വാഷിങ്ടണ്‍: വടക്കന്‍ അഫ്ഗാനിലെ ഖുണ്ടുസില് ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മാപ്പുപറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആക്രമണത്തില്‍ ആശുപത്രി ജീവനക്കാരും രോഗികളും മരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഒബാമ കൂട്ടിച്ചേര്‍ത്തു.
സന്നദ്ധസംഘടനയായ മെഡിസിന് സാന്‍ ഫ്രോണ്ടിയേഴ്സിന്റെ (എം.എസ്.എഫ്.) മേധാവി ജോവാന് ലിയുവിനെ വൈറ്റ്ഹൗസിലേക്ക് വിളിച്ച് വരുത്തിയാണ് ഒബാമ ഖേദപ്രകടനം നടത്തിയത്. യു.എസ് പ്രതിരോധ വകുപ്പ് ആക്രമണത്തിന്റെ സാഹചര്യത്തെക്കുറിച്ചും യഥാര്‍ഥ കാരണങ്ങളെക്കുറിച്ചും അന്വേഷിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് ഒബാമ ഉറപ്പു നല്‍കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) എന്ന സന്നദ്ധസംഘത്തിന്റെ നേതൃത്വത്തിലുള്ള ആശുപത്രിക്കു നേരെയാണ് ഒക്ടോബര്‍ മൂന്നിനാണ് ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഒബാമ മാപ്പ് പറഞ്ഞത്.
ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന യു.എസിന്റെ പ്രസ്താവന കള്ളമാണെന്നും തകര്‍ക്കപ്പെട്ട കെട്ടിടം പരിശോധിക്കുന്ന ആര്‍ക്കും അക്കാര്യം തെളിയുമെന്നും എം.എസ്.എഫ് വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് നേരെ നടന്ന ആക്രമണമായി മാത്രം കാണാനാവില്ലെന്നും അഫ്ഗാന് സൈന്യത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അവര്‍ അറിയിച്ചിരുന്നു.
ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റം എന്നാണ് യു.എന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് യു.എസ് പ്രതിരോധ വകുപ്പ്, നാറ്റോ, അഫ്ഗാന് സൈന്യം എന്നിവ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. കുന്തുസ് കീഴടക്കിയ താലിബാനെ തുരത്താനെന്ന പേരിലാണ് യു.എസ് സൈന്യം ആശുപത്രിക്കു നേരെ വ്യോമാക്രമണം നടത്തിയത്.
താലിബാന് ആശുപത്രി ആക്രമിച്ച് കീഴടക്കി മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ശനിയാഴ്ച സൈന്യം ആസ്പത്രിക്ക് നേരെ ബോംബ് വര്‍ഷം നടത്തിയത്. മെഡിസിന് സാന്‍സ് ഫ്രോണ്ടിയേസ് നടത്തുന്ന ആസ്പത്രിക്ക് നേരെയായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: