ലോറി ഉടമകളുടെ സമരം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. ഓണക്കാലത്ത് വര്‍ധിച്ച സാധന വില കുറയുന്നതിനുപകരം ഇപ്പോഴത്തെ ലോറിസമരം അത് കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ഇരട്ടിയോളം വിലവര്‍ധനയാണ് പയര്‍വര്‍ഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ 6.53 ലക്ഷം ചരക്കുലോറികളാണ് പണിമുടക്കിയിരിക്കുന്നത്. തമിഴ്നാടിനെക്കാള്‍ ഇത് ദുരിതത്തിലാക്കിയിരിക്കുന്നത് ഉപഭോഗസംസ്ഥാനമായ കേരളത്തെയാണ്. ഇന്ത്യയിലെ ലോറി ഉടമകള്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങും എന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയുമാണ്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയതും ഡീസലിന്റെ ഭാഗിക നിയന്ത്രണം, ആന്റി-ഡംപിംഗ് ഡ്യൂട്ടി എന്നിവക്കെതിരെയാണ് ട്രക്കുകള്‍ പണിമുടക്കിയിരിക്കുന്നത്. ആള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പറയുന്നത് തങ്ങള്‍ക്ക് ഒരുപാട് പരാതികള്‍ ഉണ്ടെന്നാണ്. അതില്‍ പരമപ്രധാനം തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമാണെങ്കിലും ടോള്‍പിരിവും ഒരു പ്രശ്നമാക്കിയിരിക്കുകയാണ്.
ലക്ഷക്കണക്കിന് ലോറികള്‍ പണിമുടക്കിയതോടെ അവശ്യസാധന വില കുതിച്ചുയരുകയാണ്. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പരിപ്പ് വര്‍ഗങ്ങള്‍ മുതലായവയെല്ലാം സാധാരണക്കാരന്റെ ബജറ്റിന് മുകളിലായിക്കഴിഞ്ഞു. അപകടം ഉണ്ടായാലും മരണംസംഭവിച്ചാലും മുറിവുകള്‍ സംഭവിച്ചാലും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനാണ് ബാധ്യത. ഇത് ലോറിയുടമകളെ ക്ഷുഭിതരാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് വാഹനമിടിച്ച് അപകടമുണ്ടായാലും ലോറിക്കാര് തന്നെ ബാധ്യത ഏല്ക്കണം.
ഈ മാസം ഒന്നുമുതലാണ് ചരക്ക് ലോറി സമരം തുടങ്ങിയത്. ഇതുമൂലം ഇരട്ടിയോളം വിലവര്‍ധനയാണ് പയറുവര്‍ഗങ്ങള്‍ക്ക് ഉണ്ടായത്. 90 രൂപയായിരുന്ന തുവരപരിപ്പിന്റെ വില ഇപ്പോള്‍ 150 രൂപയാണ്. 75-80 രൂപ വരെ വിലയുണ്ടായിരുന്ന ഉഴുന്നിന് വില 142 രൂപയാണ്. ചെറുപയറിന് 100 രൂപയും. ഈ വിലകള്‍ ഇനിയും കൂടാനാണ് സാധ്യത എന്നു മൊത്തവ്യാപാരികള്‍ പറയുമ്പോള്‍ അത് തീകോരിയിടുന്നത് ദരിദ്ര-മധ്യവര്‍ഗക്കാരുടെ നെഞ്ചിലാണ്. കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിനുവേണ്ടതായ അവശ്യവസ്തുക്കള്‍ എത്തുന്നത്. ഇവിടങ്ങളില്‍ ഉല്‍പ്പാദനത്തില്‍ വന്ന ഇടിവും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
രണ്ടുദിവസംകൂടി കഴിഞ്ഞാല്‍ കേരളത്തിലേക്ക് ചരക്ക് ലോറികളുടെ വരവ് പൂര്‍ണമായി നിലച്ചേക്കുമത്രെ. അവശ്യസാധനങ്ങളായ പാല്, പച്ചക്കറി, മരുന്ന് എന്നിവ കൊണ്ടുവരുന്ന ലോറികളെ എങ്കിലും ലോറി ഉടമകള്‍ ആവശ്യപ്പെടുന്ന വ്യവസ്ഥകളില്‍ നിന്നൊഴിവാക്കിയില്ലെങ്കില്‍ കേരളത്തിലെ ജനജീവിതം താറുമാറാകും.
തമിഴ്നാട്, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ബീഹാര്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ നീക്കത്തേയും സമരം ബാധിച്ചിട്ടുണ്ട്. ടോള്‍ സിസ്റ്റം, നികുതിപിരിവ് ഒറ്റപ്രാവശ്യമാക്കല്‍, ടിഡിഎസ് നടപടികള്‍ മുതലായവ നിര്‍ത്തണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം. ടോള്‍ ഗേറ്റുകള്‍ മാറ്റണമെന്നും ടോള്‍ പിരിവിന് മറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ലോറി സമരം മൂര്‍ച്ഛിച്ച കാരണം സേലത്തെത്തിയ ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടക്കുകയാണ്. അരി, ഗോതമ്പ് മുതലായവയാണ് വണ്ടികളില്‍ കെട്ടിക്കിടക്കുന്നത്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പീഡനത്തിന് അറുതിവേണമെന്നും ലോറിക്കാര് ആവശ്യപ്പെടുന്നു.
സമരത്തില്‍ 90 ശതമാനം ലോറികളും പങ്കെടുക്കുന്നുണ്ടത്രെ. 33,000 ലോറികളും 11000 കൊമേഴ്സ്യല്‍ വണ്ടികളുമാണ് പണി മുടക്കിയിരിക്കുന്നത്. ഈ സമരം മൂലം 2.5 ലക്ഷം മനുഷ്യരുടെ ജീവനോപാധികളും നിശ്ചലമായിരിക്കുന്നു. ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, മറ്റു ജീവനക്കാര്‍ എല്ലാവരും തൊഴില്‍രഹിതരായി. ആള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ പരാജയമാണ് സമരം തുടരാന്‍ കാരണം.
ആള് ഇന്ത്യ മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് റോഡ് ട്രാന്‍സ്പോര്‍ട്ട് സെക്ടറിന് ഇന്‍ഡസ്ട്രി സ്റ്റാറ്റസ് വേണമെന്നാണ്. ലോറി ഉടമകളുടെ ആവശ്യം എന്തുതന്നെയായിരുന്നാലും ജനജീവിതത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്ന ഈ സമരത്തെ പിന്തുണയ്ക്കാനാവില്ല. ഇന്നലെവരെ തുടര്‍ന്നുപോന്ന കാര്യങ്ങള്‍ യാതൊരുമാറ്റവുമില്ലാതെ നിലനില്‍ക്കണം എന്നുവാശിപിടിക്കുന്നത് ശരിയല്ല. ചില രംഗങ്ങളില്‍ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് ജനസേവനം ലക്ഷ്യമിട്ടാണ്. ലാഭക്കണ്ണിലൂടെ മാത്രം ഇത്തരം കാര്യങ്ങളെ നോക്കിക്കണ്ട് സമരവുമായി ഇറങ്ങിപ്പുറപ്പെടുന്നവരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: