നിയമസഭയിലേക്ക് മത്സരിച്ചയാളും സ്ഥാനാര്‍ത്ഥി പട്ടികയില്‍
നിലവിലെ പ്രസിഡന്റിന് സീറ്റില്ല
ചിറക്കടവ്: രണ്ടുപതിറ്റാണ്ടായി ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഭരണം നടത്തുന്ന ഇടതുമുന്നണി ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥകള്ക്കായി പരക്കം പാച്ചില്‍ തുടങ്ങി. ബിജെപി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ പോസ്റ്റര്‍ പതിപ്പിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഏറെ മുന്നേറിയ സാഹചര്യത്തിലാണ് അനുകൂല സ്ഥാനാര്‍ത്ഥികളെ തേടി ഇടതുമുന്നണി വിയര്‍ക്കുന്നത്. മിക്കവാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയില്‍ എത്താന്‍ മുന്നണിക്കായിട്ടില്ല. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയില്‍ കൈവരിച്ച മുന്‍തൂക്കമാണ് ഇടതുമുന്നണിയെ അലോസരപ്പെടുത്തുന്നത്. രണ്ടായിരത്തോളം ആളുകള്‍ പുതിയ വോട്ടര്‍പട്ടികയില്‍ ഇടം പിടിച്ചതില്‍ ആയിരത്തിഅറുനൂറിലധികം അംഗങ്ങളെ ചേര്‍ക്കാന്‍ നേതൃത്വം നല്‍കിയത് ബിജെപിയാണെന്നതും ഇടതുമുന്നണിയെ അസ്വസ്ഥമാക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ ബിജെപിക്ക് അനായാസം ഭരണം ലഭിക്കുന്ന പഞ്ചായത്തുകളുടെ പട്ടികയില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സ്വകാര്യ ഏജന്‍സികളുടെ സര്‍വ്വേയും പാര്‍ട്ടിക്ക് തലവേദനയായി.
ജനകീയ സ്വഭാവമുള്ള ആരുംതന്നെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല. ഭരണത്തില്‍ ഇരുന്നപ്പോഴുള്ള അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും നിലവിലുണ്ടായിരുന്ന അംഗങ്ങള്‍ക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് പ്രതിബന്ധമായി. മുന്‍ നിരനേതാക്കളെ തന്നെ സ്ഥാനാര്‍ത്ഥികളാക്കണമെന്നാണ് തത്വത്തില്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ പൊതുസമ്മതരും കറപുരളാത്ത വ്യക്തിത്വത്തിന് ഉടമുകളുമായ ബിജെപി സ്ഥാനാര്‍ത്ഥികളെ നേരിടുന്നതിന് മുന്ശുണ്ടിക്കാരും പഴഞ്ചനുമായ അളുകളെ എതിര് സ്ഥാനാര്‍ത്ഥികളാക്കി പരീക്ഷണം നടത്തുന്നതിനും പാര്‍ട്ടി തയ്യാറല്ലെന്ന അഭിപ്രായവും ഇടതുമുന്നണിക്കുണ്ട്. നിയമസഭയില്‍ മത്സരിച്ച പ്രമുഖനായ ഇടതുനേതാവിനെ അല്പമെങ്കിലും പ്രതീക്ഷ അവശേഷിക്കുന്ന വാര്‍ഡില്‍ അങ്കത്തിനിറക്കി ഒരു പരീക്ഷണം നടത്തി നോക്കാം എന്ന അഭിപ്രായവുമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപികാത്തവാര്ഡില് ആരാവും സ്ഥാനാര്‍ത്ഥി എന്നു മനസ്സിലാക്കിയ ശേഷം പ്രഗത്ഭനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് സിപിഎം.
മൂന്നിലേറെ തവണ ജനപ്രതിനിധികളായവരും പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന നിര്‍ദ്ദേശത്തിനും പാര്‍ട്ടി കീഴ് വഴക്കത്തിനും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഇളവ് നല്‍കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ രീതി തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് തീയതി അടുത്താല്‍ പോലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുമോയെന്ന കാര്യത്തിലും തീര്‍ച്ചയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: