ഹൈദരാബാദ്: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് മാത്രമാണെടുത്തിട്ടുള്ളത്. 106 റണ്‍സുമായി രോഹന് പ്രേമും 10 റണ്‍സുമായി റൈഫി വിന്‍സന്റ് ഗോമസുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത അക്ഷയ് കോടോത്തിനെ ഹസ്സിന്റെ പന്തില്‍ മിലിന്ദ് പിടികൂടി. പിന്നീട് രണ്ടാം വിക്കറ്റില്‍ ജഗദീഷും രോഹന് പ്രേമും ചേര്‍ന്ന് സ്കോര്‍ 114-ല്‍ എത്തിച്ചു. എന്നാല്‍ 42 റണ്‍സെടുത്ത ജഗദീഷിനെ വിശാല്‍ ശര്‍മ്മ സ്വന്തം ബൗളിങില്‍ പിടികൂടി. സ്കോര്‍ 148-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത സച്ചിന് ബേബിയും വിശാല്‍ ശര്‍മ്മക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടര്‍ന്നെത്തിയ നായകന് സഞ്ജു സാംസണ് നിരാശപ്പെടുത്തി.
ഒരു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ ഭണ്ഡാരിയുടെ പന്തില്‍ സുമന്ത് പിടികൂടി. അധികം കഴിയും മുന്നേ നാല് റണ്‍സെടുത്ത നിഖിലേഷ് സുരേന്ദ്രനും മടങ്ങി. സ്കോര്‍ 5ന് 166. ഹൈദരാബാദിന് വേണ്ടി ആകാശ് ഭണ്ഡാരിയും വിശാല്‍ ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: