മുംബൈ: ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍) ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ 40 ശതമാനം ഓഹരികളാണ് സച്ചിന്റെ കൈവശമുള്ളത്. ഓഹരികള്‍ പുനഃക്രമീകരിക്കുമ്പോള്‍ പിവിപി വെഞ്ചേഴ്സിന്റെ പക്കലുള്ളതില്‍ 20 ശതമാനം കൂടി സച്ചിന് വാങ്ങുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങനെയായാല്‍ ബ്ലാസ്റ്റേഴ്സിന്റെ 60 ശതമാനം ഓഹരിയും സച്ചിന്റെ പക്കലാവും. ചില നിയമനടപടികള്‍ കൂടി പൂര്‍ത്തിയാക്കി ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും അറിയുന്നു.
പിവിപി വെഞ്ചേഴ്സിന്റെ സാമ്പത്തിക സ്ഥിതിയില്‍ താളപ്പിഴകള്‍ വന്നതാണ് ഓഹരികളുടെ പുനക്രമീകരണം അനിവാര്യമാക്കിയത്. സച്ചിന് തന്നെ അതിനു മേല്ക്കൈയെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രമുഖ സംരംഭകരായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് (എംപിജി) നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇപ്പോള്‍ ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ പാപ്പച്ചന് ഗ്രൂപ്പ് 20 ശതമാനം ഓഹരികള്‍ പിവിപിയില്‍ നിന്നും വാങ്ങും. അവശേഷിക്കുന്ന ഓഹരികള്‍ രണ്ടു കമ്പനികള്‍ സ്വന്തമാക്കുമെന്നും പറയപ്പെടുന്നു. അതേസമയം, ഓഹരി പുനര്‍വിന്യാസം സംബന്ധിച്ച് സച്ചിനോ പിവിപി, പാപ്പച്ചന് ഗ്രൂപ്പ് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐഎസ്എല്ലിലെ എട്ടു ഫ്രാഞ്ചൈസികളും ക്രിക്കറ്റ് കളിക്കാരുടേയോ ബോളിവുഡ് താരങ്ങളുടേയോ വന്‍ വ്യവസായികളുടേയോ ഉടമസ്ഥതയിലാണ്. ഫ്രാഞ്ചൈസികളെല്ലാം നഷ്ടത്തിലാണെന്നാണ് ബിസിനസ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ക്ക് ലാഭം ലഭിക്കുമെന്ന് ഉടമകള്‍ കരുതുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഓഹരികളില്‍ പിടിമുറുക്കാന്‍ സച്ചിനെ പ്രേരിപ്പച്ചതും ആ കണക്കുകൂട്ടല്‍ തന്നെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: