കുട്ടികള്‍ക്ക് പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി മോഡറേഷന് കൊടുക്കും. എല്ലാവര്ക്കും മോഡറേഷന് ഉണ്ടെങ്കിലും ഇത്ര മാര്‍ക്ക് വാങ്ങിയിരിക്കണം എന്നുണ്ട്. ഒന്നും പഠിക്കാത്തവര്‍ക്ക് കിട്ടില്ല. അതിനാല്‍ കുട്ടികളുടെ ഭാഗത്തു നിന്നു കൂടി പ്രയത്നം ആവശ്യമാണ്.
അതുപോലെ, എപ്പോഴും നമ്മില്‍ കൃപവര്‍ഷിക്കുന്നുവെങ്കിലും, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍, അല്പം പ്രയത്നം നമ്മില്‍ നിന്നു കൂടിയുണ്ടാകണം. ഈശ്വരന് കൃപചൊരിഞ്ഞാലും, അതു സ്വീകരിക്കുവാനുള്ള മനസ്സ് നമ്മിലില്ലെങ്കില്‍ പ്രയോജനമില്ല. പകല്‍ നേരം മുറിയുടെ വാതിലുകളും ജനലകളും അടച്ചിട്ടശേഷം ‘എനിക്കുമാത്രം സൂര്യപ്രകാശം തരുന്നില്ല’ എന്നു പറഞ്ഞിട്ടു കാര്യമില്ല. സൂര്യന്റെ പ്രകാശം എവിടെയുമുണ്ട്. അതു കിട്ടാന്‍ വാതിലുകള്‍ തുറന്നാല്‍ മാത്രം മതി.
അതുപോലെ ഈശ്വരന്റെ കൃപലഭിക്കാന്‍ നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കണം. അതിനാല്‍ ഈശ്വരന്റെ കൃപയേക്കാള്‍ ഉപരി, ആദ്യം നമ്മുടെ മനസ്സിന്റെ കൃപ നമുക്കു കിട്ടണം. അവിടുന്ന് കൃപാലുവാണ്. നമ്മുടെ മനസ്സിന്റെ കൃപയില്ലായ്മയാണ് അവിടുത്തെ കൃപ ഉള്‍ക്കൊള്ളുന്നതിന് തടസ്സമായി നില്ക്കുനത്. ഒരാള്‍, നമുക്ക് ഒരു വസ്തു തരുവാനായി നീട്ടുന്ന സമയം, നമ്മള് അഹങ്കാരത്തോടെ നിന്നാല്‍ ‘ ‘ഓ,ഇവര്‍ ഇത്ര അഹങ്കാരിയാണല്ലോ, ഇവനിതുകൊടുക്കണ്ട, മറ്റാര്‍ക്കങ്കിലും നല്‍കാം’ എന്ന് വിചാരിച്ച് അതു തിരിച്ചെടുക്കും. അവിടെ ആത്മകൃപ നമുക്ക് ലഭിക്കാതെപോയി. ഒരു സാധനം ഒരാള്‍ നല്കാന് ഭാവിച്ചെങ്കിലും നമ്മിലെ അഹങ്കാരം കാരണം അതു നഷ്ടമായി. നമുക്കു ലഭിക്കേണ്ടതായ കൃപ, നമ്മുടെ മനസ്സ് സജ്ജമാകാതിരിക്കുന്നതു കാരണം സ്വീകരിക്കാനായില്ല.
ചില അവസരങ്ങളില്‍ നമ്മുടെ വിവേക ബുദ്ധി പറയും, ‘ഇങ്ങനെ ചെയ്യൂ’ എന്ന് . പക്ഷേ, നമ്മുടെ മനസ്സ് സമ്മതിക്കില്ല. ബുദ്ധി പറയും, ‘നീ വിനയം കാത്തിരിക്കൂ’ എന്ന് അപ്പോള്‍ മനസ്സു പറയും, ഇല്ല, അങ്ങനെ വിനയം കാണിച്ചാല്‍ ശരിയാവില്ല. അവന്റെ മുന്നില്‍ എനിക്കു തല കുനിക്കുവാന്‍ പറ്റില്ല എന്ന്. ഫലമോ, നേടാമായിരുന്ന വസ്തുക്കള്‍ നഷ്ടമാകും. സാധിക്കാമായിരുന്ന കാര്യങ്ങള്‍ നടക്കാതെ പോകും. അതില്‍ ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്ക് ആത്മകൃപയാണ് ആവശ്യം. ഒരു ചുവട് ഈശ്വരനിലേക്ക് വെക്കുക. അതിനായി അഹങ്കാരം ഇല്ലാതെയാവണം. അതിനാണ് അമ്മ എപ്പോഴും പറയാറുള്ളത്. ‘മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ’ എന്ന്. ഒരു തുടക്കക്കാരന് എന്നഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവെക്കും.
തുടക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നതല്ല സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലിചെയ്യുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു സംശയം തോന്നും. ഓരോന്നിനും അതിന്റെതായ ധര്‍മമുണ്ട്. അതനുസരിച്ചു തന്നെ നീങ്ങണം. ഒരു പശു വന്ന് ചെടികള്‍ കടിച്ചു തിന്നുമ്പോള്‍ ‘പശുവേ, പശുവേ,’ എന്നു പതുക്കെപ്പറഞ്ഞുകൊണ്ട് നില്ക്കുകയല്ല വേണ്ടത്. പോ, പശൂ എന്ന് ഗൗരവത്തില്‍ ഉറക്കെപ്പറയുമ്പോള്‍, ആ ശബ്ദംകേട്ട് അതു പോകും. അങ്ങനെ ചെയ്യുന്നതിനെ അഹങ്കാരം എന്നു പറയാനാവില്ല. മറ്റൊന്നിന്റെ, പശുവിന്റെ, അറിവില്ലായ്മയെ തിരുത്തിക്കൊണ്ടുവരാനാണ് നമ്മള് ശബ്ദം ഉയര്‍ത്തിയത്. അതില്‍ തെറ്റില്ല. എന്നാല്‍, ഉള്ളില്‍ എപ്പോഴും നമ്മള് തുടക്കക്കാരനായിരിക്കണം. അതോടൊപ്പം ഉള്ളിന്റെ ഉള്ളില്‍ ഒരു കുഞ്ഞിന്റെ നിഷ്കളങ്കത സൂക്ഷിക്കാന്‍ സാധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: