തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ ഒക്ടോബര്‍ ഒന്നിന് എസ്എഫ്ഐ ബീഫ് ഫെസ്റ്റ് നടത്തിയത് സംസ്ഥാന തലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായെന്ന് സൂചന. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവാദമുയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. നേരത്തെ ഗുരുവായൂര്‍ ദേവസ്വം കോളേജിലും ബീഫ് ഫെസ്റ്റ് നടത്തി വിവാദമുണ്ടാക്കാന്‍ എസ്എഫ്ഐ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കേരളവര്‍മ്മ കോളേജില്‍ നിരവധി എസ്എഫ്ഐക്കാര്‍ ബീഫുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. ഇതിനെതിരെ പ്രിന്‍സിപ്പലിന് പരാതി നല്കി മടങ്ങിയ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. എബിവിപി പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് തടയാന്‍ ചെന്നുമില്ല. എന്നാല്‍ എബിവിപിക്കാര്‍ തടയാന്‍ ശ്രമിച്ചെന്നാണ് എസ്എഫ്ഐ ആരോപണം.കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുളളതാണ് കോളേജ്. ഈ കലാലയത്തിനുള്ളില്‍ മത്സ്യമാംസാദികള്‍ ഉപയോഗിക്കരുതെന്ന് കാലങ്ങളായി നിയമമുണ്ട്.
വിവരമറിഞ്ഞ കോളേജ് അധികൃതര്‍ നിയമ വിരുദ്ധമായ ബീഫ് ഫെസ്റ്റിനെ എതിര്‍ക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. എന്നാല്‍ ഇതും എബിവിപിയുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ് എഎസ്എഫ്ഐ ചെയ്തത്. ഇതിനു പുറമേ കോളേജിലെ സ്വന്തം ഓഫീസ് തീയിട്ട് അതും എബിവിപിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചു.
ഇതിന് ഒത്താശ പാടി ചില മാധ്യമങ്ങളും രംഗത്ത് വന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്. ബീഫ് ഫെസ്റ്റിനെതിരെ കോളേജിന് പുറത്താണ് എബിവിപിയും ഹിന്ദുഐക്യവേദിയും പ്രതിഷേധമുയര്‍ത്തിയത്. നിയമം ലംഘിച്ചതിന് അന്നു തന്നെ ദേവസ്വം അധികൃതര്‍ പ്രിന്സിപ്പാളിനോട് വിശദീകരണം തേടിയിരുന്നു. ഇതിനിടയിലാണ് അദ്ധ്യാപികയായ ദീപ നിശാന്ത് ബീഫ് ഫെസ്റ്റിനെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. പ്രശ്നങ്ങള്‍ അവസാനിപ്പിക്കേണ്ട അദ്ധ്യാപകര്‍ തന്നെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപമനമാണ് കൈകൊണ്ടത്. ഇതിനെ മറ്റ് അദ്ധ്യാപകര്‍ ചോദ്യം ചെയ്തിട്ടുമുണ്ട്.
വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ പ്രതികരിക്കാതിരുന്ന മലയാള വിഭാഗം അദ്ധ്യാപിക ദീപ അക്ഷരാര്‍ഥത്തില്‍ സിപിഎം നേതാവിനെപ്പോലെയാണ് പെരുമാറിയത്.
പത്തോളം പേരടങ്ങുന്ന എസ്എഫ്ഐ സംഘം എബിവിപി പ്രവര്‍ത്തകനെ നിലത്തിട്ട് ചവിട്ടുന്ന ചിത്രം മാധ്യങ്ങള്‍ പ്രസിദ്ധികരിച്ചതാണ്. എന്നാല്‍ ഇതൊന്നും കാണാതെയാണ് ഇടത് അദ്ധ്യപക സംഘടന നേതാവായ ഇവര്‍ രംഗത്ത് എത്തിയത്. അദ്ധ്യാപികയെ രക്ഷിച്ചെടുക്കാന്‍ ഇടതു സംഘടനകള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: