പൂനെ: ആദ്യ മത്സരത്തില്‍ മുംബൈ സിറ്റിയെ തകര്‍ത്ത പൂനെ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് രണ്ടാം അങ്കത്തില്‍ കൊമ്പുകോര്‍ക്കും. പൂനെയിലെ ഛത്രപതി ശിവാജി സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം. സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് പൂനെ സിറ്റി ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനോടേറ്റ കനത്ത തോല്‍വി മറികടന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താനാകും നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമം.
മുംബൈ സിറ്റിക്കെതിരായ കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വന്തം മൈതാനത്ത് പൂനെ സിറ്റി എഫ്സി വിജയക്കൊടി പാറിച്ചത്. ടര്‍ക്കിഷ് സ്ട്രൈക്കര്‍ ടുന്‍കെ സാന്‍ലിയുടെ ഇരട്ട ഗോളുകളായിരുന്നു പൂനെയുടെ വിജയത്തിന് പിന്നില്‍. ഈ മത്സരത്തില്‍ 4-3-3 ശൈലിയില്‍ മൈതാനത്തിറങ്ങിയ ഇന്നും ഇതേ രീതിയായിരിക്കും അവലംബിക്കുക. ആദ്യ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റമൊന്നും വരുത്താതെയായിരിക്കും ഇന്നും കളത്തിലിറങ്ങുക. ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇംഗ്ലണ്ട് താരം സ്റ്റീവന്‍ സിമ്മണ്സന് കാവല്‍ നില്ക്കാന് തന്നെയാണ് സാധ്യത. പ്രതിരോധത്തില്‍ ഗുര്‍ജിന്ദര്‍ കുമാര്‍, അര്‍ജന്റീന താരം ഡീഗോ കൊളാട്ടോ, ഗുര്‍മാംഗി സിങ്, ലെനി റോഡ്രിഗസ് എന്നിവരും മധ്യനിരയില്‍ മനീഷ് മെയ്ത്താനി, ഐവറി കോസ്റ്റിന്റെ ദിദിയര്‍ സകോറ, ഇംഗ്ലണ്ട് താരം ജെയിംസ് മെയ്ലി എന്നിവരുമായിരിക്കും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിലെ പോലെ പ്രതിരോധനിരതാരം ഇംഗ്ലണ്ടിന്റെ നിക്കി ഷോറെയെയും ഇന്ത്യന്‍ മധ്യനിരതാരം ഇസ്റയില്‍ ഗുരുങുമാവും ടുന്‍കെ സാന്ലിക്കൊപ്പം സ്ട്രൈക്കര്‍മാരായി ഇറങ്ങുക. മാര്‍ക്വീ താരം അഡ്രിയാന്‍ മുട്ടു, കോസ്റ്ററിക്കന്‍ സ്ട്രൈക്കര്‍ യെന്‍ഡ്രിക് റ്യുയിസ് എന്നിവര്‍ പകരക്കാരായും കളത്തിലിറങ്ങിയേക്കും. കോച്ച് ഡേവിഡ് പ്ലാറ്റിന്റെ മികച്ച തന്ത്രങ്ങളും പൂനെക്ക് കഴിഞ്ഞ മത്സരത്തില്‍ ഗുണകരമായി.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നതിന്റെ നിരാശയിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. വെനസ്വേലന്‍ ഫുട്ബോളിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച കോച്ച് സെസാര്‍ ഫാരിയാസിന്റെ തന്ത്രങ്ങള്‍ മുഴുവന്‍ പാളിയതാണ് ബ്ലാസ്റ്റേഴ്സിനെതിരെ ദയനീയ പരാജയം നേരിടാന്‍ പ്രധാന കാരണം. ബ്ലാസ്റ്റേഴ്സിനെതിരെ 4-4-2 ശൈലിയില്‍ കളിക്കാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റിന് പക്ഷെ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല. ഇന്നും മാര്‍ക്വീ താരം സിമാവോ സബ്രോസ ഇല്ലാതെയാണ് നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ താരം ബോയ്താങിനൊപ്പം ബ്ലാസ്റ്റേഴ്സിനെതിരെ ഗോള്‍ നേടിയ അര്‍ജന്റീനയുടെ നിക്കോളാസ് വെലസ് ആയിരിക്കും സ്ട്രൈക്കറായി ഇറങ്ങുക. പ്രതിരോധത്തില്‍ സെഡ്രിക് ഹെങ്ബാര്ട്ടിനും മിഗ്വേല്‍ ഗാര്ഷ്യയ്ക്കുമൊപ്പം സോഹ്മിംഗ്ലിയാന രാള്‍ട്ടെ റീഗന് സിങും ഇറങ്ങിയേക്കും. മധ്യനിരയില്‍ സ്പാനിഷ് താരം ബ്രൂണോ ഹെരേര, സെനഗല്‍ താരം ഡിയോമാന്‍സി കമാറ, പോര്‍ച്ചുഗീസ് താരം സിലാസ് എന്നിവര്‍ കളിമെനയാല്‍ കളത്തിലുണ്ടാകും.
ബ്ലാസ്റ്റേഴ്സിനെതിരായ കളിയില്‍ ടീം ഒത്തിണക്കം പ്രകടിപ്പിക്കാത്തതാണ് അവരുടെ പരാജയത്തിന്റെ മുഖ്യഹേതു. വ്യക്തിപരമായി താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും ടീമെന്ന നിലയില്‍ പരാജയപ്പെട്ടു. ഈ കുറവുകളെല്ലാം നികത്തി വിജയം ലക്ഷ്യമിട്ടായിരിക്കും സെസാര്‍ ഫാരിയാസ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ കളത്തിലിറക്കുക.
കഴിഞ്ഞ വര്‍ഷം കളിച്ച രണ്ട് കളികളില്‍ സ്വന്തം മൈതാനത്ത് പൂനെ സിറ്റി 1-0ന് നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ എവേ മത്സരത്തില്‍ ഗോള്‍രഹിത സമനിലയും പാലിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരംവീട്ടാനുറച്ച് നോര്‍ത്ത് ഈസ്റ്റും മേധാവിത്തം തുടരാന്‍ പൂനെയും ഇറങ്ങുമ്പോള്‍ ആവേശകരമായ മത്സരം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: