കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയാണ് പത്രിക പ്രകാശനം ചെയ്തത്. പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആശ്വാസ നിധ രൂപീകരിക്കുമെന്നും വിശപ്പിനോട് വിട എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
തദ്ദേശസ്ഥാപനങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം, ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ജനകീയസമിതികള്‍. മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കും തുടങ്ങി പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തും. വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം, എല്ലായിടത്തും തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് എന്നിവയും നടപ്പാക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
സീറ്റു വിഭജനവുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കും ഇന്ന് തുടക്കം കുറിക്കും. മലപ്പുറം ജില്ലയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ ജില്ലയിലെ കോണ്‍ഗ്രസ് ലീഗ് നേതാക്കളുമായി മുന്നണി നേതൃത്വം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് സിപിഎമ്മിന്റെ പരാജയകാരണമെന്ന് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യത്ത് ആകെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി കുറ്റപ്പെടുത്തി. അത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് ആന്റണി പറഞ്ഞു. വര്‍ഗീയ ശക്തികള്‍ വേരോടിയാല്‍ കേരളം ഭ്രാന്താലയമായി മാറുമെന്നും ആന്റണി പറഞ്ഞു.
ഭീകരവാദവും ഫാസിസവും കടന്നുവരാതെ സൂക്ഷിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ശിഹാബ് തങ്ങള്‍ കുട്ടിച്ചേര്‍ത്തു. മൂന്നാംചേരി മതേതര മുന്നണിയാണെന്ന് പറയുന്നത് അറവുകാരന്റെ അഹിംസാ പ്രസംഗമാണെന്ന് കെപിസിസി അധ്യക്ഷന്‍ സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: