ആലപ്പുഴ: എസ്എന്‍ഡിപി യോഗം നവംബര്‍ അവസാനം നടത്തുന്ന കേരളയാത്രയില്‍ സിപിഎമ്മിന്റെ ന്യൂനപക്ഷപ്രീണനവും ശ്രീനാരായണ ഗുരുനിന്ദയും തുറന്നുകാട്ടും. സിപിഎം കാലങ്ങളായി ഈഴവ സമുദായത്തെ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ അവഗണിക്കുന്നതും യാത്രയില്‍ പ്രചരണായുധമാക്കും.
സമത്വമുന്നേറ്റ യാത്ര നവംബര്‍ 23ന് കാസര്‍കോട്ടു നിന്നാരംഭിക്കും. ശ്രീശ്രീ രവിശങ്കര്‍ യാത്ര ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന യാത്രയ്ക്ക് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ രക്ഷാധികാരിയാകും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ജാഥാ ചെയര്‍മാനാകും.
തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും വര്‍ക്കിങ് ചെയര്മാന്.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച് വിവിധ സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം സ്വരൂപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ യോഗം ചേര്‍ന്നിരുന്നു. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വിവിധ സമുദായങ്ങളുടെ പിന്തുണയോടെ പാര്‍ട്ടി രൂപീകരിക്കണമെന്നും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമാണ് യോഗത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. പുതിയ പാര്‍ട്ടിയുടെ ഘടന രൂപപ്പെടുത്തുന്നതിന് ഓരോ മേഖലയില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പെടുത്തി കമ്മിറ്റികള്‍ രൂപവത്കരിക്കും. ജനോപകാരപ്രദമായ നിലപാടുകള്‍ പാര്‍ട്ടിക്കുണ്ടാകണമെന്നാണ് നിര്‍ദേശം. ഇതിന് സാധ്യമാകുന്ന തരത്തിലായിരിക്കും കമ്മിറ്റിയും രൂപവും.
സംസ്ഥാനത്തെ മറ്റു സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിന് വെള്ളാപ്പള്ളി നടേശന്, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
നവംബറില്‍ നടക്കുന്ന യാത്രയില്‍ വെള്ളാപ്പള്ളിക്കൊപ്പം മറ്റു സാമുദായിക സംഘടനാ നേതാക്കളും അണിനിരക്കും. കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന യാത്ര ഓരോ ജില്ലയില്‍ എത്തുമ്പോഴും ശക്തി തെളിയിച്ച് ജില്ലാതല സംഗമങ്ങള്‍ നടത്തും. ശ്രീനാരായണഗുരുവിനെയും എസ്എന്‍ഡിപി നേതൃത്വത്തെയും അവഹേളിക്കുന്ന സിപിഎമ്മുമായും, കോണ്‍ഗ്രസുമായും യാതൊരുവിധ ഒത്തുതീര്‍പ്പും വേണ്ടെന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട്. സംഘടനയെ പിളര്‍ത്താന്‍ വരെ സിപിഎം നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ അതീവ ഗൗരവത്തോടെയാണ് എസ്എന്‍ഡിപി യോഗം നോക്കിക്കാണുന്നത്.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി വിരുദ്ധരെന്ന പേരില്‍ ചിലര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നതിന് പിന്നിലും ആസുത്രിത നീക്കങ്ങള്‍ ഉണ്ടെന്നും എസ്എന്‍ഡിപി യോഗം വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ സിപിഎം പിന്തുണയോടെ ഇവരെ മുന്നില്‍ നിര്‍ത്തി സംഘടിത ആക്രമങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും എസ്എന്‍ഡിപി യോഗനേതൃത്വം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: