനാ നേതാക്കളുടെ അഭിപ്രായം. തൊഴിലാളികളെ വഞ്ചിക്കാന്‍ നിന്നു കൊടുക്കാനാവില്ലെന്നും യൂണിയന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: