കുന്നത്തൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ആരംഭിച്ചിട്ടും കുന്നത്തൂര്‍ താലൂക്കില്‍ ഇടതുവലത് മുന്നണികളില്‍ സീറ്റ് വിഭജനം തീരുമാനമാകാതെ കുഴഞ്ഞുമറിയുകയാണ്. ബിജെപിയാകട്ടെ സ്ഥാനാര്‍ത്ഥിനിര്‍ണയവുമായി പ്രചരണ രംഗത്തേക്ക് കടന്നു.
പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി, കുന്നത്തൂര്‍ എന്നീ ഏഴ് പഞ്ചായത്തുകളില്‍ ഇരുമുന്നണികളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ആര്‍എസ്പിയാണ്. എല്‍ഡിഎഫില്‍ ആര്‍എസ്പി മത്സരിച്ച സീറ്റുകളില്‍ സിപിഐ, ജനതാദള്‍ എസ്, എന്‍സിപി എന്നിവര്‍ രംഗത്ത് വന്നിരിക്കുന്നതാണ് സിപിഎമ്മിനെ കുഴപ്പിച്ചിരിക്കുന്നത്. വിഭാഗീയത മൂലം രണ്ട് ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടതും സിപിഐക്ക് പ്രശ്നമായിരിക്കുകയാണ്. എല്ലാ പഞ്ചായത്തിലും അഞ്ചില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്. അതേ സമയം ഇരുമുന്നണികള്‍ക്കും മുമ്പേ ഒരു പടി മുന്നിലാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.
വിജ്ഞാപനം വന്ന ദിവസം മുതല്‍തന്നെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. എസ്എന്‍ഡിപിക്ക് വ്യക്തമായ സ്വാധീനമുള്ള മേഖലകളായ കുന്നത്തൂര്‍ പോരുവഴി പഞ്ചായത്തുകളില്‍ അവര്‍ക്കും കൂടി സമ്മതനായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ണയിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സീറ്റ് വിഭജനത്തില്‍ മുസ്ലിംലീഗിന് പ്രാധാന്യം നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ആര്‍എസ്പി ശക്തമായി നില്ക്കുമ്പോള് സീറ്റിന്റെ കാര്യത്തില്‍ വ്യക്തത ഇല്ലായ്മ ഉണ്ടാകും. ജില്ലാനേതൃത്വം തീരുമാനിച്ച സീറ്റ് ധാരണ കുന്നത്തൂര്‍ മണ്ഡലത്തില്‍ തകരുമെന്ന് സൂചന. അങ്ങനെ വരുകയാണെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി ആര്‍എസ്പി രംഗത്ത് എത്തും. വിഭാഗീയതയില്‍ നില്ക്കുന്ന എല്‍ഡിഎഫിനാകട്ടെ തെരഞ്ഞെടുപ്പ് അത്ര സുഖകരമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: