മറയൂര്‍: കാന്തല്ലൂര്‍ വനവാസി കുടിയിലെ വെടിവയ്പ്പ് കേസില്‍ ആറുപേര്‍ സ്റ്റേഷനിലെത്തി കീഴടങ്ങി. കാന്തല്ലൂര്‍ തീര്ത്ഥമലക്കുടിയിലെ ശ്രീനിവാസന്, തങ്കസാമി, വിജയകുമാര്‍, പരശുരാമന്, വെള്ളസാമി, കാശിപ്പാണ്ടി എന്നിവരാണ് കീഴടങ്ങിയത്. ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. തീര്‍ത്ഥമലക്കുടി കോളനി സ്വദേശി ബോസാണ് കൊലചെയ്യപ്പെട്ടത്. വെടിവെയ്ക്കാനുപയോഗിച്ച തോക്ക് കുടിയിലെ കൃഷിയിടത്തില്‍ നിന്നും ഇന്നലെ രാവിലെ പോലീസ് കണ്ടെടുത്തു.
വനവാസിക്കുടിയില്‍ വെടിവെച്ചു വീഴ്ത്തിയശേഷം കുടിയില്‍ നിന്നും കടത്തി കൊണ്ടുപോയ മൃതദേഹം ഒരുദിവസത്തെ തെരച്ചിലിനുശേഷം സമീപത്തെ ആറിന്റെ തീരത്ത് പൊന്തക്കാട്ടില്നിന്നും ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കൈയും കാലും തോര്‍ത്ത് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെറ്റിയില്‍ മുറിവും പുറത്ത് വെടിയേറ്റ് തുളഞ്ഞ പാടുകളും കണ്ടെത്തി.
ശനിയാഴ്ച്ച രാവിലെ എട്ടോടെയാണ് കോളനിയില്‍വച്ച് ബോസിനെ വെടിവച്ച് വീഴ്ത്തിയത്. വര്‍ഷങ്ങളായി തുടരുന്ന കുടിപ്പകയെത്തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോസിനെ എക്സൈസ് സംഘം കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. സമീപവാസികളായ കുടുംബങ്ങള്‍ ഒറ്റിക്കൊടുത്തെന്നാരോപിച്ച് ഇയാള്‍ ഇവരെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കാരണമായത്.
കൊലചെയ്യെപ്പട്ട ബോസിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രി 10 മണിയോടെ മറയൂര്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. മൂന്നാര്‍ സിഐ എ ആര് ഷാനിഹാനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: