ഗുവാഹതി: മൂന്നു വര്‍ഷം മുമ്പ് സംസ്ഥാനത്ത് 13,000 ആയിരുന്ന അംഗബലം ഇപ്പോള്‍ 52,000 ആയി വര്‍ധിച്ചതിന്റെ ഉത്സാഹത്തില്‍ സര്‍വകലാശാലാ തെരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാകുകയാണ് എബിവിപി.
വിദ്യാര്‍ത്ഥി രാഷ്ട്രീയം സംസ്ഥാന രാഷ്ട്രീയത്തിന്റെ വിധി നിയന്ത്രിച്ച പാരമ്പര്യമുള്ള ആസാം അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി മാറ്റാന്‍ ഉറച്ചിരിക്കുകയാണ് സര്‍വകലാശാലാ യൂണിയന് തെരഞ്ഞെടുപ്പിനെ.
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി (എബിവിപി)നു പുറമേ ആസാം സര്‍വ്വകലാശാല യൂണിയനുകള്‍ ഭരിക്കുന്നത് ആസാം സ്റ്റുഡന്റ്സ് യൂണിയന് (എഎഎസ്യു), നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ (എന്എസ്യുഐ) എന്നിവയാണ്.
യൂണിയന് തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ശക്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് എബിവിപി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനുള്ള മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗുഹാവതി കോട്ടണ്‍ കോളേജ്, ഗൗഹാത്തി കൊമേഴ്സ് കോളേജ് എന്നിവിടങ്ങളിലെ യൂണിയന് ഭരണം നേടാനാണ് എബിവിപിയുടെ ആദ്യ ശ്രമം.
കഴിഞ്ഞ വര്‍ഷത്തെ കോട്ടണ്‍ കോളേജ് യൂണിയനില്‍ ഒരുസീറ്റ് എബിവിപിക്കായിരുന്നു. ഇത്തവണ അത് അഞ്ചായി ഉയര്‍ത്താനാണ് തീരുമാനമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോരികര്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്തിന്റെ എല്ലായിടത്തും എബിവിപിയുടെ സാന്നിദ്ധ്യം ഉണ്ട്. കഴിഞ്ഞ വര്‍ഷം 78 കോളേജുകളിലെ യൂണിയനുകളില്‍ എബിവിപി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം അത് 150 കോളേജുകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. അതിന്റെ മുന്നൊരുക്കത്തിലാണ് എബിവിപി ഇപ്പോള്‍.
2016 നിയമസഭാ തെരഞ്ഞെടുപ്പിലും എബിവിപിയുടെ ഈ വളര്‍ച്ച പ്രകടമാകും. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ആസാമിലെ നിലവിലെ അവസ്ഥയും അതിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ എബിവിപി ശ്രമിക്കുന്നതാണ്.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലേക്ക് യുവാക്കള്‍ കൂടുതലായി ആകൃഷ്ടരാകുന്നത് ആസാമിലെ പൊതുസ്വാഭാവമാണ്. അതിനപ്പുറം എബിവിപിയുടെ വളര്‍ച്ചയെ കാണേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് ആസു. സംസ്ഥാനത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് എബിവിപി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: