മഡ്ഗാവ്: ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ ആദ്യ സമനില. ഇന്നലെ ഏറ്റവും കരുത്തരായ എഫ്സി ഗോവയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മില്‍ ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടമാണ് 1-1ന് സമനിലയില്‍ കലാശിച്ചത്. കളിയുടെ 13-ാം മിനിറ്റില്‍ അരാട്ട ഇസുമിയിലൂടെ അത്ലറ്റികോ ലീഡ് നേടിയെങ്കിലും 81-ാം മിനിറ്റില്‍ കീനന്‍ അല്‍മേയ്ഡ എഫ്സി ഗോവയുടെ സമനില ഗോള്‍ കണ്ടെത്തി. കളിയുടെ 62-ാം മിനിറ്റില്‍ അത്ലറ്റികോയുടെ ബല്‍ജിത് സാഹ്നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
ഇരുടീമുകളും 4-2-3-1 എന്ന ശൈലിയിലാണ് കളത്തിലിറങ്ങിയത്. ആതിഥേയരായ ഗോവ എഫ്സി ദല്‍ഹിക്കെതിരെ ഇറങ്ങിയ അതേ ഇലവനെ നിലനിര്‍ത്തിയപ്പോള്‍ അത്ലറ്റികോ കൊല്‍ക്കത്ത മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയില്ലാതെയാണ് കളത്തിലിങ്ങിയത്. പോസ്റ്റിഗക്ക് പകരം ഇന്ത്യന്‍ താരം അരാട്ട ഇസുമി ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചത് ഗോവന്‍ താരങ്ങളായിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് അത്ലറ്റികോയാണ്. ഒമ്പതാം മിനിറ്റില്‍ ഗോവയുടെ ജോഫ്രെയുടെ ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു. 11-ാം മിനിറ്റില്‍ മറ്റൊരു അവസരം ലഭിച്ചെങ്കിലും ഗോവക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. കളിയുടെ 13-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. അത്ലറ്റികോക്ക് അനുകൂലമായി ലഭിച്ച കോര്‍ണറിനൊടുവിലാണ് ഗോള്‍. കോര്‍ണറിനൊടുവില്‍ പന്ത് ലഭിച്ച ജാവി ലാറ ബോക്സിലേക്ക് അളന്നുമുറിച്ച് നല്കിയ ക്രോസ് നിലം തൊടും മുന്നേ അരാട്ട ഇസുമി ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ചു.
ഒരു ഗോളിന് പിന്നിട്ടുനിന്നതോടെ എഫ്സി ഗോവന്‍ താരങ്ങള്‍ എതിര് ബോക്സിലേക്ക് ആക്രമണങ്ങളുടെ തിരമാലകള്‍ തീര്‍ത്തു. 16-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 21-ാം മിനിറ്റില്‍ ഗോവയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ മൗറ 25 വാര അകലെനിന്ന് പായിച്ച കരുത്തുറ്റ ഷോട്ടും പുറത്തേക്ക് പറന്നു. രണ്ട് മിനിറ്റിനുശേഷം റോമിയോ ഫെര്‍ണാണ്ടസിന്റെ ലോങ് ഷോട്ടും പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് പോയി.
തൊട്ടുപിന്നാലെ അത്ലറ്റികോയുടെ ബോര്‍ജ ഫെര്‍ണാണ്ടസിന് ലഭിച്ച അവസരം നഷ്ടമായി. 26-ാം മിനിറ്റില്‍ ഗോവയുടെ റെയ്നാള്‍ഡോയുടെ ലോങ് ഷോട്ടിനും ലക്ഷ്യം പിഴച്ചു. 28-ാം മിനിറ്റില്‍ അത്ലറ്റികോയുടെ ജാവി ലാറ എടുത്ത ഫ്രീകിക്കും പുറത്തേക്ക് പറന്നു. 31-ാം മിനിറ്റില്‍ ഒറ്റക്ക് മുന്നേറി എഫ്സി ഗോവയുടെ ബ്രസീലിയന്‍ മാര്‍ക്വീ താരം ലൂസിയോ ഇടംകാലുകൊണ്ട് ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് നേരെ അത്ലറ്റികോ ഗോളി അമരീന്ദര്‍ സിംഗിന്റെ കയ്യിലേക്കായി. തുടര്‍ന്നും സമനിലക്കായി ഗോവന്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അത്ലറ്റികോ കൊല്‍ക്കത്ത താരങ്ങള്‍ കോട്ടകെട്ടി കാത്തതോടെ അവയെല്ലാം വിഫലമാവുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അത്ലറ്റികോ കൊല്‍ക്കത്ത ജാവി ലാറയെ പിന്‍വലിച്ച് സ്പാനിഷ് താരമായ വാല്‍മിറോ വാല്‍ഡോയെ കളത്തിലിറക്കി. 48-ാം മിനിറ്റില്‍ ഗോവയുടെ സമനില ഗോളിന് മുന്നില്‍ പോസ്റ്റ് വിലങ്ങുതടിയായി. ജോഫ്രെ എടുത്ത ഫ്രീകിക്ക് ലൂസിയോ ഹെഡ്ഡ് ചെയ്തെങ്കിലും പോസ്റ്റില്‍ത്തട്ടി തെറിക്കുകയായിരുന്നു. രണ്ട് മിനിറ്റിനുശേഷം കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം എടുത്ത ഫ്രീകിക്ക് പോസ്റ്റിന് പുറത്തേക്ക് പറന്നു. അധികം കഴിയും മുന്നേ ഗോവയുടെ റെയ്നാള്‍ഡോ ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ടും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. 62-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ബല്‍ജിത് സാഹ്നി രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയശേഷം അവര്‍ പത്തുപേരായി ചുരുങ്ങി. രണ്ടാം സീസണിലെ ആദ്യ ചുവപ്പ് കാര്‍ഡ്.
ഇതോടെ അടുത്ത മത്സരവും ബല്‍ജിതിന് നഷ്ടമാകും. 68-ാം മിനിറ്റില്‍ സീക്കോ ഒന്നാം നമ്പര്‍ ഗോളി എലിന്റണ്‍ ആന്ഡ്രെയ്ഡിനെ പിന്‍വലിച്ച് കാട്ടിമാണിയെയും മലയാളി താരം ഡെന്‍സണ്‍ ദേവദാസിന് പകരം ബ്രസീലിയന്‍ കൗമാരതാരം ജോനാഥന് ലൂക്കയെയും കളത്തിലിറക്കി. 73-ാം മിനിറ്റില്‍ ഇടതുവിംഗില്‍ക്കൂടി കുതിച്ചുകയറിയ ശേഷം മാന്‍ഡര്‍ ദേശായി പായിച്ച ഇടംകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. തൊട്ടുപിന്നാലെ അത്ലറ്റികോ ഗാവ്ലിന് പകരം ജോസ്മിയെയും 79-ാം മിനിറ്റില്‍ എഫ്സി ഗോവ റോമിയോ ഫെര്‍ണാണ്ടസിന് പകരം വിക്ടോറിനോ ഫെര്‍ണാണ്ടസിനെയും കളത്തിലിറക്കി.
81-ാം മിനിറ്റില്‍ ജോഫ്രെ ഗോവയുടെ സമനില ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും പന്ത് പോസ്റ്റിനെ ഉരുമ്മി പുറത്ത്. തൊട്ടുപിന്നാലെ ഗോവന്‍ താരങ്ങള്‍ കാത്തിരുന്ന സമനില ഗോള്‍ പിറന്നു. മാന്‍ഡര്‍ ദേശായി ബോക്സിലേക്ക് നല്കിയ പാസ് റെയ്നാള്‍ഡോ ഹെഡ്ഡറിലൂടെ ബോക്സിന് പുറത്തുനില്‍ക്കുകയായിരുന്ന കീനന്‍ അല്മേയ്ഡക്ക് മറിച്ചുകൊടുത്തു. പന്ത് കിട്ടിയ അല്‍മേയ്ഡ ബോക്സിന് പുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് റേഞ്ചര്‍ മുഴുനീളെ ഡൈവ് ചെയ്ത അത്ലറ്റികോ ഗോളി അമരീന്ദറിനെ മറികടന്ന് വലയിലെത്തി. 86-ാം മിനിറ്റില്‍ ലീഡ് നേടാനുള്ള ഒരു അവസരം ഗോവയുടെ ജോഫ്രെയും നഷ്ടമാക്കി. പിന്നീട് പരിക്കുസമയത്തും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വല കുലുക്കാന്‍ കഴിയാതിരുന്നതോടെ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: