ന്യൂദല്‍ഹി: ഗോക്കളുടെ സംരക്ഷണത്തിനായി കൊല്ലപ്പെടാന്‍ സജ്ജമാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി സാക്ഷി മഹാരാജ്. ഗോമാതാവിനെ അപമാനിക്കുന്നത് സഹിച്ചിരിക്കാനാകില്ല. എന്നാല്‍ ഗോവധവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന രാഷ്ട്രീയം അംഗീകരിക്കാനാകില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ദാദ്രി സംഭവത്തില്‍ ഇരട്ടത്താപ്പാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഖിലേഷ് യാദവ് 45 ലക്ഷം രൂപ പ്രഖ്യാപിച്ചതില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും തങ്ങള്‍ക്കില്ല. എന്നാല്‍ ഉന്നാവ് ജില്ലയില്‍ രണ്ടു പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു രൂപ പോലും നഷ്ട പരിഹാരം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല.
സമാജ്വാദി പാര്‍ട്ടി നേതാവും സംസ്ഥാന മന്ത്രിയുമായ അസംഖാനെതിരെയും സാക്ഷി മഹാരാജ് രംഗത്തെത്തി. അസംഖാന് പാക്കിസ്ഥാന്‍കാരനാണ്. പാക്കിസ്ഥാനിലെ രാഷ്ട്രീയ ശക്തികളിലാണ് അസംഖാന് വിശ്വാസം. ഭാരത മാതാവിനെ ദുര്‍മന്ത്രവാദിയെന്ന് വിളിച്ച നേതാവാണ് അസംഖാനെന്നും സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.
ദാദ്രി സംഭവം ഐക്യരാഷ്ട്ര സഭയിലേക്ക് എത്തിക്കാനുള്ള സമാജ്വാദി പാര്‍ട്ടിയുടെ ശ്രമം അപമാനകരമാണെന്ന് ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത്തരത്തില്‍ ശ്രമങ്ങള്‍ നടത്തുന്ന എംപിമാരെ പുറത്താക്കണം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദാദ്രി സംഭവത്തിന് പിന്നിലെ പ്രശ്നം. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉത്തര്‍പ്രദേശ് ഗോവധത്തില്‍ മുന്നിലാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: