കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ്(ബി)യുടെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ഇടതുമുന്നണി പ്രവേശനം സാധ്യമായില്ലെങ്കിലും കൊട്ടാരക്കര നഗരസഭയില്‍ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ എട്ട് സീറ്റുകള്‍ പിള്ള വിഭാഗത്തിന് നല്കാന് ധാരണയാകുന്നു. 29 അംഗങ്ങളുള്ള നഗരസഭയില്‍ 12 സീറ്റുകളാണ് പിള്ള വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഇത് രണ്ട് തവണ നടന്ന ചര്‍ച്ചകളിലൂടെ ഒമ്പതുസീറ്റെന്ന ആവശ്യം വരെ എത്തിയിരുന്നു. ഒരു സീറ്റിന് കൂടി വിട്ടുവീഴ്ച നടത്താമെന്ന ധാരണ കൈവന്നതിനെതുടര്ന്നാണ് എട്ടില്‍ ഉറപ്പിക്കുന്നത്. സിപിഎമ്മിനും സിപിഐക്കും ഇക്കാര്യത്തില്‍ വലിയ തര്‍ക്കമില്ലെന്നാണ് സൂചന. എന്നാല്‍ സിപിഎമ്മിലെ ഏരിയാ കമ്മിറ്റി യോഗത്തില്‍ ഈ തീരുമാനത്തിനെതിരെ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു. നിലവില്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കേരളാ കോണ്‍ഗ്രസ്(ബി) ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ പാര്‍ട്ടിയുടെ ജേക്കബ്ബ് വര്‍ഗീസ് വടക്കടത്താണ് പ്രസിഡന്റായി തുടര്‍ന്നത്. അഞ്ച് ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നുതാനും. അതുകൊണ്ടുതന്നെ പിള്ള വിഭാഗം ഇടതുമുന്നണിയോട് ചേരുന്നത് നല്ലതാണെന്നാണ് മുന്നണിയില്‍ പൊതു അഭിപ്രായം. 29 സീറ്റുകളുണ്ടെങ്കിലും ഇതില്‍ 12 സീറ്റുകള്‍ ഒഴികെ ബാക്കിയുള്ളവ സംവരണമണ്ഡലങ്ങളാണ്. ഇതില്‍ ഏതൊക്കെ പിള്ള വിഭാഗത്തിന് നല്‍കണമെന്നതിലാണ് ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ നിന്ന് ഏറ്റുമുട്ടിയവര്‍ ഇക്കുറി ഒരേ ചേരിയില്‍ എത്തിയിരിക്കുകയുമാണ്. ആര്‍എസ്പി വിട്ടുപോയപ്പോള്‍ ഒഴിവ് വന്നവ പിള്ള വിഭാഗത്ത് കൈമാറാമെന്നതാണ് ഇടതുമുന്നണിയുടെ ആശ്വാസം. ബാക്കി അവര്‍ നിലവില്‍ വിജയിച്ച സീറ്റുകളും വിട്ടുകൊടുക്കാമെന്നാണ് ധാരണയുണ്ടാവുന്നത്. ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് പരിഹാരമാകുമ്പോഴും യുഡിഎഫില്‍ ചര്‍ച്ച തുടക്കമിടുന്നതേയുള്ളു.
കേരളാ കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ നിന്നും വിട്ടുപോയെങ്കിലും ഈ പാര്‍ട്ടിയില്‍ നിന്നും നല്ലൊരു വിഭാഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്. അവര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ അത് വീണ്ടും പ്രശ്നങ്ങളിലേക്ക് മാറിയേക്കും. ആര്‍എസ്പി മുന്നണിയില്‍ എത്തിയതിനാല്‍ അവര്‍ക്കും സീറ്റ് പങ്കിട്ട് നല്‍കേണ്ടി വരുന്നുണ്ട്. ജേക്കബ്ബ് വിഭാഗവും മുസഌം ലീഗും മാണി വി’ാഗവും സീറ്റുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
കൊട്ടാരക്കര നഗരസഭയായി മാറിയശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണം ആര്‍ക്കെന്ന് പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. വനിതയ്ക്കായി അദ്ധ്യക്ഷ പദവി സംവരണം ചെയ്തതിനാല്‍ നേതൃനിരയില്‍ നിന്നവര്‍ക്കൊക്കെ നിരാശയും ഉണ്ടായിട്ടുണ്ട്.
സമീപത്തെ പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ്(ബി)യ്ക്ക് അര്‍ഹമായ സീറ്റുകള്‍ നല്കാന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നണിപ്രവേശനം സാദ്ധ്യമാകാതെ തന്നെ പിള്ള വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: