കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ കണ്ണൂരിലും തെരഞ്ഞെടുപ്പ് ചൂട് മുറുകി. ജില്ലയിലെ തെരഞ്ഞെടുപ്പിന് ഇത്തവണ ഏറെ പ്രത്യേകതകളുണ്ട്. കണ്ണൂര്‍ കോര്പ്പറേഷന് യാഥാര്‍ഥ്യമായതിനു ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് നവംബര്‍ 2 ന് . കണ്ണൂര്‍ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, ചേലോറ, എടക്കാട് എന്നീ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് കോര്പ്പറേഷന് രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആറാമത്തെ കോര്പ്പറേഷന്. കഴിഞ്ഞ തവണ കണ്ണൂര്‍ നഗരസഭയുടെ ഭരണം കയ്യാളിയ യുഡിഎഫ് പുതുതായി രൂപം കൊണ്ട കോര്പ്പറേഷന് ഭരണവും തങ്ങള്‍ക്കനുകൂലമാക്കാനുളള നീക്കത്തിലാണ്.
എല്‍ഡിഎഫ് സ്ഥിതി മെച്ചപ്പെടുത്താനുളള ശ്രമത്തിലാണ്്. ശക്തമായ മുന്നേറ്റം നടത്താനുളള ഒരുക്കത്തിലാണ് ബിജെപി. പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. കടുത്ത ത്രികോണ മത്സരമാകും കണ്ണൂര്‍ കോര്‍പ്പറേഷനിലും ജില്ലയിലാകമാനവും നടക്കുക.
കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനം വനിതാസംവരണമാണ്. കണ്ണൂര്‍ നഗരസഭ ഇപ്പോള്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. പള്ളിക്കുന്ന്, പുഴാതി, എടക്കാട് എന്നീ പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമാണ്. ചേലോറ, എളയാവൂര് എന്നിവ എല്‍.ഡി.എഫ്. ഭരണത്തിലാണ്. സംസ്ഥാനത്തെ അഴിമതി ഭരണവും യുഡിഎഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരാജയവും തങ്ങള്‍ക്ക് വിനയാകുമെന്ന് യുഡിഎഫ് ഭയപ്പെടുമ്പോള്‍ സിപിഎം ഭരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ വികസന പിന്നോക്കാവസ്ഥയും പാര്‍ട്ടി സഖാക്കളുടെ വഴിവിട്ട നടപടികളും മണല്‍ വാരലുമായി ബന്ധപ്പെട്ട അഴിമതികളും തിരച്ചടിയാകുമെന്ന ഭയത്തിലാണ് എല്‍ഡിഎഫ്. ബിജെപിയാവട്ടെ കേന്ദ്രഗവണ്മെന്റ് കണ്ണൂരിനുവേണ്ടിയും രാജ്യത്തെ ജനങ്ങള്‍ക്കാകമാനവും നടപ്പിലാക്കി വരുന്ന സദ്ഭരണം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനുളള വോട്ടും സീറ്റും നേടാന്‍ സഹായകരമാകുമെന്ന ശുഭ പ്രതീക്ഷയിലാണ്.
പുതുതായി കോര്പ്പറേഷന് നിലവില്‍ വന്നതിനു പുറമേ ആന്തൂര്‍, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠപുരം എന്നീ നാല് പുതിയ നഗരസഭകളും ജില്ലയില്‍ പുതുതായി നിലവില്‍ വന്നു. നിലവിലുള്ള തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നീ നഗരസഭകള്‍ ഉള്‍പ്പെടെ ജില്ലയിലെ നഗരസഭകളുടെ എണ്ണം ഒമ്പത് ആയി മാറിയിരിക്കുകയാണ്. ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നില്ല.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 26ല്‍ നിന്ന് 24 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനും പുതിയ 4 നഗരസഭകളും നിലവില്‍ വന്നതോടെ പഞ്ചായത്തുകളുടെ എണ്ണം 81ല്‍ നിന്ന് 71 ആയി കുറഞ്ഞു.
2010ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുണ്ടായിരുന്ന 5 നഗരസഭകളില്‍ കണ്ണൂര്‍ ഒഴികെ മറ്റ് നാലും എല്‍ഡിഎഫിനായിരുന്നു. 81 പഞ്ചായത്തുകളില്‍ യു.ഡി.എഫിന് 28 പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 26ല്‍ ആറെണ്ണം യുഡിഎഫിനും ബാക്കി എല്‍ഡിഎഫിനുമായിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളും ബിജെപിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുളള അവസാനവട്ട ചര്‍ച്ചകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: