രാവണന് കുംഭകര്‍ണന്റെ മരണം മൂലം സംജാതമായ ദുഃഖത്തില്‍ നിന്നും സ്വല്പം മോചിതനായപ്പോള്‍ യുദ്ധത്തിന്റെ അടുത്ത പടി എന്തായിരിക്കണമെന്ന് ചിന്തിക്കാന്‍ തുടങ്ങി. ആ സമയത്ത് യുദ്ധത്തിന്നുള്ള തയ്യാറെടുപ്പോടെ ത്രിശിരസ്സ് ദേവാന്തകന്‍, നരാന്തകന്‍, അതികായന്, മഹോദരന്‍, മഹാപാര്‍ശ്വന്‍, മരതന്‍, ഉന്മത്തന് എന്നീ വീര രാക്ഷസ യോദ്ധാക്കളോടൊപ്പം രാവണസന്നിധിയില്‍ എത്തിച്ചേര്‍ന്നു. രാവണനെ അഭിവാദ്യം ചെയ്തശേഷം അവര്‍ യുദ്ധത്തിനുള്ള അനുമതി യാചിച്ചു. രാവണന് അനുമതി നല്‍കുക മാത്രമല്ല കണക്കറ്റ സേനകളേയും അവരോടൊപ്പം പറഞ്ഞുവിട്ടു. അവര്‍ യുദ്ധക്കളത്തിലേക്ക് തിരിച്ചു.
ഒരു വലിയ രാക്ഷസപ്പടയുടെ വരവുകണ്ടതോടെ വാനരസേന തീവ്രമായ ആക്രമണം അഴിച്ചുവിട്ടു. വളരെയധികം രാക്ഷസരെ അവര്‍ പെട്ടെന്ന് തന്നെ കൊന്നൊടുക്കി. മികച്ച അസ്ത്രശസ്ത്രങ്ങളുപയോഗിച്ച് രാക്ഷസരേയും വാനരവീരന്മാരേയും കൊല്ലാന്‍ തുടങ്ങി. ആന, കുതിര മുതലായ മൃഗങ്ങളുടേയും വാനരരാക്ഷസന്മാരുടേയും ചോര വീണ് കുതിര്‍ന്ന പടക്കളവും കബന്ധങ്ങളും കണ്ട് കോപിഷ്ഠനായ നരാന്തകന്‍ കുതിരപ്പുറത്തുകയറി കുന്തവും ധരിച്ചുകൊണ്ട് യമനെപ്പോലെ അടുക്കുന്നതുകണ്ടപ്പോള്‍ അംഗദന് അവനെ മുഷ്ടി പ്രഹരംകൊണ്ട് വകവരുത്തി. പരിഘവുമായി വന്ന ദേവാന്തകനേയും ആനപ്പുറത്തു വന്ന മഹോദരനേയും രഥത്തില്‍ വന്ന ത്രിശിരസ്സിനേയും അംഗദന് നേരിട്ടു. മൂന്നുപേരേയും അംഗദന് ഒറ്റക്കു നേരിടുന്നതു കണ്ടപ്പോള്‍ ഹനുമാനും നീലനും ഓടിപ്പിടഞ്ഞ് അംഗദസമീപത്തെത്തി അവരെ നേരിട്ടു. ദേവാന്തകനേയും ത്രിശിരസ്സിനേയും മാരുതി വധിച്ചു. മഹോദരനെ നീലനും മഹാപാര്‍ശ്വനെ ഋഷഭനും കൊന്നു. അതുപോലെത്തന്നെ മത്തനും ഉന്മത്തനും യുദ്ധത്തില്‍ വധിക്കപ്പെട്ടു.
ആ സമയത്ത് അനേകം കുതിരകളെ പൂട്ടിയ തേരില്‍ ആര്‍ഭാടത്തോടും ഉദ്ധതനായും അതികായന് വന്നുചേര്ന്നതു കണ്ടപ്പോള്‍ വാനരസൈന്യം ഓടാന്‍ തുടങ്ങി. അതികായന് സൈന്യങ്ങളെ ഒഴിഞ്ഞ ഒരു ഭാഗത്ത് മാറ്റിനിര്‍ത്തി. അനന്തരം വിശ്വസ്തനായ തന്റെ ഒരു ദൂതനെ രാമസന്നിധിയിലേക്കയച്ചു. താന്‍ രാവണന്റെ ഇളയ പുത്രനാണെന്നും ആത്മാഭിമാനം സംരക്ഷിക്കുന്നതിന്നായി യുദ്ധത്തിനെത്തിയതാണെന്നും തനിക്ക് ലക്ഷ്മണനോട് മാത്രമായാണ് യുദ്ധം ചെയ്യേണ്ടതെന്നുമുള്ള ഒരു സന്ദേശവും ദൂതന്‍വശം പറഞ്ഞുവിട്ടു. ശ്രീരാമന് സന്ദേശത്തിലെ സാരാംശമറിഞ്ഞ് കൂടുതല്‍ വിശദീകരണത്തിനായി വിഭീഷണനോട് വിവരം ആരാഞ്ഞു. വിഭീഷണന് അതികായനെക്കുറിച്ച് നാരദനില്‍നിന്നും താന്‍ കേട്ടറിഞ്ഞ കഥ രാമനോട് വിശദീകരിച്ചു.
പണ്ടൊരു പ്രളയകാലത്ത് ബ്രഹ്മാവ് നിദ്രയിലാണ്ട സമയത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ അഹങ്കാരം മുളയെടുത്തു. താന്‍ ഉണര്‍ന്നിരിക്കാത്തിടത്തോളം കാലം ലോകം ശൂന്യം. പിന്നെ വിഷ്ണുവിന്റെ രക്ഷക്കും ശിവന്റെ സംഹാരത്തിനും സ്ഥാനമില്ല. എല്ലാംതന്നെ ആശ്രയിച്ചാണ് നടക്കുന്നത്. അവര്‍ ഇരുവരും പേരിനുമാത്രം ഈ ചിന്തയോടെ അദ്ദേഹം നിദ്രക്കധീനനായി.
ദിവ്യജ്ഞാനമൂര്‍ത്തിയായ മഹാവിഷ്ണു ബ്രഹ്മാവിന്റെ ഈ ചിന്തയെപ്പറ്റി മനസ്സിലാക്കുകയും ആ അഹങ്കാരത്തിന് ഒരു അറുതി വരുത്തണമെന്ന ചിന്തയോടെ തന്റെ രണ്ടു കര്‍ണ്ണങ്ങളില്‍ നിന്നും കര്‍ണ്ണമലമെടുത്ത് അവ വെവ്വേറെയായിത്തന്നെ ജലത്തില്‍ നിക്ഷേപിക്കുകയും ചെയ്തു. തേന്‍പോലെ (മധു) ഇരുന്ന ഒരു കര്‍ണ്ണത്തിലെ മലത്തില്‍നിന്നും മധു എന്നും കീടം (കൃമി) പോലെ ഇരുന്ന കര്‍ണമലത്തില്‍നിന്നും കൈടഭന്‍ എന്നു പേരുള്ള രണ്ടസുരന്മാര്‍ ജന്മമെടുത്തു. തങ്ങളുടെ ബലത്തിലും മദത്തിലും ഉന്മത്തരായ അവര്‍ തങ്ങള്‍ക്കെതിരിടാന്‍ ആരുമില്ലെന്നു കണ്ട് സമുദ്രത്തില്‍ തന്നെ തുള്ളിച്ചാടി തിമര്‍ത്തും പരസ്പരം മല്ലടിച്ചും സഞ്ചരിച്ചുകൊണ്ടിരുന്നു.
അങ്ങിനെ അവര്‍ ആര്‍ത്തുതിമര്‍ത്തു നടക്കുന്നതിന്നിടയില്‍ ”ഹ്രീം” എന്ന ഒരു ശബ്ദം എവിടേനിന്നോ മുഴങ്ങുന്നത് അവര്‍ കേള്‍ക്കാനിടയായി. അവര്‍ ആ ദിവ്യധ്വനിയെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ജപിച്ചു. ഹ്രീങ്കാരരൂപിണിയായ പരാശക്തി അവരുടെ മുന്നില്‍ പ്രത്യക്ഷയായി. ആ ദേവതയില്‍നിന്നും സകലായുധ സംപ്രാപ്തിയും സര്‍വത്ര വിജയപ്രാപ്തിയും, സ്വച്ഛന്ദ മൃതിയും ഇഷ്ടവരങ്ങളായി അവര്‍ സമ്പാദിച്ചു. വരപ്രാപ്തിക്കുശേഷവും അവര്‍ ജലം ഇളക്കിമറിച്ചുകൊണ്ടും തമ്മില്‍ തമ്മില്‍ മല്ലടിച്ചും അങ്ങുമിങ്ങും ഓടിച്ചാടി കാലം കഴിച്ചുകൊണ്ടിരുന്നു.
അങ്ങനെ നടക്കുന്നതിനിടയില്‍ജലപ്പരപ്പിനു മുകളില്‍ ഒരു താമരപ്പൂവ് കൂമ്പിനില്ക്കുന്നത് അവര്‍ കണ്ടു. രണ്ടുപേരുംകൂടി കൂമ്പിനില്ക്കുന്ന ആ താമരപ്പൂവിന്റെ ഇതളുകള്‍ ഓരോന്നോരോന്നായി അടര്‍ത്തിക്കൊണ്ട് അതിനുള്ളിലേക്ക് നോക്കി. അപ്പോഴാണ് അവര്‍ ആ വിചിത്രമായ കാഴ്ച കണ്ടത്. ബ്രഹ്മാവ് അതിനകത്ത് സുഖനിദ്ര ചെയ്യുന്നു. അവര്‍ രണ്ടുപേരും കൂടി ബ്രഹ്മാവിനെ പൊക്കിയെടുത്ത് പ്രളയജലത്തില്‍ മുക്കിപ്പിടിച്ചു. ശ്വാസംമുട്ടി ഞെട്ടിയുണര്‍ന്ന ബ്രഹ്മാവ് കണ്ടത് രണ്ട് അസുരന്മാരെയാണ്. അവര്‍ ബ്രഹ്മാവിനെ യുദ്ധത്തിനായി ക്ഷണിച്ചു. ഭയചകിതനായ ബ്രഹ്മാവ് അവിടെനിന്നും ഓട്ടം തുടങ്ങി. അസുരന്മാര് അദ്ദേഹത്തെ പിന്തുടര്ന്നു. ഗത്യന്തരമില്ലാതെ ബ്രഹ്മാവ് വടപത്രത്തില്‍ ബാലാവസ്ഥയില്‍ നിദ്ര ചെയ്യുന്ന വിഷ്ണുവിന്റെ സമീപത്തെത്തി അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിഷ്ണു ഉണര്‍ന്നില്ല. ബ്രഹ്മാവ് നിദ്രാദേവിയെ സ്തുതിക്കാന്‍ തുടങ്ങി.
വിശ്വേശ്വരിം ജഗദ്ധാത്രീം സ്ഥിതിസംഹാര കാരിണിം
നിദ്രാം ഭഗവതീം വിഷ്ണോ: അതുലാം തേജസഃ പ്രഭുഃ
ത്വം സാഹാ ത്വം സ്വധാ ത്വംഹി
വഷട്കാരഃ സ്വരാത്മിക
സുധാ ത്വമക്ഷരേ നിത്യേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: