ന്യൂദല്‍ഹി: ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ ചെന്നൈയിന് എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഉദ്ഘാടന മത്സരത്തില്‍ അത്ലറ്റികോ കൊല്‍ക്കത്തയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട ചെന്നൈയിന് എഫ്സി ഇന്നലെ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ദല്‍ഹി ഡൈനാമോസിനോട് 1-0ന്റെ തോല്‍വി ഏറ്റുവാങ്ങി. കളിയുടെ എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആന്ഡേഴ്സണ് ചികാവോയാണ് വിജയഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഗോവ എഫ്സിയോട് 2-0ന് പരാജയപ്പെട്ട ദല്‍ഹിയുടെ ആദ്യ വിജയമാണിത്. ഇരുടീമുകളും നിരവധി അവസരങ്ങളാണ് തുറന്നെടുത്തതെങ്കിലും ഷൂട്ടിംഗിലെ പിഴവ് തിരിച്ചടിയായി. ദല്‍ഹിക്ക് വേണ്ടി മലയാളി താരം അനസ് എടത്തൊടി ഇന്നലെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
ആദ്യ കളിയില്‍ ഇറങ്ങിയ ടീമില്‍ നിന്ന് നാല് മാറ്റങ്ങള്‍ വരുത്തിയാണ് മാര്‍ക്കോ മറ്റരാസി ചെന്നൈയിന് എഫ്സിയെ കളത്തിലിറക്കിയത്. റാഫേല്‍ അഗസ്റ്റൂസോക്ക് പകരം മാനുവല്‍ ബ്ലാസിയും ജെജെ ലാല്പെഖുലിയക്ക് പകരം ബല്‍വന്ത് സിംഗും സ്ട്രൈക്കര്‍ ഫിക്രുവിന് പകരം ജോണ്‍ മെന്‍ഡോസയും പരിക്കേറ്റ മെയില്‍സണ്‍ പകരം ബെര്‍ണാഡ് മെന്‍ഡിയും കളത്തിലിറക്കി. ദല്‍ഹി യില്‍ രണ്ട് മാറ്റങ്ങളാണ് റോബര്‍ട്ടോ കാര്‍ലോസ് വരുത്തിയത്. അന്വലിക്ക് പകരം മലയാളി താരം അനസും വിനിഷ്യസിന് പകരം ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഗുസ്താവോ സാന്റോസും രംഗത്തിറങ്ങി.
കളിയുടെ അഞ്ചാം മിനിറ്റില്‍ ദല്‍ഹി ഡൈനാമോസിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. എട്ടാം മിനിറ്റില്‍ ദല്‍ഹി ഡൈനാമോസ് ലീഡ് നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ ഡോസ് സാന്റോസ് ബോക്സിലേക്ക് നല്കിയ പാസ് ഹാന്‍സ് മള്‍ഡര്‍ ശക്തമായ വലംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടത് മാനുവല്‍ ബ്ലാസിയുടെ കൈയില്‍ തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ആന്ഡേഴ്സണ് ചികാവോ പായിച്ച ഷോട്ട് ചെന്നൈയിന് ഗോളി അപൗല ഈഡലിനെ മറികടന്ന് വലയില്‍ കയറി (1-0).
22-ാം മിനിറ്റില്‍ മള്‍ഡറുടെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 26-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിയുടെ മെന്‍ഡോസയുടെ ഒരു ഷോട്ടും പിഴച്ചു തൊട്ടുപിന്നാലെ രാള്ട്ടെയുടെ ക്രോസിന് ഹര്‍മന്‍ജ്യോത് തലവെച്ചെങ്കിലും പുറത്തേക്ക് പറന്നു. 31-ാം മിനിറ്റില്‍ ദല്‍ഹി ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും ചെന്നൈ ഗോളി അപൗല ഈഡലിന്റെ അവസരോചിതമായ ഇടപെടല്‍ ലക്ഷ്യം വിഫലമാക്കി. 34-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിയുടെ ഗോള്‍ ശ്രമം ക്രോസ് ബാര്‍ തടഞ്ഞു. സ്റ്റീവന്‍ മെന്‍ഡോസയുടെ ഹെഡ്ഡറാണ് ക്രോസ് ബാറില്ത്തട്ടിത്തെറിച്ചത്. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ദല്‍ഹിക്കും സമനില പിടിക്കാന്‍ ചെന്നൈയിന് എഫ്സിക്കും കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ രാള്ട്ടെക്ക് പകരം ജയേഷ് റാണയെ ചെന്നൈയിന് കളത്തിലിറക്കി. 53-ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോയുടെ ക്രോസിന് ജോണ്‍ ആര്‍നെ റീസെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് നേരെ ചെന്നൈയിന് ഗോളിയുടെ കയ്യിലേക്കായിരുന്നു. തൊട്ടുപിന്നാലെ ചെന്നൈയിന്റെ ബല്‍വന്ത് സിംഗിന്റെ ഹെഡ്ഡര്‍ പുറത്തേക്ക് പറന്നു.
55-ാം മിനിറ്റില്‍ ദല്‍ഹിയുടെ റിച്ചാര്‍ഡ് ഗാഡ്സെയും അവസരം നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ എലാനോ നല്കിയ ക്രോസിന് സ്റ്റീവന്‍ മെന്‍ഡോസ തലവച്ചെങ്കിലും കാര്യമുണ്ടായില്ല. 61-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിയുടെ അഭിഷേകിന്റെ ശ്രമവും ദല്‍ഹി ഗോളി സഞ്ജിഭാന് ഘോഷ് കയ്യിലൊതുക്കി. 67-ാം മിനിറ്റില്‍ ഗുസ്താവോക്ക് പകരം വിനിഷ്യസ് ഫെരേരയെ ദല്‍ഹി കളത്തിലിറക്കിയപ്പോള്‍ രണ്ട് മിനിറ്റിനുശേഷം ചെന്നൈയിന് എഫ്സി സൂപ്പര്‍താരം എലാനോയെ തിരിച്ചുവിളിച്ച് ബ്രൂണോ പെലിസ്സാറിയെ കളത്തിലിറക്കി.
തൊട്ടുപിന്നാലെദല്ഹിയുടെ ചികാവോയുടെ ഷോട്ട് പുറത്തേക്ക് പറന്നു. 77-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സെക്ക് പകരം യുവതാരം ആദില്‍ നബിയെ റോബര്‍ട്ടോ കാര്‍ലോസ് കളത്തിലിറക്കിയപ്പോള്‍ രണ്ട് മിനിറ്റിനുശേഷം മാനുവല്‍ ബ്ലാസിക്ക് പകരം ഫിക്രുവിനെ മറ്റരാസിയും രംഗത്തിറക്കി. അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ദല്‍ഹിക്കോ സമനില ഗോള്‍ കണ്ടെത്താന്‍ ചെന്നൈയിന് എഫ്സിക്കോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: