മൂന്നാർ : മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പിഎൽസി മീറ്റിംഗിൽ പ്രതീക്ഷയർപ്പിച്ച് കണ്ണീരോടെ കഴിയുകയാണ് തൊഴിലാളികൾ. നാല് തവണ മണിക്കൂറുകൾ നീണ്ട നിരവധി ചർച്ചകൾ നടന്നെങ്കിലും വേതന വർദ്ധനവിന്റെ കാര്യത്തിൽ തീരുമാനം ആകാതെ പിരിയുകയായിരുന്നു.
ഇന്നത്തെ ചർച്ച കൂടി പരാജയമായാൽ മൂന്നാർ പിടിവിടാൻ സാദ്ധ്യത ഏറെയാണ്. തിങ്കളാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്നലെ ശക്തമായ സമരത്തിനാണ് മൂന്നാർ സാക്ഷ്യം വഹിച്ചത്. സംയുക്ത ട്രേഡ് യൂണിയന്റെ ഭീഷണി വകവയ്ക്കാതെ പെമ്പിളൈ ഒരുമൈയുടേ നേതൃത്വത്തിൽ നടക്കുന്ന സമര പന്തലിലേക്ക് നിരവധി തൊഴിലാളികളാണ് എത്തിയത്. സംയുക്ത ട്രേഡ് യൂണിയന്റെയും പെമ്പിളൈ ഒരുമൈയുടേയും നേതൃത്വത്തിൽ നിരാഹാരവും നടന്നുവരികയാണ്.
നിരാഹാര സമരം നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രികളിലേക്ക് മാറ്റി. ദൂരസ്ഥലങ്ങളിൽ നിന്നും ട്രേഡ് യൂണിയൻ ജീപ്പ് കൂലി നൽകി പ്രവർത്തകരെ എത്തിക്കുമ്പോൾ കിലോമീറ്ററുകൾ കാൽ നടയായി എത്തിയാണ് മുഴുപ്പട്ടിണിയിലായ പെമ്പിളൈ ഒരുമൈ തൊഴിലാളികൾ സമര പന്തലിൽ എത്തുന്നത്.
9 ദിവസത്തോളം മൂന്നാറിനെ മുൾമുനയിൽ നിർത്തിയ സമരം ബോണസ് പ്രശ്നം പരിഹരിച്ചതോടെയാണ് അവസാനിച്ചത്. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് ട്രേഡ് യൂണിയനുകൾ ഉപേക്ഷിച്ച് ഒറ്റക്കെട്ടായി സമരത്തിന് ഇറങ്ങിയത്. പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം അടിച്ചമർത്തുന്നതിനായി സംയുക്ത ട്രേഡ് യൂണിയൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും കനത്ത സുരക്ഷ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് പോലീസ് നൽകിയിരിക്കുന്നതുമൂലം അക്രമം സംഭവങ്ങൾ ഉണ്ടാകാതെ സമരം മുന്നോട്ടുപോകുകയാണ്.
ഐഎൻടിയുസി, സിഐടിയു, എഐടിയുസി എന്നിവയുടെ നേതൃത്വത്തിലുള്ള സ്ത്രീ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും ദിവസകൂലി നൽകിയും സമരത്തിന് എത്തിക്കുന്നുണ്ട്. കൂടെ നിന്ന നിരവധി സ്ത്രീ തൊഴിലാളികൾ മറുകണ്ടം ചാടിയെങ്കിലും പെമ്പിളൈ ഒരുമൈ സമരം വീര്യം ചോരാതെ ശക്തിയാർജിച്ച് മുന്നോട്ടു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: