മൂന്നാര്‍ : ഇന്നലെ തിരുവനന്തപുരത്ത് നടന്ന പിഎല്‍സി ചര്‍ച്ചകൂടി അലസിപ്പിരിഞ്ഞതോടെ മൂന്നാറില്‍ സംയുക്ത ട്രേഡ് യൂണിയന്റെയും പെമ്പിളൈ ഒരുമൈയുടേയും നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തമായി. ചര്‍ച്ച അലസിപ്പിരിഞ്ഞതറിഞ്ഞ് സ്ത്രീ തൊഴിലാളികള്‍ രാത്രി വൈകിയും ദേശീയപാത ഉപരോധിക്കുകയാണ്. ഇതിനിടെ കുഴഞ്ഞുവീണ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത ട്രേഡ് യൂണിയന്റെയും പെമ്പിളൈ ഒരുമൈയുടേയും നേതാക്കള്‍ പറഞ്ഞു. ഇതുവരെ നാലോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും വേതന വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കിയത്. പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗത്തില്‍ ഇടക്കാല ആശ്വാസം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം യൂണിയനുകള്‍ അംഗീകരിച്ചില്ല. വിശദമായ പഠനത്തിനായി കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കവും യൂണിയനുകള്‍ തള്ളി. പത്ത് ദിവസത്തോളമായി തുടരുന്ന രണ്ടാം ഘട്ടസമരത്തില് നിരവധി തൊഴിലാളികളാണ് എത്തുന്നത്.
മുഴുപ്പട്ടിണിയും കണ്ണീരുമായാണ് ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ യുവതികള്‍ ദേശീയപാത ഉപരോധിക്കാന്‍ മുന്നിട്ടിറങ്ങിയത്. നൂറുകണക്കിന് സ്ത്രീ തൊഴിലാളികളാണ് റോഡ് ഉപരോധിക്കുന്നത്. ഇന്നും ഉപരോധം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ശക്തമായ നടപടി സ്വീകരിക്കേണ്ടിവരും. ഇതിനായി ജില്ലയുടെ പുറത്തുനിന്നും വനിതകള്‍ ഉള്‍പ്പെടെയുള്ള പോലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കോടതി ഉത്തരവ് നിലനില്‍ക്കെയാണ് റോഡ് ഉപരോധം തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റോഡ് ഉപരോധിച്ചെങ്കിലും പോലീസിന് നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നും റോഡ് ഉപരോധം തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കാതെ പോലീസിന് വേറെ വഴിയില്ലാതാകും. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. തല്‍സ്ഥിതി തുടര്‍ന്നാല്‍ മൂന്നാര്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകും. ദിവസങ്ങാളായി തുടരുന്ന സമരംമൂലം നിശ്ചലവസ്ഥയിലായ തോട്ടം മേഖലയില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: