കോഴിക്കോട്: കൊടിയത്തൂരില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച കേസ്സില്‍ മരിച്ച യുവതിയുടെ ഉമ്മയില്‍ നിന്നും അമ്മാവനില്‍ നിന്നും മൊഴിയെടുത്തു. കഴിഞ്ഞ സെപ്തംബര്‍ 19 ന് പുലര്‍ച്ചെ കിടപ്പുമുറിയില്‍ കൊടിയത്തൂര്‍ കാരാട്ട് താഴെ മുറിവേരാംകടവത്ത് വള്ളിപ്പോക്കില്‍ ശരീഫ്(27) ഭാര്യ രഹനാസ്(21) എന്നിവരാണ് പൊളളലേറ്റ് മരിച്ചത്. അസ്വാഭാവിക മരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ്സെടുക്കാത്ത പൊലീസ് നടപടി വിവാദമായിരുന്നു. രണ്ടാഴ്ചക്ക് ശേഷവും പെണ്‍കുട്ടിയുടെ പിതാവിന്റെയോ മാതാവിന്റെയോ മൊഴിയെടുത്തിരുന്നില്ല.
ഇന്നലെ മുക്കം പോലീസ് യുവതിയുടെ മീഞ്ചന്ത സ്വദേശി കുടുക്കംകണ്ടി പാലാട്ട്പറമ്പിലെ വീട്ടിലെത്തി ഉമ്മ എം.സി റംലയില്‍ നിന്നും അമ്മാവനില്‍ നിന്നും മൊഴിയെടുത്തു. സംഭവം നടക്കുമ്പോള്‍ തീപൊള്ളലേറ്റ് മരിച്ച ശരീഫും രഹനാസും ഒരു മുറിയിലായിരുന്നു. ശരീഫിന്റെ നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇയാളെ ആസ്പത്രിയിലെത്തിച്ചത്. ഇതേ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കട്ടിലിനടിയിലായിരുന്നു രഹനാസിന്റെ മൃതദേഹം. സംഭവ ദിവസം പുലര്‍ച്ചെ 5.30 ന് തീപൊളളലേറ്റിട്ടും രാവിലെ 8.30 ന് അയല്‍വാസികള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് രഹനാസിന്റെ രക്ഷിതാക്കള്‍ സംഭവം അറിഞ്ഞത്.
ശരീഫും രഹനാസും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ വിവാഹം നടന്ന് ഏഴ് വര്‍ഷമാകും മുമ്പുളള മരണം സ്ത്രീധനപീഡന നിയമത്തിന്റെ പരിധിയില്‍ വരും. ഈ സംഭവത്തില്‍ യുവതിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കളായ അമ്മാവനും മറ്റും പരാതിയുണ്ട്. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥരാരും തന്നെ യുവതിയുടെ വീട്ടില്‍ അന്വേഷണവുമായി ഇതുവരെ വരികയോ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയോ ചെയ്തിട്ടില്ല.
സ്ത്രീധന പീഡന നിയമപ്രകാരം മരണത്തില്‍ കേസെടുക്കണമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആവശ്യം. യുവതിയുടെ മാതാവ് റംല ഇന്നലെ നല്കിയ മൊഴിയിലും പീഡനമാണ് രഹനാസിന്റെ ജീവനെടുത്തതെന്നാണ് പറയുന്നത്. മരിക്കുന്നതിന് തലേ ദിവസം മകള്‍ ഫോണ്‍ ചെയ്തിരുന്നു. പിറ്റേന്ന് വീട്ടിലെത്താമെന്ന് പറഞ്ഞ നിലയ്ക്ക് മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ല. ഭര്‍ത്താവിന്റെ ഉമ്മയെപ്പറ്റിയും ശരീഫിന്റെ സഹോദരനെയും സഹോദരിയെയും കുറിച്ച് മകള്‍ക്ക് പരാതിയുണ്ടായിരുന്നു. ഇവര്‍ മൂവരും സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും. ഉമ്മയുടെ മൊഴിയില്‍ പറയുന്നു.
മകളുടെ ഏഴ് പവന് ആഭരണം നേരത്തെ പിതാവ് ബേപ്പൂരിലെ ഒരു സഹകരണബാങ്കില്‍ പണയം വച്ചിരുന്നു. സാമ്പത്തിക പ്രയാസം കാരണം ഇത് ബാങ്കില്‍ നിന്ന് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചുനല്‍കാന്‍ നിരന്തരം മകളോട് ആവശ്യപ്പെടാറുണ്ട്. ഇതിന്റെ പേരില്‍ നിരന്തരം ചീത്ത വിളിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. കാറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മുമ്പുള്ള ലേണേഴ്സ് ടെസ്റ്റ് പാസ്സായില്ലെന്ന കാരണം പറഞ്ഞ് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചീത്ത പറയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് നല്കിയ മൊബൈല്‍ ഫോണ്‍ സഹോദരന് വാങ്ങിക്കുകയും പിന്നീട് അവരുടെ വീട്ടുകാര്‍ അത് എറിഞ്ഞുടക്കുകയുമാണുണ്ടായത്. പലപ്പോഴും ശാരീരിക മാനസിക പീഡനത്തിന് മകള്‍ ഇരയായതായും റംല മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: