ഇന്നലെവരെ ആരോരുമറിയാതിരുന്ന ഒരെഴുത്തുകാരി ഇന്ന് മലയാള സാഹിത്യ നഭോമണ്ഡലത്തിലെ ഉജ്വലനക്ഷത്രമായിരിക്കുന്നു. ഫേസ് ബുക്ക് പോസ്റ്റിങ്ങിലൂടെ കാവിക്കാരുമായുള്ള ഡോ.എ.പി.ജെ.അബ്ദുള്‍കലാമിന്റെ ബന്ധങ്ങള്‍ ചര്‍ച്ചയാക്കുക വഴി, കലാമിന്റെ മുഖംമൂടി പിച്ചിച്ചീന്തുകയാണ് വിവര്‍ത്തക ചെയ്തതെന്ന ചാനല്‍ ചര്‍ച്ചയിലെ ജെ.ദേവികയുടെ പരാമര്‍ശത്തോടെ അബ്ദുള്കലാമിനെക്കാളൊക്കെ എത്രയോ ഉയരത്തില്‍ നില്ക്കുന്ന, വേണമെങ്കില്‍ ‘പിറണായിനി’പ്പട്ടം നല്കി ആദരിക്കാവുന്ന ചുവന്ന വിപ്ലവനക്ഷത്രമായി മാറിയിരിക്കുന്നു വിവര്‍ത്തക!
മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍സ്റ്റാറുകളാണ്. അവര്‍ സൂപ്പര്‍സ്റ്റാറുകളായത് പ്രവര്‍ത്തനമേഖലയിലെ പ്രാഗത്ഭ്യം തെളിയിച്ചാണ്. ശാസ്ത്രമേഖലയില്‍ സ്വന്തം കഴിവു തെളിയിച്ചാണ് ഡോ.കലാം പ്രശസ്തനായത്. എന്നാല്‍ സരിതാ നായര്‍ പ്രശസ്തയായത് അവരുടെ പ്രവര്‍ത്തനമേഖലയായ സോളാര്‍ ടെക്നോളജിയിലോ അതിന്റെ മാര്‍ക്കറ്റിങ്ങിലോ തെളിയിക്കപ്പെട്ട പ്രാഗത്ഭ്യത്തിലൂടെയല്ല. ഇവിടെ എഴുത്തുകാരിയായ ശ്രീദേവി എസ്. കര്‍ത്ത പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കിയതും നിലവില്‍ എഴുത്തിലെ മികവിന്റെ പേരിലല്ല.
ലോകത്തിനു നന്മമാത്രം നല്കി മണ്മറഞ്ഞ ഒരു മഹാഗുരുവിനെ കയര്‍ക്കുരുക്കില്‍ വീഴ്ത്തി കുരിശില്‍ത്തറച്ച് ഒരു കൂട്ടം പുരോഗമനക്കാര്‍ മാധ്യമ വെളിച്ചത്തില്‍ തിളങ്ങിയതില്നിന്ന് ആവേശമുള്‍ക്കൊണ്ടാവാം പിതാവിന്റെ പ്രായമുള്ള ഒരാധ്യാത്മികാചാര്യനെ ഒരു തെരുവുനായയെ പിടിക്കുന്ന ലാഘവത്തോടെ കുരുക്കെറിഞ്ഞു വീഴ്ത്തി കുരിശില്‍ തറച്ച് മാധ്യമ ശ്രദ്ധ നേടുവാന്‍ വിവര്‍ത്തക തയ്യാറായത്. അഥവാ സ്വാമി ബ്രഹ്മവിഹാരി ദാസ്ജി വിവര്‍ത്തകയോട് ”സ്ത്രീയായ നീയിരിക്കുന്ന വേദിപങ്കിടാന്‍ ഞാന്‍ തയ്യാറല്ല” എന്നു നേരിട്ടുപറഞ്ഞിട്ടുണ്ടെങ്കില് അഥവാ ഏതെങ്കിലും ആധികാരികമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതെങ്കില്‍ അത് ചര്‍ച്ചയാക്കുന്നതില്‍ ഒരൗചിത്യമുണ്ട്. അല്ലാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ദുഷ്പ്രചാരണത്തിനിറങ്ങുന്നത് പിതൃഹത്യക്കു തുല്യമാണ്.
അതുപോലെ, വധശിക്ഷ വിധിക്കും മുമ്പ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച് ‘തനിക്കെന്തെങ്കിലും പറയാനുണ്ടോ’ എന്ന് പ്രതിയോടു കോടതി ചോദിക്കുന്നതുപോലെ ചര്‍ച്ചകളില്‍ ആശ്രമത്തിന്റെ പ്രതിനിധികളോടെങ്കിലും അഭിപ്രായമാരായാനുള്ള മനുഷ്യത്വപരമായ ഔദാര്യവും മാധ്യമങ്ങള്‍ നല്‍കിക്കണ്ടില്ല. കൊട്ടിഘോഷിക്കപ്പെടുന്ന മാധ്യമസംസ്കാരത്തിന്റെ അന്തസാര ശൂന്യതയാണ് ഇത്തരം ഏകപക്ഷീയമായ ചര്‍ച്ചകള്‍ വെളിവാക്കുന്നത്. ചുംബിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമമായ സ്വാതന്ത്ര്യമെന്നുത്ഘോഷിച്ച് ഒരു ചുംബനസമരം, കൊക്കെയ്ന്‍ കടത്തിന്റെയും പെണ്‍വാണിഭത്തിന്റെയും കേന്ദ്രമായ കൊച്ചിയില്‍ ചില അഴിഞ്ഞാട്ട സംഘങ്ങള്‍ നടത്തിക്കണ്ടു.
(എത്രയോ വൃദ്ധരായ അമ്മമാരെ തെരുവില്‍ തള്ളി! ഏതെങ്കിലും ഫേസ്ബുക്ക് കൂട്ടായ്മ ഇതുപോലെ ആവേശത്തോടെ പ്രതികരിച്ചോ? അതാണ് അഴിഞ്ഞാട്ട സംഘങ്ങള്‍ എന്നു വിശേഷിപ്പിച്ചത്) ചുംബിക്കാനുള്ള സ്വാതന്ത്ര്യംപോലെ തന്നെ ചുംബിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതും വ്യക്തിയുടെ അവകാശമാണ്. സ്വാമിക്കും സ്വാമിയുടേതായ അവകാശങ്ങളുണ്ട്. സ്ത്രീകളുമായി വേദി പങ്കിടണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. വലിഞ്ഞുകേറി വന്നതല്ലല്ലോ, ഉത്തരവാദിത്വപ്പെട്ടവര്‍ ക്ഷണിച്ചിട്ടല്ലേ? ആരോപണങ്ങള്‍ മഠം നിഷേധിച്ചിട്ടുണ്ടെന്നതു മാറ്റിവച്ചുകൊണ്ട് ഞാന്‍ ബ്രഹ്മവിഹാരി സ്വാമിയുടെ പക്ഷത്തുചേരുന്നു. പ്രസാധകര് കാണിച്ച തോന്ന്യാസത്തിന്, വിവര്ത്തകയേയും പ്രസാധകനെയും വിമര്‍ശകരെയും പോലെ തന്നെ ഈ രാജ്യത്തെ നികുതി കൊടുക്കുന്ന പൗരനായ സ്വാമിയുടെ അവകാശങ്ങളില്‍ കൈകടത്താന്‍ നിങ്ങള്‍ക്കെന്തവകാശം? അതിഥിയെ ആദരിക്കുക, വിളിയ്ക്കാചാത്തമുണ്ണാന് വന്നവനെപ്പോലെ അപമാനിക്കാതിരിക്കുക, ആ സംസ്കാരമാണ് നിങ്ങള്‍ക്കില്ലാതെ പോയത്.
മതംമാറ്റണമെങ്കില്, ഇര സ്വമതത്തെക്കുറിച്ച് അജ്ഞനായിരിക്കണം. അതല്ലെങ്കില്‍ ഇരയുടെ മതം വികൃതമാണെന്ന അപകര്‍ഷതാബോധം വളര്‍ത്തണം. സ്വന്തം മതത്തെക്കുറിച്ച് അജ്ഞരായിരുന്ന ഹിന്ദുക്കള്‍ക്ക് ഹിന്ദുത്വപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി കുറേശ്ശെ മതബോധം വന്നുതുടങ്ങിയിട്ടുണ്ട്. ഇത് സംഘടിത മതങ്ങള്‍ ആസൂത്രണം ചെയ്യുന്ന മതപരിവര്‍ത്തന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇനിയുള്ളത് ഇതുപോലെ വീണുകിട്ടുന്ന അവസരങ്ങളില്‍ ഹൈന്ദവബിംബങ്ങളെ ചളിവാരിയെറിഞ്ഞു വികൃതമാക്കി തെറ്റിദ്ധരിപ്പിച്ച് അവരുടെ ആത്മവിശ്വാസം നശിപ്പിക്കുക എന്നുള്ളതാണ്. ഉദാഹരണത്തിന് എം.എഫ്.ഹുസൈന്റെ വരയും പുരസ്കാരം നല്‍കിയുള്ള എം.എ.ബേബിയുടെ പിന്തുണയും ഈ പരിപാടിയുടെ ഭാഗമാണ്.
സന്തോഷ് മാധവനെന്ന വ്യാജനെ ചൂണ്ടി, അടിമാലിയില്‍ നിരപരാധിയായൊരു പാവം സ്വാമിയെ ചെരുപ്പുമാലയണിയിച്ചു തെരുവില്‍ വലിച്ചിഴച്ച ഡിവൈഎഫ്ഐക്കാരില്‍ മുക്കാലേ അരക്കാലും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായിരുന്നു! ആറാം തിരുമുറിവ് നിരോധിച്ചതും ഭഗവാന് കാലുമാറുന്നു പോലീസ് പ്രൊട്ടക്ഷനില്‍ നാടുനീളെ അവതരിപ്പിച്ചതും ഈ കപടമതേരന്മാര് തന്നെയായിരുന്നു! സ്വാമിയെ തള്ളക്ക് വിളിച്ച സാംസ്കാരിക വകുപ്പു മന്ത്രിയേയും തോമസ് ഐസക്കിനേയും ഡിസി രവിയേയും റീജനല്‍ തിയറ്ററില്‍ ബഹളം വച്ചവരേയുമൊക്കെ ഈ ഗണത്തില്‍പ്പെടുത്തണം. ഇവരൊന്നന്നും ‘കാളപെറ്റെന്നു’ കേട്ടാല്‍ കയറെടുക്കാന്‍ മാത്രം ബുദ്ധിഹീനരല്ലല്ലോ. തെറ്റ് നൂറു ശതമാനവും പ്രസാധകരുടെതാണ്. അവരെ പ്രതിനിധീകരിച്ച ജോണിയുടെ വാക്കുകളില്‍ ഉരുണ്ടുകളി ദൃശ്യവുമാണ്.
കാത്തിരുന്നവരുടെ ചൂണ്ടയിലേക്ക് ഒരിരയെ ഇട്ടുകൊടുക്കുന്ന മധ്യവര്ത്തിയുടേതായി വിവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിംഗ്. മാധ്യമങ്ങളില്‍ വേട്ടക്കാരോടൊപ്പവും കമ്പോളത്തിലും ആഹ്ലാദനൃത്തം ചവിട്ടാം എഴുത്തുകാരിക്ക്. പക്ഷേ പൊതുസമൂഹത്തിനു യാതൊരു ശല്യവും ചെയ്യാതെ, തങ്ങളാലാവുന്ന സേവനം ചെയ്ത് പ്രാര്‍ത്ഥനയുമായി തങ്ങളുടെ ആശ്രമങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന സാധുക്കളായ ഹിന്ദുസന്യാസിമാരെ, നാലുവെള്ളിക്കാശിനും ഒരിറ്റു പ്രശസ്തിക്കും വേണ്ടി തെരുവിലിട്ടു വലിച്ചിഴക്കുന്നതു മഹാപാപമാണ്. പുസ്തകം ചൂടപ്പംപോലെ വിറ്റഴിഞ്ഞേക്കാം. പക്ഷേ അതില്‍നിന്നു കിട്ടുന്ന ഓരോ നാണയത്തുട്ടിലും നിരപരാധിയുടെ ഒരിറ്റു ചോരയുണ്ടെന്ന് ഓര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: