കൊല്ലം: കാഷ്യുകോര്പ്പറേഷന് അഴിമതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദം ‘കരിനിഴലിലായ കശുവണ്ടി’ ശ്രദ്ധേയമായി. കോര്‍പ്പറേഷനില്‍ പത്തുവര്‍ഷത്തിനിടെ 1500 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ഇതിന് കാരണക്കാരായവരെ തെളിവുസഹിതം കണ്ടെത്തി അവരുടെയെല്ലാം സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ച ഇടതുവലതുമുന്നണികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.
കശുവണ്ടി കോര്‍പ്പറേഷന്റെ മുന്‍ചെയര്‍മാനും എംപിയുമായിരുന്ന സിപിഎം നേതാവ് പി.രാജേന്ദ്രന്, മുന്‍ ഡിസിസി പ്രസിഡന്റ് പ്രതാപവര്മതമ്പാന്, മുസ്ലിം ലീഗ് നേതാവും കശുവണ്ടിവ്യവസായിയുമായ എ.യൂനുസ്കുഞ്ഞ്, ഹൈക്കോടതിയില്‍ നിന്നും സിബിഐ അന്വേഷണത്തിന് ഉത്തരവ് നേടിയ ഹര്ജിക്കാരന് മനോജ് കടകംപള്ളി എന്നിവരാണ് ചര്‍ച്ചയില്‍ സംസാരിച്ചത്.
കശുവണ്ടി കോര്‍പ്പറേഷനെ നശിപ്പിക്കുന്ന യാതൊന്നിനും കൂട്ടുനില്‍ക്കാത്തയാളാണ് താനെന്നും അഴിമതിയുടെ കാര്യത്തില്‍ ബോര്‍ഡിലുണ്ടായിരുന്ന പലരുടെയും സമ്മര്‍ദ്ദമുണ്ടായിട്ടും ഒരുരൂപപോലും വാങ്ങാതെയാണ് പ്രവര്‍ത്തിച്ചതെന്നും രാജേന്ദ്രന് അവകാശപ്പെട്ടു. ഒപ്പമുള്ളവരില്‍ ചിലര്‍ തനിക്ക് മകളുണ്ടെന്നുള്ളത് ഓര്‍ക്കണമെന്ന് നിരന്തരം പ്രലോഭിപ്പിച്ചിരുന്നു. എന്നിട്ടും ഒരു അഴിമതിയും കാണിച്ചില്ല. അഴിമതികാര്യത്തില്‍ എല്ലാവരെയും ഒരുപോലെ കാണുന്നത് ശരിയല്ല. ഐഎന്‍ടിയുസിയിലെ ഗ്രൂപ്പ് പോരിന്റെ പരിണിതഫലമാണ് കേസ്. ചന്ദ്രശേഖരന്റെ സ്ഥാനത്ത് സുരേഷ്ബാബു ആയിരുന്നെങ്കില്‍ ഹര്ജിക്കാരന് കോടതിയില്‍ പോകില്ലായിരുന്നു. കശുവണ്ടി കോര്‍പ്പറേഷന്റെതായി വ്യാഖ്യാനിക്കുന്ന കണക്കുകളില്‍ തനിക്ക് വിശ്വാസമില്ല. കോര്‍പ്പറേഷനെ തകര്‍ത്താല്‍ അതിന്റെ ഗുണഫലം സ്വകാര്യമുതലാളിമാര്‍ക്കാണ്. കോര്പ്പറേഷന് നഷ്ടമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങളും അവകാശങ്ങളും സ്വകാര്യമേഖലയേക്കാള്‍ അധികം നല്കുമ്പോള് സ്ഥാപനത്തിന് നഷ്ടം സംഭവിക്കുക സ്വാഭാവികമാണെന്നും അതേസമയം അഴിമതിയെ താന്‍ ന്യായീകരിക്കുന്നില്ലെന്നും രാഷ്ട്രീയക്കാരില്‍ അധികവും അഴിമതി നടത്തി കാശുണ്ടാക്കുന്നവരാണെന്ന് ധരിക്കരുതെന്നും പി.രാജേന്ദ്രന് പറഞ്ഞു.
ട്രേഡ് യൂണിയനുകളുടെ അതിപ്രസരമാണ് കേരളത്തിലെ വ്യവസായങ്ങള്‍ തകരാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാനും കാരണമെന്ന് പ്രതാപവര്‍മ്മ തമ്പാന് പറഞ്ഞു. കശുവണ്ടിവികസനകോര്‍പ്പറേഷനിലെ അഴിമതിക്ക് അന്ത്യം കുറിക്കാന്‍ മൂന്നാര്‍ മോഡലില്‍ മുല്ലപ്പൂ വിപ്ലവം വന്നേതീരു എന്നാണ് വ്യക്തിപരമായ അഭിപ്രായം. പാര്‍ലമെന്റ് പാസാക്കിയ പിഎഫ്, ഇഎസ്ഐ നിയമങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ആനൂകൂല്യം വാങ്ങിനല്‍കാന്‍ യൂണിയനുകളുടെ നേതാക്കള്‍ അവരില്‍ നിന്നും ചോദിച്ചും അല്ലാതെയും പണം വാങ്ങുന്നത് തനിക്ക് അനുഭവമുണ്ട്. മേഖലയില്‍ ശക്തമായ സമരപാരമ്പര്യം ഉണ്ടായിരുന്ന ഇടതുപാര്‍ട്ടികളുടെയും യൂണിയനുകളുടെയും നേതാക്കള്‍ പോലും ഇത്തരത്തില്‍ സാമ്പത്തികചൂഷകരായെന്നും മാറിയ സാഹചര്യത്തില്‍ ട്രേഡ് യൂണിയനുള്‍ ആവശ്യമില്ലെന്നും തമ്പാന് കൂട്ടിച്ചേര്‍ത്തു. കശുവണ്ടി കോര്‍പ്പറേഷനില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. എല്‍ഡിഎഫ് അഴിമതിക്കാരല്ലെങ്കില്‍ യുഡിഎഫ് കാലത്ത് നടന്നിരിക്കുന്ന അഴിമതിക്കെതിരെ അവര്‍ എന്തുകൊണ്ട് കേസിനുപോയില്ല. കോണ്‍ഗ്രസുകാരനായ കടകംപള്ളിയാണ് കോടതിയില്‍ പോയത്. ശക്തമായ കടിഞ്ഞാണ്‍ കോര്പ്പറേഷന് ഇട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തമ്പാന് മുന്നറിയിപ്പ് നല്കി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് അഴിമതിക്ക് കാരണമായത്. ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും ഒരു കുലുക്കവുമില്ല. കരിനിഴലില്‍ നില്ക്കുന്ന കോര്‍പ്പറേഷനെ രക്ഷിക്കാന്‍ പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് ആണ് നല്ലതെന്നും തമ്പാന് നിര്‍ദേശിച്ചു. മികച്ച രീതിയില്‍ ഫാക്ടറികള്‍ നടത്തുന്ന സ്വകാര്യമുതലാളിമാരെ കോര്പ്പറേഷന് നടത്തിപ്പിന് വിനിയോഗിക്കണമെന്നും തമ്പാന് കൂട്ടിച്ചേര്‍ത്തു.
തൊഴിലാളിക്ഷേമത്തിനായി രൂപീകരിച്ച കോര്പ്പറേഷന് അഴിമതിക്കാരുടെ കൈകളിലെത്തിയപ്പോള്‍ കുരങ്ങന്റെ കൈയിലെ പൂമാലപോലെയായെന്ന് യൂനുസ്കുഞ്ഞ് പറഞ്ഞു. വിദേശനാണ്യം നേടിത്തരുന്ന കശുവണ്ടി വേണ്ടപോലെ കയറ്റുമതി ചെയ്യാത്ത ഏക സ്ഥാപനം കോര്‍പ്പറേഷനാണ്. നിലവാരം കുറഞ്ഞ തോട്ടണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിച്ച് സംസ്കരിച്ചും ചില പ്രത്യേക ഡീലര്‍മാരെ വച്ച് ഇടപാട് നടത്തിയും പണം കൊള്ളയടിക്കുകയായിരുന്നു. എംഡി രതീഷിനെതിരെ താന്‍ തുടക്കത്തില്‍ തന്നെ വ്യവസായവകുപ്പ് മന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചതാണ്. ആഗോളമാര്‍ക്കറ്റ് മാറുമ്പോള്‍ നഷ്ടം വരും. എന്നാല്‍ എല്ലായ്പോഴും നഷ്ടം വരില്ലെന്നാണ് തന്റെ ബിസിനസ് അനുഭവം. എന്നാല്‍ കോര്പ്പറേഷന് എല്ലാതവണയും നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ഇത് തട്ടിപ്പ് മറച്ചുവയ്ക്കാനാണെന്ന് വ്യക്തം. താനടക്കമുള്ള സ്വകാര്യമുതലാളിമാര്‍ 800 ഡോളറിന് തോട്ടണ്ടി വാങ്ങുമ്പോള്‍ 950 ഡോളറിനാണ് കോര്പ്പറേഷന് തോട്ടണ്ടി വാങ്ങുന്നത്. ഇതില്‍ തന്നെ വന്‍വെട്ടിപ്പാണ് നടക്കുന്നതെന്ന് മനസിലാക്കാം. കശുവണ്ടി കോര്‍പ്പറേഷന്റെ നിലനില്‍പ്പ് സ്വകാര്യമുതലാളിമാര്‍ക്കും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി കണ്ടെത്തിയിട്ടും കോര്‍പറേഷനിലെ അഴിമതി കാണാന്‍ പി.രാജേന്ദ്രന് സാധിക്കാത്തത് അത്ഭുതമാണെന്നായിരുന്നു കടകംപള്ളി മനോജിന്റെ വാദം. ചെയര്മാന് ചന്ദ്രശേഖരന് സത്യാഗ്രഹം കിടന്ന് തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാനായി സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത 30 കോടി രൂപയും വെട്ടിച്ചതായാണ് തന്റെ അറിവ്. ഇതില്‍ 23.5 കോടി രൂപയും തട്ടിപ്പുകാരനായ കരാറുകാരനില്‍ നിന്നും വീണ്ടും തോട്ടണ്ടി വാങ്ങാനാണ് വിനിയോഗിച്ചത്. ആഗസ്റ്റ് 14നാണ് തോട്ടണ്ടി വാങ്ങാന്‍ ബോര്‍ഡിന്റെ തീരുമാനം വന്നത്. 15ന് സ്വാതന്ത്ര്യദിനത്തില്‍ അവധിയായിരുന്നു. 17നാണ് ഫാക്ടറികള്‍ തുറന്നത്. തുറന്നപ്പോള്‍ ഇവിടങ്ങളിലെല്ലാം ഈ നിലവാരം കുറഞ്ഞ തോട്ടണ്ടി സംഭരിച്ചുവച്ചിരുന്നു. തട്ടിപ്പുസമരമാണ് ഇടതുപാര്‍ട്ടികള്‍ കോര്‍പ്പറേഷനെതിരെ ചെയ്തത്. ‘നല്ല കൃഷി’യാണ് സിപിഎം നടത്തിയത്. കോര്‍പ്പറേഷനിലെ അഴിമതിക്കെതിരെ നിരവധിതവണ പരാതികള്‍ നല്‍കിയിട്ടും അതിനെപറ്റി അന്വേഷിക്കാന്‍ യാതൊരു അനുഭാവവും കാണിക്കാത്തതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരെന്നും കടകംപള്ളി മനോജ് ചൂണ്ടിക്കാട്ടി. അന്വേഷണറിപ്പോര്‍ട്ടുകളെ ഐഎന്‍ടിയുസി ഗ്രൂപ്പ് വഴക്കിന്റെ ഉല്‍പ്പന്നമായി കുറച്ചുകാട്ടി തടിതപ്പാനാണ് എല്‍ഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. മനോജ് കടമ്പാട് മോഡറേറ്ററായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: