ആലപ്പുഴ: എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇടതുവലതു മുന്നണികള്‍ക്കും ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ക്കും വിറളി പിടിച്ചിരിക്കുകയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപി മതേതര പാര്‍ട്ടിയാണ്, ബിജെപിയടക്കം ഒരു പാര്‍ട്ടിയുമായും എസ്എന്‍ഡിപിക്ക് നിലവില്‍ സഖ്യമില്ല. ആരോടും ശത്രുതയുമില്ല.
എസ്എന്‍ഡിപി ഒറ്റയ്ക്ക് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കില്ല. എസ്എന്‍ഡിപി നേതൃത്വത്തിലുള്ള പാര്‍ട്ടിയെ ഘടക കക്ഷിയാക്കാന്‍ ബിജെപിയോ, കോണ്‍ഗ്രസോ, കമ്യൂണിസ്റ്റ് പാര്‍ട്ടിയോ തയ്യാറായാല്‍ തങ്ങള്‍ അവരോട് സഹകരിക്കുമെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി. ഇപ്പോഴത്തെ എല്ലാ ശ്രദ്ധയും സമത്വ മുന്നേറ്റ യാത്രയിലാണ്. കേരളയാത്ര ജി. മാധവന് നായര്‍ നയിക്കും. സേവ് കേരള, ചേഞ്ച് കേരള എന്നാവും യാത്രയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയല്ല എസ്എന്‍ഡിപി പ്രവര്‍ത്തിക്കുന്നത്. മൂന്നാം മുന്നണി രൂപീകരിക്കാന്‍ പോകുകയാണെന്ന് വ്യക്തമാക്കിയതോടെ രാഷ്ട്രീയക്കാര്‍ക്കെല്ലാം വിറളിപിടിച്ചിരിക്കുകയാണ്. എസ്എന്‍ഡിപിയുടെ ഈ മുന്നേറ്റം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. സംഘപരിവാറില്‍ താന്‍ ചെന്നാല്‍ ചേര്ക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ചെല്ലുന്നവരെയെല്ലാം സ്വീകരിച്ച് മടിയിലിരുത്തുന്ന പ്രസ്ഥാനമല്ല സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.
വിഎസിന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുകയാണ്. കുമാരനാശനും ആര്. ശങ്കറിനും എതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയും ആറ്റിങ്ങല്‍ കോടതിയും അന്വേഷണം നടത്തി നിരപരാധിയെന്ന് കണ്ടെത്തിയതാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ എതിര്‍ക്കാനാണെങ്കിലും വി.എസും പിണറായിയും ഒന്നിച്ചതില്‍ സന്തോഷമുണ്ട്. വിഎസും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സംസാരിക്കുന്നത് ഒരേ ഭാഷയിലാണ്. തന്നെ എതിര്‍ത്തതിലൂടെ വിഎസിന് പാര്‍ട്ടിയില്‍ പ്രൊമോഷന് കിട്ടിയതായും വെള്ളാപ്പള്ളി പരിഹസിച്ചു.
എസ്എന്‍ഡിപി മൈക്രോഫിനാന്‍സില്‍ അഴിമതി ഉണ്ടെന്ന വിഎസിന്റെ അഭിപ്രായം അടിസ്ഥാനരഹിതവും കാര്യങ്ങള്‍ മനസിലാക്കാതെയുമാണ്. ആകെ അഞ്ചരക്കോടി രൂപയാണ് പിന്നാക്ക ക്ഷേമവകുപ്പില്‍ നിന്നും ലഭിച്ചത്. ചെലവഴിച്ചതിനെല്ലാം വ്യക്തമായ കണക്കുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സിബിഐ ഉള്‍പ്പടെ ഏത് ഏജന്‍സിയുടെയും അന്വേഷണം സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കാന്‍ മറ്റ് ആരോപണങ്ങളൊന്നുമില്ല. അതുകൊണ്ടാണ് സാമ്പത്തിക അഴിമതി ആരോപിക്കുന്നത്. എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യമാണുള്ളതെന്ന വിഎസിന്റെ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു.
യോഗം തെരഞ്ഞെടുപ്പില്‍ മകന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരും മത്സരത്തിന് നില്‍ക്കാതിരുന്നത് തങ്ങളുടെ കുറ്റമല്ല. യോഗത്തില്‍ തന്റെ ഭാര്യയ്ക്ക് യാതൊരു സ്ഥാനവുമില്ല. താന്‍ പോകുന്നിടത്ത് ഭാര്യ പോരുന്നതില്‍ എന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു.കരള വര്‍മ്മ കോളേജ് സംഘര്‍ഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക: