കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കളം തെളിഞ്ഞതോടെ പോരാട്ടത്തിനും വീര്യമേറി. യോഗങ്ങളും സമ്മേളനങ്ങളും വാക്ക്പോരുകള്‍ക്കും വേദിയായിത്തുടങ്ങി.
ഇതോടെ കേരളരാഷ്ട്രീയത്തിലെ വലിയ മാറ്റങ്ങളും പ്രകടമായി. ഇരുമുന്നണികളുടെയും യോഗങ്ങളില്‍ ഇന്ന് ഒരേപോലെ മുഴങ്ങുന്നത് ഒരേഒരു വാക്കാണ്, ബിജെപി. ബിജെപി വെള്ളാപ്പള്ളിയുമായി കൂട്ടുകൂടരുത്.
വെള്ളാപ്പള്ളി ബിജെപിയുമായി കൂടരുത്. ബിജെപിക്ക് മെച്ചം ലഭിക്കില്ല, ബിജെപിക്ക് ആപത്താണ്. ബിജെപിയെ വെള്ളാപ്പള്ളി വിഴുങ്ങും, വെള്ളാപ്പള്ളിയെ ബിജെപി വിഴുങ്ങും. ബിജെപിയുമായി സമുദായ സംഘടനകള്‍ അടുക്കരുത്. ബിജെപിയുടെ സംവരണ നയം പിന്നോക്ക വിരുദ്ധമാണ്. ബിജെപിയെന്നാല്‍ ആര്‍എസ്എസാണ്. ബിജെപി എസ്എന്‍ഡിപിയോഗ ബന്ധം അനുവദിക്കില്ല. വെള്ളാപ്പള്ളിയുടെ വരവില്‍ ബിജെപിയില്‍ ഭിന്നതയുണ്ട്. ആശങ്കയുണ്ട്., അരുവിക്കര കണ്ട് ബിജെപി പനിക്കേെണ്ടന്നാണ് ഇന്നലെ എകെ ആന്റണി പറഞ്ഞത്.
അങ്ങനെ നൂറുനൂറു മുന്നറിയിപ്പുകള്‍, ഭീഷണികള്‍, താക്കീതുകള്‍, തീരുന്നില്ല ഒന്നും.. ഇനിയുള്ള ദിവസങ്ങളില്‍ ഇവ കൂടിക്കൂടി വരികയേയുള്ളു. ഇരുമുന്നികളിലെയും പ്രമുഖ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ വേദികളിലും ചാനല്‍ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പ്രസ്താവനകളിലും എല്ലാം പറയുന്നത് ഇതു തന്നെ.
തെരഞ്ഞെടുപ്പ് അടുത്തിട്ടും ഇരുമുന്നണികളിലും ഉള്ളവര്‍ക്ക് പറയാന്‍ സ്വന്തം കാര്യമൊന്നും ഇല്ല. സ്വന്തം നയങ്ങള്‍, സ്വന്തം പരിപാടികള്‍, സ്വന്തം വാഗ്ദാനങ്ങള്‍….. ഒന്നുമില്ല. സകലരുടെ വാക്കുകളിലും ബിജെപിയും വെള്ളാപ്പള്ളിയും മാത്രം. അതായത് ഇരു മുന്നണികള്‍ക്കും ബിജെപി പൊതു എതിരാളിയായിക്കഴിഞ്ഞിരിക്കുന്നു. യുഡിഎഫിനും എല്‍ഡിഎഫിനും മുഖ്യശത്രു ബിജെപി തന്നെ.
അതായത് ബിജെപി ശക്തമാണ്. ഏതെങ്കിലും സഖ്യം വഴി കൂടുതല്‍ കരുത്താര്‍ജ്ജിച്ചാല്‍ തങ്ങള്‍ക്ക് വിനയാകും എന്നാണ് മുന്നണിനേതാക്കളുടെ ആശങ്കയും ഭീതിയും.
വെള്ളാപ്പള്ളിയുമായും മറ്റു സംഘടനാ നേതാക്കളുമായും ബിജെപി ചര്‍ച്ച നടത്തുന്നതില്‍ ഇരുമുന്നണികളും അക്ഷരാര്‍ഥത്തില്‍ ഭീതിയിലാണ്. അതിനാലാണ് സ്വന്തം മനസിനെ ആശ്വസിപ്പിക്കാനായിട്ടാണെങ്കിലും അരുവിക്കര കണ്ട് പനിക്കേണ്ടെന്ന് ആന്റണി പറയുന്നത്.
ബിജെപി വര്‍ഗീയമാണെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അകന്നുമാറുമെന്ന പഴയ ധാരണയൊന്നും ഇന്ന് മുന്നണികള്‍ക്കും അവയുടെ നേതാക്കള്‍ക്കും ഇല്ല. പറഞ്ഞുപറഞ്ഞ് മൂര്‍ച്ഛ പോയ ഒരു വാക്കുമാത്രമായി അത്. അതിനു പകരം ബിജെപിയെ ഒറ്റപ്പെടുത്താന്‍ പുതിയ ഒരു വാക്ക് കണ്ടുപിടിക്കാന്‍ നേതാക്കള്‍ക്ക് ഒട്ടുകഴിയുന്നമില്ല. സവര്ണ്ണപാര്ട്ടിയെന്ന ആരോപണവും കഌച്ച് പിടിക്കുന്നില്ല.
ബിജെപിയല്ല സിപിഎമ്മാണ് എതിരാളിയെന്ന് ഇന്നലെ കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ എകെ ആന്റണി പറഞ്ഞെങ്കിലും പ്രസംഗത്തിലുടനീളം ബിജെപി ഭയമായിരുന്നു. ബിജെപിക്ക് എതിരെ ആഞ്ഞടിക്കാനായിരുന്നു കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിന്റെ തീരുമാനവും. സിപിഎം അല്ല ബിജെപി തന്നെയായി മുഖ്യഎതിരാളിയെന്നതാണ് ഈ തീരുമാനത്തിന്റെയും അര്‍ഥം.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ നേട്ടം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിരുന്നു. അന്നു തുടങ്ങിയതാണ് ഭയം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് കൂടിക്കഴിഞ്ഞു.സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കാണ് ഇരു പാര്‍ട്ടികളെയും ഭയപ്പെടുത്തുന്ന മറ്റൊന്ന്.
പ്രമുഖരും പ്രമുഖരുടെ ബന്ധുക്കളും ബിജെപിയിലേക്ക് വരുന്നതാണ് ഇവരെ ആശങ്കയിലാക്കുന്ന മറ്റൊന്ന്. വിആര്‍ കൃഷ്ണന് എഴുത്തച്ഛന്റെ മകന് ജയഗോവിന്ദനും കുടുംബവും ബിജെപിയില്‍ ചേര്‍ന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ. ജി മാധവന് നായര്‍ തനിക്ക് ബിജെപിയോടുള്ള ആഭിമുഖ്യം പരസ്യമാക്കിക്കഴിഞ്ഞു.
പൊതുശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഇനി ഒന്നിക്കാം. പാര്‍ലമെന്റില്‍ ഒന്നിച്ച അവര്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെകൈകോര്ക്കാം!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: