കാസര്‍കോട്: യുപിഎ ഭരണകാലത്ത് തെരഞ്ഞെടുത്ത അന്‍പതു റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍മിച്ച വാണിജ്യ കെട്ടിടങ്ങള്‍ വ്യാപാരികള്‍ക്ക് നേരിട്ടു നല്‍കാതെ ഇടനിലക്കാര്‍ക്ക് പാട്ടത്തിനു നല്‍കിയതില്‍ വ്യാപക ക്രമക്കേട്. മുപ്പതു വര്‍ഷത്തേക്ക് കെട്ടിടങ്ങള്‍ പാട്ടത്തിനു നല്കിയ വകയില്‍ റെയില്‍വേയ്ക്ക് 7254 കോടി 96 ലക്ഷം രൂപയ്ക്കുമേല്‍ നഷ്ടം.
2009-10ലെ റെയില്‍ ബജറ്റിലായിരുന്നു 50 റെയില്വേസ്റ്റേഷനുകളോട് ചേര്‍ന്ന് മള്‍ട്ടി ഫങ്ഷണല്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, തിരുവല്ല സ്റ്റേഷനുകളുള്‍പ്പെടെ 24 സ്ഥലങ്ങളിലെ നിര്‍മാണം റെയില്‍വേയുടെ ഇര്‍കോണ്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉപ കമ്പനിയായ ഇര്‍കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് സര്‍വീസസ് ലിമിറ്റഡിനായിരുന്നു. റെയില്‍ ലാന്റ് ഡവലപ്മെന്റ് അതോറിറ്റിയുമായുണ്ടാക്കിയ പാട്ടക്കരാര്‍ പ്രകാരം 45 വര്‍ഷത്തേക്ക് പാട്ടഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതും ഇവരാണ്. ഇത് വ്യാപാരികള്‍ക്ക് നേരിട്ടു നല്‍കാതെ മേല്‍ വാടകയ്ക്ക് കൊടുക്കാനുള്ള അനുമതിയോടെ ഇടനിലക്കാര്‍ക്ക് മറുപാട്ടം നല്‍കുകയായിരുന്നു.
24220 ചതുരശ്ര അടി (അമ്പത്തിയഞ്ചര സെന്റ്) സ്ഥലത്താണ് കണ്ണൂരിലെ എംഎഫ്സി നിര്‍മിച്ചിരിക്കുന്നത്. കെട്ടിട വിസ്തീര്‍ണം 50,910 ചതുരശ്ര അടി. ഇത് വെറും 1,25,000 രൂപ പ്രതിമാസ വാടക നിശ്ചയിച്ചാണ് ഇടനിലക്കാര്‍ക്ക് കൈമാറിയത്. കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ട പ്രകാരം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ച് (ഒക്യുപന്‍സി) കെട്ടിട നമ്പരുകള്‍ നേടിയ ശേഷമേ മുറികള്‍ മറുപാട്ടത്തിനു നല്‍കാവൂ. എന്നാല്‍ യാതൊരു അനുമതിയും വാങ്ങാതെയാണ് മിക്ക സ്ഥലത്തും ഇര്‍കോണ്‍ ഐഎസ്എല്‍ ഇടനിലക്കാര്‍ക്ക് മറുപാട്ടത്തിനും അവര്‍ കച്ചവടക്കാര്‍ക്ക് മേല്‍ വാടകയ്ക്കും നല്‍കിയത്.
പ്രതിവര്‍ഷം ഒരു മാസത്തെ വാടകയാണ് കെട്ടിടങ്ങളില്‍ നിന്നും നഗരസഭയ്ക്ക് കെട്ടിട നികുതിയായി ലഭിക്കേണ്ടത്. നികുതി വെട്ടിപ്പ് ഒഴിവാക്കാന്‍ വാടകനിരക്കും കണക്കാക്കിയിട്ടുണ്ട്. കെട്ടിടത്തിനു മുന്നിലെ റോഡിന്റെ വീതിയും സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യവും കണക്കിലെടുത്ത് അതാത് സ്ഥലത്തെ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിക്കാണ് വാടക കണക്കാക്കിയിട്ടുള്ളത്. ഇത് പ്രകാരം ലക്ഷക്കണക്കിന് രൂപയാണ് പലയിടങ്ങളിലും ലഭിക്കേണ്ടത്. എന്നാല്‍ റെയില്‍വേ പ്രതിമാസം തുച്ഛമായ തുകയ്ക്കാണ് നിലവിലുള്ള ഇടനിലക്കാര്‍ക്ക് വാടകയ്ക്കു നല്‍കിയിട്ടുള്ളത്. ഇത് തദ്ദേശ സ്ഥാപനങ്ങള്‍ കണക്കാക്കിയ നിരക്കിന്റെ ഏഴിലൊന്നിനും താഴെയാണ്. പക്ഷെ തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിച്ച നിരക്കിനും മുകളിലാണ് ഇടനിലക്കാര്‍ വാടകക്കാരില്‍ നിന്നും പിരിക്കുന്നത്.
നഗരസഭ നിയമാനുസരണം കണക്കാക്കിയ വാടകയും, ഇര്‍കോണ്‍ ഐഎസ്എല്‍ ഇടനിലക്കാരുമായുണ്ടാക്കിയ മറുപാട്ടക്കരാറിലെ വാടകയും തമ്മില്‍ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ട്. ഇത് 10 കോടി 8 ലക്ഷം രൂപയോളം വരും. മുപ്പതു വര്‍ഷത്തേക്കാണ് മറുപാട്ട കരാര്‍. ഈ കാലയളവില്‍ കാലാകാലങ്ങളില്‍ ഉണ്ടാകാവുന്ന വാടക വര്‍ദ്ധനവ് കണക്കാക്കാതെ തന്നെ ഇതുമൂലമുണ്ടായ കോടികള്‍ വരും.
ഹരിദ്വാര്‍, മധുര, ഗ്വാളിയോര്‍, ഹൈദരാബാദ്, ഇന്‍ഡോര്‍, മൈസൂര്‍, തുടങ്ങിയ എണ്ണം പറഞ്ഞ തീര്‍ത്ഥാടന-വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വന്‍ നഗരങ്ങളിലുമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. താരതമ്യേന ചെറുപട്ടണമായ കണ്ണൂരില്‍ മാത്രം 302 കോടി 29 ലക്ഷം രൂപയുടെ നഷ്ടം ഉണ്ട്. ഇതു പ്രകാരം രാജ്യത്ത് ആകമാനം ആദ്യഘട്ടത്തില്‍ പണി പൂര്‍ത്തിയായി കൈമാറ്റം ചെയ്യപ്പെട്ട കെട്ടിടങ്ങളില്‍ നിന്നു മാത്രം 7254 കോടി 96 ലക്ഷം രൂപയ്ക്കുമേല്‍ വരുമാന നഷ്ടമുണ്ട്.
ക്രമക്കേട് സംബന്ധിച്ച് റെയില്‍വേയുടെ ഓണ്‍ലൈന്‍ ഗ്രീവന്‍സ് സെല്ലിനു പൊതുപ്രവര്‍ത്തകനായ കെ.എ.ഷാജ് പ്രശാന്ത് നല്കിയ പരാതിക്കുള്ള മറുപടിയില്‍ കെട്ടിടത്തിന്റെ പണി മാത്രമാണ് ഇര്‍കോണ്‍ ഐഎസ്എല്‍ ചെയ്തിട്ടുള്ളതെന്നും ലിഫ്റ്റ്, ഫര്‍ണിച്ചര്‍, ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ തുടങ്ങിയവയെല്ലാം ഇടനിലക്കാരാണു സ്ഥാപിച്ചതെന്നും വൈദ്യുതി കണക്ഷന് നേടിയതും വര്‍ഷം തോറുമുള്ള മെയിന്റനന്‍സും വാടകയ്ക്കു നല്‍കലുമെല്ലാം അവരുടെ ചുമതലയാണെന്നും പറയുന്നു.
അതുകൊണ്ടാന് ഓരോ മുറികളായി വാടകയ്ക്കു നല്‍കാതെ ഇത്തരത്തില്‍ ഇടനിലക്കാര്‍ക്കു നല്‍കിയതെന്നാണ് ഇര്‍കോണ്‍ ഐഎസ്ആറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.കെ.നയ്യാര്‍ നല്കുന്ന വിശദീകരണം. സാധാരണ എല്ലാ വാണിജ്യ കെട്ടിടങ്ങളിലും വാടകക്കാര്‍ തന്നെയാണ് നിലവില്‍ ഇക്കാര്യങ്ങളിലേറെയും ചെയ്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: