കോഴിക്കോട്: ദമ്പതികളുടെ മരണം കേസന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം. കൊടിയത്തൂര്‍ കാരാട്ട് താഴെ മുറിവേരാംകടവത്ത് വള്ളിപ്പോക്കില്‍ ശരീഫ്(27) ഭാര്യ രഹനാസ്(21) എന്നിവരെ ഇക്കഴിഞ്ഞ സെപ്തംബര്‍ 19 ന് പുലര്‍ച്ചെ കിടപ്പുമുറിയില്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ മുക്കം പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപമുയര്‍ന്നത്. ദമ്പതികളുടെ മരണം നടന്ന് 17 ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ പിതാവിന്റെയോ മാതാവിന്റെയോ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അസ്വാഭാവിക മരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ അന്വേഷണഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
സ്ത്രീധനപീഡനമരണം അന്വേഷിക്കേണ്ടത് ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണെന്നിരിക്കെ അത്തരത്തിലുള്ള നടപടികള്‍ ഒന്നും തന്നെ മുക്കം പൊലീസ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ വിവാഹം നടന്ന് ഏഴ് വര്‍ഷമാകും മുമ്പുളള മരണം സ്ത്രീധനപീഡന നിയമത്തിന്റെ പരിധിയില്‍ വരും. ഈ സംഭവത്തില്‍ യുവതിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കളായ അമ്മാവനും മറ്റും പരാതിയുണ്ട്. എന്നിട്ടും അന്വേഷണഉദ്യോഗസ്ഥരാരും തന്നെ യുവതിയുടെ വീട്ടില്‍ അന്വേഷണവുമായി ഇതുവരെ വരികയോ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയോ ചെയ്തിട്ടില്ല.
സ്ത്രീധന പീഡന നിയമപ്രകാരം മരണം 304 ബി, 498 എ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആവശ്യം. എന്നാല്‍ പൊലീസ് ഇതിന് തയ്യാറാവുന്നില്ല. ഭാര്യയും ഭര്‍ത്താവും മരിച്ചെന്ന ന്യായം പറഞ്ഞ് അസ്വാഭാവികമരണത്തിന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയും സംഭവത്തില്‍ തുടരന്വേഷണം നടത്തേണ്ട നിലപാടിലുമാണ് മുക്കം പോലീസെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: