കൊച്ചി/ കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോളേജുകളില്‍ വ്യാപകമായി അക്രമം അഴിച്ചുവിടാനും വിവാദമുണ്ടാക്കി നേട്ടം കൊയ്യാനും സിപിഎമ്മും അവരുടെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയും നീക്കം തുടങ്ങി.
ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് നീക്കം. ഇതിന്റെ ഭാഗമായി കോളേജുകളില്‍ ബീഫ് ഫെസ്റ്റു നടത്തുകയാണ് പരിപാടി. ഇന്നലെ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റില്‍ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. കോട്ടയത്ത് സിഎംഎസ് കോളേജ് പ്രിന്‍സിപ്പലിനെ തല്ലി. വടകരയിലും വയനാട്ടിലും അവര്‍ അക്രമം നടത്തി. കഴിഞ്ഞ ദിവസം തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റിന്റെ മറവില്‍ എബിവിപിപ്രവര്‍ത്തകരെ തല്ലിച്ചതച്ചിരുന്നു.
കോട്ടയത്ത് സിഎംഎസ് കോളേജില്‍ വിലക്ക് ലംഘിച്ച് ബീഫ് ഫെസ്റ്റിവെല്‍ നടത്തിയ എസ്എഫ്ഐക്കാര്‍ അഴിഞ്ഞാടി. പ്രിന്‍സിപ്പലിന്റെ ദേഹത്ത് ബീഫ്കറി ഒഴിച്ച അവര്‍ അദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിച്ചു. ബീഫ് ഫെസ്റ്റ് നടത്തുന്നതിന് മുമ്പ് പ്രകോപനപരമായ പോസ്റ്ററുകള്‍ ക്യാമ്പസില്‍ പതിയ്ക്കുകയും ചെയ്തു. കോളേജിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ക്യാമ്പസിന് പുറത്ത് അക്രമികളെ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നു.അക്രമത്തിന് നേതൃത്വം നല്കിയ പത്ത് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സിഎംഎസ് കോളേജില്‍ ബീഫ്കറിയും ബ്രഡുമായി എസ്എഫ്ഐക്കാര്‍ എത്തിയത്.പുറത്തുനിന്നുള്ള അക്രമികളും ഒപ്പമുണ്ടായിരുന്നു.
വിവരമറിഞ്ഞെത്തിയ പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയല്‍ ഇത് അനുവദിക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. എന്നാല്‍ സംഘടനയുടെ തീരുമാനമാണെന്നും ആരു തടഞ്ഞാലും നടത്തുമെന്നും പറഞ്ഞ് അവര്‍ പ്രിന്‍സിപ്പലിനോട് കയര്‍ത്തു. അദ്ദേഹം നിലപാട് കര്ക്കശപ്പെടുത്തിയതോടെ വിതരണം നടത്തുന്നില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പലിനെ മടക്കിയയ്ക്കാന്‍ എസ്എഫ്ഐക്കാര്‍ ശ്രമിച്ചു.
എന്നാല്‍ മടങ്ങിപ്പോകാതെ അവിടെ നിന്ന് പ്രിന്‍സിപ്പലിനെ സാക്ഷിയാക്കി വീണ്ടും ബീഫ്ഫെസ്റ്റ് നടത്താന്‍ എസ്എഫ്ഐക്കാര്‍ തുനിഞ്ഞു. ഇത് തടഞ്ഞതിനെത്തുടര്‍ന്ന് ബീഫ്കറി പ്രിന്‍സിപ്പലിന്റെ ദേഹത്തൊഴിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പോലീസ് സംരക്ഷണം തേടി. പോലീസെത്തിയതോടെ എസ്എഫ്ഐക്കാര്‍ പോലീസിനുനേരെ തിരിഞ്ഞു. ഇത് കാമ്പസിനുള്ളില്‍ സംഘര്ഷമുളവാക്കി.
അക്രമംകാണിച്ച വിദ്യാര്‍ത്ഥികളെ സസ്പെന്റുചെയ്തെങ്കിലും വീണ്ടും പ്രതിഷേധവും ഭീഷണിയുമായി എസ്എഫ്ഐക്കാര്‍ കോളേജ് ക്യാമ്പസിനും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വടകരയില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ചു
വടകര: വടകര കീഴല്‍ എസ്എന്‍ കോളേജില്‍ ബീഫ് ഫെസ്റ്റിനെതിരെ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ എസ്എഫ്ഐ ആക്രമം. 3 പേര്‍ക്ക് പരിക്കേറ്റു. എബിവിപി പ്രവര്‍ത്തകരായ ജിഷ്ണു, അജയ് ഗംഗ, വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കോളേജ് അധികൃതരുടെ അനുമതിയില്ലാതെ കാമ്പസ്സിനകത്ത് വെച്ച് ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എബിവിപി പ്രവര്‍ത്തകരെ ചെയര്മാന് അമര്‍ജിത്ത്, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സൗരവ്, അശ്വിന്, ജിതിന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംസ്കൃത സര്‍വകലാശാലയിലും കലാപശ്രമം
കാലടി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ സംഘര്‍ഷത്തിന് നീക്കം. കലാലയ അന്തരീക്ഷത്തിന് യോജിക്കാത്ത രാഷ്ട്രീയ പ്രചാരണ പരിപാടി നിരോധനം മറികടന്ന് നടത്താനാണ് എസ്എഫ്ഐ നീക്കം. സംഘാടകര്‍ക്ക് ഒത്താശ ചെയ്യുന്നത് ഇടതുപക്ഷ സംഘടനയില്‍പ്പെട്ട സുനില്‍ പി. ഇളയിടവും ധര്‍മ്മരാജ് അടാട്ടുമാണ്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ സിപിഎം സംഘടിപ്പിച്ച സമ്മേളനത്തില്‍ ശ്രീനാരായണഗുരുദേവനെയും ശങ്കരാചാര്യസ്വാമികളെയും വളരെ മോശമായി ചിത്രീകരിച്ച് പ്രസംഗിച്ച സംസ്കൃത സര്‍വകലാശാല അധ്യാപകനാണ് സുനില്‍ പി. ഇളയിടം.
ലോകം മുഴുവനും അംഗീകരിക്കുകയും യുവതലമുറയുടെ പ്രതീക്ഷയുമായ ഭാരത പ്രധാനമന്ത്രിയെപ്പോലും മോശമായി ചിത്രീകരിച്ച് പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
അക്രമം നടക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പോലീസിനെ കാമ്പസില്‍ നിയോഗിച്ചിട്ടുണ്ട്. സര്‍വ്വകലാശായില്‍ അടുത്തിടെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. ഈ പരിപാടി നടത്തുകയും പുറത്തു നിന്നാള്‍ക്കാര്‍ വന്ന് പ്രസംഗിക്കുകയും മറ്റും ചെയ്താല്‍ വീണ്ടും സംഘര്‍ഷമുണ്ടാകുമെന്നും അധികൃതര്‍ക്ക് ഭയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: