കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് ഭീതി ഉണ്ടായിരിക്കുന്നു. ഈ ഭീതി പക്ഷേ, വോട്ടര്‍മാര്‍ക്കല്ല എന്നതാണ് വസ്തുത. കാലാകാലങ്ങളായി തങ്ങളുടെ നടപ്പുരീതി അടിച്ചേല്‍പ്പിച്ച് ജനങ്ങളെ അനുകൂലമാക്കിക്കൊണ്ടിരുന്ന സ്ഥിതിയായിരുന്നു തല്‍പ്പരകക്ഷികളായ രാഷ്ട്രീയക്കാര്‍ പയറ്റിക്കൊണ്ടിരുന്നത്. അതിന് ഏതറ്റംവരെ പോകാനും നട്ടാല്‍ പൊടിക്കാത്ത പെരുംനുണകളുടെ വിത്ത് വിതയ്ക്കാനും മത്സരബുദ്ധിയോടെ അവര്‍ മുമ്പോട്ടു വന്നിരുന്നു. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന തരത്തിലേക്ക് വ്യാജോക്തികള്‍ മെനയാനും പ്രചരിപ്പിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന കണക്കുകൂട്ടലില്‍ മനപ്പായസം രുചിച്ച് കൂടുകയായിരുന്നു അവര്‍. എന്നാല്‍ അതിനൊക്കെ മാറ്റം വരാന്‍ പോകുന്നുവെന്ന തിരിച്ചറിവിലേക്കാണ് അവര്‍ക്കിപ്പോള്‍ എത്തേണ്ടിവന്നിരിക്കുന്നത്. അത് അവരില്‍ ഉണ്ടാക്കിയിരിക്കുന്ന വിഭ്രാന്തിയുടെ ആഴം അളക്കാന്‍ കഴിയാതായിരിക്കുന്നു.
ഇതുവരെ തങ്ങളുടെ വോട്ടുബാങ്കാക്കിവെക്കുകയും എന്നാല്‍ അവര്‍ക്കായി ഒന്നും ചെയ്യാതിരിക്കുകയും എന്ന രീതിക്ക് മാറ്റം വന്നതാണ് ഇടത്-വലത് മുന്നണികളെ ആകെ ഉലച്ചിരിക്കുന്നത്. എസ്എന്‍ഡിപി നേതൃത്വം അതിന്റെ യഥാര്‍ത്ഥ ശക്തിയും ഗരിമയും കാണിച്ചുകൊടുക്കാന്‍ തീരുമാനിച്ചതാണ് ഇടത്-വലത് പാര്‍ട്ടികളെ ആകെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗം ചേര്‍ത്തലയില്‍ ചേര്‍ന്ന് ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ആലോചിച്ചതോടെ തങ്ങള്‍ ഇതുവരെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന സാമ്രാജ്യം തകരുകയാണെന്ന് ഇടത്-വലത് മുന്നണികള്‍ക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ കേരളത്തില്‍ നടക്കുന്ന നികൃഷ്ടഭരണത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്.
കേരളം ഇന്ന് ഭരിക്കുന്നത് യുഡിഎഫ് അല്ലെന്നും ജില്ലകള്‍ വീതംവെച്ചെടുത്തിരിക്കുന്ന ന്യൂനപക്ഷ പാര്‍ട്ടികളാണെന്നും യോഗത്തിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോടും മലപ്പുറവും വെച്ച് മുസ്ലിംലീഗ് കളിക്കുമ്പോള്‍ ഇടുക്കിയും കോട്ടയവും അമ്മാനമാടിക്കൊണ്ടാണ് കേരള കോണ്‍ഗ്രസ് തങ്ങളുടെ അധീശത്വം ഉറപ്പിച്ചിരിക്കുന്നത്. ഈ സമ്മര്‍ദ്ദഗ്രൂപ്പിന്റെ പേശീബലത്തില്‍ നിസ്സഹായമായ ഒരു സര്‍ക്കാര്‍ കേരളത്തിന്റെ മൊത്തം സംസ്കാരം തന്നെ മറന്നുപോയിരിക്കുകയാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപിഎം അവരോട് നീതി പുലര്‍ത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അര്‍ഹിക്കുന്നതിന്റെ ഒരു ശതമാനം പോലും ലഭിച്ചിട്ടില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ജനാധിപത്യ തമ്പുരാക്കന്മാരുടെ മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കേണ്ട ഗതികേടിലാണെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.
ഭൂരിപക്ഷ സമുദായത്തിനുവേണ്ടി സംസാരിക്കുന്നത് വര്‍ഗീതയതയായും അവര്‍ക്കുവേണ്ടി രംഗത്തുവരുന്നവരെ ഫാസിസ്റ്റുകളായും ചിത്രീകരിച്ച് പ്രത്യേകം കളങ്ങളിലേക്ക് നീക്കിനിര്‍ത്തുന്ന പ്രവണതയാണുള്ളത്. തല്‍പ്പര രാഷ്ട്രീയകക്ഷികളും അവരുടെ വാലാട്ടികളായ മാധ്യമതമ്പുരാക്കന്മാരും ഇന്നേവരെ പുലര്‍ത്തിവരുന്ന സംസ്കാരമാണത്. സംഘടിത ന്യൂനപക്ഷവോട്ടുകളുടെ ബലമാണ് ഇടത്-വലത് കക്ഷികളുടെ തുരുപ്പുചീട്ടെങ്കില്‍ അവര്‍ക്ക് കുഴലൂതി നിലനില്‍പ്പ് പരിരക്ഷിക്കാനുള്ള ശ്രമമാണ് ബഹുഭൂരിപക്ഷം മാധ്യമതമ്പുരാക്കന്മാരും നടത്തുന്നത്. എസ്എന്‍ഡിപി നേതൃത്വം കേരള രാഷ്ട്രീയത്തിലെ ‘അപ്പാര്‍ത്തീഡ്’ യുക്തിസഹമായി ചൂണ്ടിക്കാണിച്ചതോടെ ഒരു വിസ്ഫോടനം തന്നെയാണുണ്ടായിട്ടുള്ളത്.
പുതിയ സംഭവവികാസങ്ങള്‍ ഇടതിലും വലതിലുമുള്ള നേതാക്കളുടെ സ്വഭാവത്തെ ആകെ ഉലച്ചിരിക്കുകയാണെന്ന് അവരുടെ പദപ്രയോഗങ്ങളിലും പ്രസ്താവനകളിലുംനിന്ന് തിരിച്ചറിയാന്‍ കഴിയും. മുസ്ലീംലീഗിനും കേരള കോണ്‍ഗ്രസിനും എന്തും പറയാനും എന്തും നേടിയെടുക്കാനും അവകാശമുണ്ടെന്നതു പോലെയാണ് ഇവിടുത്തെ നടപ്പുരീതി. അതിനെ ചോദ്യം ചെയ്യാനോ, എന്തിനധികം ഒന്ന് വിമര്‍ശിക്കാന്‍പോലും തല്‍പ്പരകക്ഷി നേതാക്കളും മാധ്യമങ്ങളും തയ്യാറാവില്ല. എന്നാല്‍ എസ്എന്‍ഡിപി നേതൃത്വം ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാട്ടിയതോടെ നേരത്തെ സൂചിപ്പിച്ച വിഭാഗങ്ങളൊക്കെ സകലവിധ ആയുധങ്ങളുമായി രംഗത്തെത്തി അങ്കംവെട്ടുകയാണ്.
സത്യം പറയുന്നവനെയും വസ്തുത ചൂണ്ടിക്കാട്ടുന്നവനെയും ചുട്ടുകരിച്ച് സ്വന്തം ഇരിപ്പിടം ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കുകയും സംഘടിത ശക്തിയായി പ്രതിരോധം തീര്‍ക്കുകയുമാണ് വേണ്ടത്. എല്ലാ കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് കാണിച്ചുകൊടുക്കാനുള്ള അസുലഭ അവസരമാണ് സംജാതമാവുന്നത്. അത് ഉപയോഗപ്പെടുത്തുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: