കൊച്ചി: എക്കാലത്തും നിര്‍ണായക സ്വാധീനമുള്ള എടത്തല ഗ്രാമപഞ്ചായത്തില്‍ ഇക്കുറി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. 21 വാര്‍ഡുകളുള്ള എടത്തലയില്‍ ബിജെപിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. രണ്ടിടത്ത് ബിജെപി രണ്ടാംസ്ഥാനത്താണ്. എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍പ്പെട്ട എടത്തല ഗ്രാമം പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നാവികസേനയുടെ ആയുധപ്പുര സ്ഥിതിചെയ്യുന്നത് എടത്തല പഞ്ചായത്തിലാണ്.
ഇരുമുന്നണികളും മാറിമാറി ഭരിച്ച എടത്തലയില്‍ വികസനം എന്നത് ഒരു മരീചികയാണ്. ഓരോ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും വാഗ്ദാനങ്ങളുടെ പെരുമഴയുമായിട്ടാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഭരണം ലഭിച്ച് കഴിഞ്ഞാല്‍ വാഗ്ദാനങ്ങളെല്ലാം പ്രകടനപത്രികയില്‍ ഒതുങ്ങുകയാണ് പതിവ്. യുഡിഎഫ് വിമതന് എന്‍.എ.എം. മുനീറാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ്. യുഡിഎഫിന് 10 ഉം എല്‍ഡിഎഫിന് ആറും രണ്ട് സ്വതന്ത്രന്മാരും ബിജെപിയെക്കൂടാതെയുണ്ട്. സിപിഎമ്മിന്റെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിമതന് പ്രസിഡന്റ ്സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തില്‍ വികസനം തൊട്ടുതീണ്ടാത്ത ജില്ലയിലെ നിരവധി പഞ്ചായത്തുകളില്‍ അനുവദിച്ച പ്രധാനപ്പെട്ട ഒരു പദ്ധതി കോണ്‍ഗ്രസിലെ ഗ്രൂപ്പ്വഴക്കിനെത്തുടര്ന്ന് നഷ്ടമായി. എടത്തലയില്‍ യുനാനി സെന്റര്‍ നിര്‍മിക്കാന്‍ 65 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഈ പദ്ധതിയാണ് നഷ്ടപ്പെടുത്തിയത്.
കോണ്‍ഗ്രസിലുള്ള ചേരിപ്പോരും പടലപ്പിണക്കവും ഭരണസ്തംഭനത്തിന് വഴിവെച്ചു. സിപിഎമ്മാകട്ടെ കോണ്‍ഗ്രസിന്റെ വിമതവിഭാഗത്തെ പിന്താങ്ങി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയുമായിട്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമായും എന്‍എഡിക്ക് സമീപം താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങള്‍ അനുഭവിക്കുന്ന കുടിയിറക്കല്‍ ഭീഷണിയാണ് മറ്റൊന്ന്. കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവിടുത്തെ ജനങ്ങള്‍ ഇന്ന് കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിനെല്ലാം ശാശ്വത പരിഹാരം കാണുമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ. മണിയന് പറഞ്ഞു. കൂടാതെ പുക്കാട്ടുപടിയില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേക്കര്‍ സ്ഥലത്ത് ബസ് ഷെല്‍ട്ടറും ഷോപ്പിംഗ്കോംപ്ലക്സും നിര്‍മ്മിക്കും. പഞ്ചായത്തിലെ പട്ടികജാതിക്കാര്‍ക്കുള്ള ശ്മശാനം ഇരുമുന്നണികളും അവഗണിക്കുകയായിരുന്നു. ബിജെപിക്ക് ഭരണം ലഭിച്ചാല്‍ ഈ ശ്മശാനം ഉപയോഗപ്രദമാക്കും. പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും മണിയന് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈലാസ്നഗര്‍ വാര്‍ഡില്‍ നിന്നാണ് അനില്‍കുമാര്‍ താമര ചിഹ്നത്തില്‍ ജയിച്ചത്. ശിവഗിരി വാര്‍ഡില്‍ നിന്നും ബിജെപി സ്വതന്ത്രനായി കൃഷ്ണന് എം.ജിയും എടത്തല നോര്‍ത്ത് വാര്‍ഡില്‍ നിന്നും ബിജെപി സ്വതന്ത്രയായി അമ്പിളി ജയപ്രകാശും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ട് വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. എന്നാല്‍ ഇത്തവണ 21 വാര്‍ഡുകളിലും താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇതിനായി ഇലക്ഷന് മാനേജ്മെന്റ് കമ്മറ്റി സജീവമായി രംഗത്തുണ്ട്.
15.98 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പഞ്ചായത്തില്‍ മുപ്പതിനായിരത്തോളം വോട്ടര്‍മാരുണ്ട്. പുരുഷവോട്ടര്‍മാരാണ് കൂടുതല്‍. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡും വാഴക്കുളം ബ്ലോക്കിലെ മൂന്ന് വാര്‍ഡുകളും പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. സംവരണ നറുക്കെടുപ്പില്‍ വനിതാ പ്രസിഡന്റ് സംവരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: