പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തീര്‍ത്ഥാടനത്തന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.
അവലോകനയോഗങ്ങള്‍ പ്രഹസനമാണ്. ഉദ്യോഗസ്ഥര്‍ നല്കുന്ന ഉറപ്പുകളില്‍ സംതൃപ്തിയടയുകയാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും. ഹിന്ദു സംഘടനകളെയും അയ്യപ്പഭക്ത സംഘടനകളെയും അവലോകന യോഗങ്ങളില്‍ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. 300 കോടിയിലധികം രൂപ ദേവസ്വം ബോര്‍ഡിനും 10000 കോടിയിലധികം രൂപ സര്‍ക്കാരിനു റവന്യൂ വരുമാനവും ലഭ്യമാക്കുന്ന ശബരിമല തീര്‍ത്ഥാടനത്തോട് അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്.
ഇതര മത സമൂഹങ്ങള്‍ക്ക് ഇതെല്ലാം സേനവങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമ്പോള്‍ സേവനത്തിന് സര്‍ക്കാര്‍ പണം പറ്റുന്ന ഒരേഒരു കേന്ദ്രം ശബരിമല മാത്രമാണ്. സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം നടത്താനുള്ള ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണം. നിലവില്‍ അന്നദാനം നടത്തുന്ന സംഘടനകളെ ഒഴിവാക്കാനുള്ള ദേവസ്വംബോര്‍ഡ് തീരുമാനം പിന്‍വലിക്കണം.
ശബരിമലയിലേക്കുള്ള റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ ്. ഇവ സഞ്ചാര യോഗ്യമാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. മതിയായ കുടിവെള്ളം ലഭ്യമാക്കുന്നതിന് കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടി സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ നടപടിയായില്ല. പുല്ലുമേട് ദുരന്തത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം.ആര്.ഹരിഹരന് നായര്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും എന്തെന്നറിയാന്‍ അയ്യപ്പ ഭക്തര്‍ക്ക് അവകാശമുണ്ട്.
ശബരിമല തീര്‍ത്ഥാടനത്തോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം നല്‍കുമെന്നും ബിജു പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്,സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി,ജില്ലാ സംഘടനാ സെക്രട്ടറി സി.അശോകന്,ജില്ലാ സെക്രട്ടറി അനില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: