തിരുവനന്തപുരം: തോട്ടംതൊഴിലാളി സമരം പൊളിയാന്‍ കാരണം ഉടമകളുടെ കടുത്ത നിലപാടെന്ന് സൂചന. തൊഴിലാളികള്‍ക്ക് ഇന്നു മുതല്‍ ഇടക്കാലാശ്വാസം അനുവദിക്കാം, തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാം തുടങ്ങിയ നിര്‍ദ്ദേശങ്ങളൊന്നും തോട്ടം ഉടമകളോ തൊഴിലാളി സംഘടനകളോ അംഗീകരിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ച ഷിബു ബേബിജോണ്‍ അറിയിച്ചു.
ചര്‍ച്ച പൊൡഞ്ഞതോടെ അനിശ്ചിതകാല നിരാഹാര സമരത്തിന് സംയുക്ത തൊഴിലാളി യൂണിയന് തീരുമാനിച്ചു. എസ്റ്റേറ്റു പടിക്കലാണ് സമരമെങ്കില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിലും തൊഴിലാളികള്‍ നിരാഹാരം നടത്തും. സെക്രട്ടേറിയറ്റിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ചും നടത്തും. ഇന്നു രാവിലെ തിരുവനന്തപുരത്ത് ചേരുന്ന സംയുക്ത തൊഴിലാളിയൂണിയന്‍ യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വന്നില്ല. പ്ലാന്റേഷന് ലേബര്‍ കമ്മറ്റി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന സംബന്ധിച്ച തീരുമാനം ഉണ്ടായില്ലെങ്കില്‍ പാക്കേജ് പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. തൊഴിലാളികളുടെ കുറഞ്ഞകൂലി 350 രൂപയാക്കാനും മന്ത്രിസഭ ശുപാര്‍ശ ചെയ്തു. കൂടാതെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കാന്‍ സഹായം, വീടു നിര്‍മിച്ചു നല്കല് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചു.
ഇടക്കാല ആശ്വാസം എത്രയായിരിക്കണമെന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു. എന്നാല്‍ ജോലി ഭാരം വര്‍ധിപ്പിക്കാതെ തൊഴിലാളിക്ക് 50 രൂപ നല്‍കാമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. തൊഴിലാളികളും ഉടമകളും ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെയോ റിട്ടയേര്‍ഡ് ജഡ്ജിയുടെയോ നേതൃത്വത്തില്‍ സ്വതന്ത്രകമ്മീഷനെ നിയോഗിക്കാമെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അവരുടെ ശുപാര്‍ശ അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നവംബര്‍ ഒമ്പതു മുതല്‍ വീണ്ടും പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗം ചേര്‍ന്ന് കൂലി കൂട്ടുന്നതടക്കം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി. ഇടക്കാലാശ്വാസത്തിന് വഴങ്ങിയാല്‍ പിന്നീട് തൊഴിലാളികള്‍ വഞ്ചിക്കപ്പെടുമെന്ന നിലപാടിലായിരുന്നു യൂണിയനുകള്‍. ഈ അയവില്ലാത്ത നിലപാടാണ് ഇന്നലത്തെ ചര്‍ച്ച പരാജയപ്പെടാനുള്ള പ്രധാന കാരണം.
കുറഞ്ഞ കൂലി 500 രൂപയാക്കണമെന്നാണ് പെമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. നേരത്തെ മൂന്നാറിലെ അവരുടെ സമരം ഒത്തുതീര്‍ത്തപ്പോള്‍ സര്‍ക്കാര്‍ ഈ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഈ തുക നല്കാന് കഴിയില്ലെന്ന് ഇന്നലത്തെ ചര്‍ച്ചയിലും തോട്ടമുടമകള്‍ അസന്നിഗ്ധമായി പറഞ്ഞു.
പ്രശ്ന പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പാക്കേജ് പരിപാടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന് മുഹമ്മദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തൊഴിലാളികളുടെ കുറഞ്ഞവേതനം കാണിച്ച് സര്‍ക്കാര്‍ നേരിട്ട് വിജ്ഞാപനമിറക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. 2006 ല്‍ ഇത്തരത്തില്‍ വിജ്ഞാപനം ഇറക്കിയെങ്കിലും കോടതി അത് തടഞ്ഞിരിക്കുകയാണ്. തോട്ടം ഉടമകളും തൊഴിലാളി യൂണിയനുകളും സമവായത്തിലെത്താതെ അത് സാധ്യമാകില്ലെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: