പൊന്‍കുന്നം: തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ നടത്തിയ അദ്ധ്യാപക സ്ഥലമാറ്റം വിദ്യാര്‍ത്ഥികളുടെ പഠനം വെള്ളത്തിലാക്കി. തെക്കെന്‍ ജില്ലകളിലെ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കൂട്ടമായി സ്ഥലം മാറ്റം നല്കിയപ്പോള് വടക്കന്‍ ജില്ലകളിലെ മിക്ക സ്കൂളുകളിലും അദ്ധ്യാപകര്‍ ഇല്ലാതായി.
അദ്ധ്യാപകര്‍ സ്ഥലംമാറ്റം വാങ്ങിയെത്തിയ കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒരേ വിഷയത്തിന് ഒന്നിലേറെ അദ്ധ്യാപകരാണുള്ളത്. എന്നാല്‍ ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ആവശ്യത്തിന് അദ്ധ്യാപകരില്ല. തെക്കന്‍ ജില്ലകളിലെ മിക്ക സ്കൂളുകളിലും അധിക നിയമനം ലഭിച്ച അദ്ധ്യാപകര്‍ ജോലി ചെയ്യാതെയാണ് ഇപ്പോള്‍ ശമ്പളം വാങ്ങുന്നത്.
തെക്ക്, വടക്ക് ജില്ലകളില്‍ ആനുപാതികമായ സ്ഥലം മാറ്റമാണ് നടത്തി വന്നിരുന്നത്. മദ്ധ്യവേനല്‍ അവധിക്കാലത്താണ് സാധാരണ അദ്ധ്യാപകര്‍ക്ക് സ്ഥലമാറ്റം നല്‍കുക. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍തോതില്‍ പണപ്പിരിവ് നടത്താന്‍ അനവസരത്തില്‍ ധൃതിപിടിച്ച് തെക്കന്‍ ജില്ലകളിലേക്ക് മാത്രം അദ്ധ്യാപകര്‍ക്ക് സ്ഥലം മാറ്റം നല്‍കുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇനി വടക്കന്‍ ജില്ലകളിലേക്ക് സ്ഥലംമാറ്റം സാദ്ധ്യവുമല്ല. തെരഞ്ഞെടുപ്പിന് ശേഷം വന്‍തുക കോഴവാങ്ങി വടക്കന്‍ ജില്ലകളില്‍ നിയമനം നടത്താന്‍ ഇപ്പോഴേ നീക്കം തുടങ്ങി.
മൂന്ന് വര്‍ഷത്തിലധികമായി വടക്കന്‍ ജില്ലകളില്‍ സ്ഥിരമായി ജോലി ചെയ്യുന്നു എന്നത് ചൂണ്ടിക്കാട്ടി രണ്ട് അദ്ധ്യാപകര്‍ ഹൈക്കോടതിയില്‍ തെക്കന്‍ ജില്ലയിലേക്ക് സ്ഥലം മാറ്റത്തിന് അനുകൂലവിധി സമ്പാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി ഇപ്പോള്‍ കൂട്ടസ്ഥലമാറ്റം നടത്തിയിരിക്കുന്നത്. ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്നതുമാത്രമല്ല ഹൈക്കോടതിവിധിയെ സര്‍ക്കാര്‍ മറയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: