ചില സംസ്ഥാനങ്ങളില്‍ ഗോവധവും ഗോമാംസം ഭക്ഷിക്കുന്നതും നിയമംമൂലം നിരോധിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആയുധമാക്കി ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ മാറ്റിയിരിക്കുകയാണ്. ഗോവധ നിരോധനമില്ലാത്ത സംസ്ഥാനമായ കേരളത്തിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ പേരില്‍ വലിയ കോലാഹലം സൃഷ്ടിക്കുകയാണ്.
തൃശൂരിലെ കേരളവര്‍മ്മ കോളേജിലും കോട്ടയത്തെ സിഎംഎസ് കോളേജിലും കായംകുളം കോളേജിലും കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലുമൊക്കെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ കരുതിക്കൂട്ടി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. പശുവിന് ഭാരതത്തില്‍ പൗരാണികകാലം മുതലേ വിശുദ്ധമായ പദവിയുണ്ട്. ബിജെപി രൂപീകരിക്കുന്നതിനും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനും ആയിരത്താണ്ടു കള്‍ക്ക് മുമ്പുള്ള സങ്കല്‍പ്പമാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് മൃഗക്കൊഴുപ്പിന്റെ പേരില്‍ പട്ടാളലഹള പോലും നടന്ന രാജ്യമാണിത്. വെടിക്കോപ്പില്‍ പശുവിന്റെ നെയ്യ് പുരട്ടിയതാണ് 1857 ലെ കലാപത്തിന് വഴിമരുന്നിട്ട ഒരു ഘടകം. ഇപ്പോള്‍ ഗോവധനിരോധനം ആയുധമാക്കി ഭാരതത്തിലെ ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ച് മതപരമായ ധ്രുവീകരണം ഉണ്ടാക്കി കേരളത്തില്‍ നടക്കാന്‍പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ചെറുക്കാനാണ് രാഷ്ട്രീയപ്രതിയോഗികള്‍ ശ്രമിക്കുന്നത്.
പശു പണ്ടുകാലം മുതല്‍ ഭാരതത്തില്‍ സമ്പത്തിന്റെ അടയാളമായിരുന്നു. മുലപ്പാലിന് പകരം കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരുന്നത് പശുവിന്റെ പാലായിരുന്നു. ഭാരതത്തിലെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ അവിഭാജ്യഘടകമായിരുന്നു പശു. പശുവിനെകൂടാതെയുള്ള കൃഷി സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല. ചാണകം ഉണക്കി അടുപ്പില്‍ വിറകിന് പകരം കത്തിക്കുകയും ചെയ്തിരുന്നു.
എല്ലാ ജീവികളിലും ആത്മാവുണ്ടെന്നത് ഹൈന്ദവവിശ്വാസമാണ്. മാട്ടുപൊങ്കല്‍ ഒരു മതചടങ്ങായത് ഇതുമൂലമാണ്. ഗാന്ധിജി പശുവിനെ ഹിന്ദുമതത്തിന്റെ ആണിക്കല്ലായി കണ്ടു. ജൂതന്മാരും ചുമന്ന പശുവിനെ ഉത്സവങ്ങളുടെ അനിവാര്യഘടകമാക്കിയിരുന്നു. ഖുറാനിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സൂറ പശുവിനെ പ്രശംസിക്കുന്നു.
ഭാരതത്തില്‍ ആറു സംസ്ഥാനങ്ങളില്‍ കാളകളെയും പോത്തിനെയും കൊല്ലാന്‍ അനുമതി നല്കിയപ്പോഴും പശുവിനെ കൊല്ലാതിരുന്നത് അത് മതചിഹ്നമായതിനാല്‍ മാത്രമല്ല, മറിച്ച് കുട്ടികള്‍ക്കുള്‍പ്പെടെ പശുവിന്റെ പാല് നല്‍കിയിരുന്നതിനാലാണ്. പശുവിന്റെ പാല് മുലപ്പാലിന് സമമാണ്. ഇങ്ങനെ പശുവിന്റെ നാനാവിധ ഉപയോഗങ്ങള്‍ കണക്കിലെടുത്ത് അവയെ സംരക്ഷിക്കുന്നത് ഹിന്ദുത്വവും ഫാസിസവും ആകുന്നതെങ്ങനെ? കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഏത് പ്രശ്നത്തെയും ഊതിവീര്‍പ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ വിദഗ്ധരാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇക്കൂട്ടരുടെ തത്വശാസ്ത്രം എന്നുപോലും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍നിന്നിറക്കാന്‍ ഏത് ഹീനമാര്‍ഗവും തേടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പശുവിനെയും അതിനുള്ള ആയുധമാക്കുകയാണ്.
നരേന്ദ്ര മോദി ലക്ഷ്യമിടുന്നത് ഭാരതത്തിന്റെ (ഹിന്ദുക്കളുടെ മാത്രമല്ല) സമഗ്രമായ പുരോഗതിയാണ്. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനങ്ങളിലെല്ലാം രാജ്യങ്ങളോടാവശ്യപ്പെടുന്നത് ഭാരതത്തില്‍ മുതല്‍മുടക്കാനാണ്. ബിജെപിയുടെ മുഖ്യലക്ഷ്യം വികസനവും ദാരിദ്ര്യ നിര്‍മാര്‍ജനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഭാരതത്തിലെയും കേരളത്തിലെയും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മോദി ഇക്കാര്യത്തില്‍ വിജയിക്കരുതെന്നാണാഗ്രഹം.
സോണിയാ ഗാന്ധി റിമോട്ട് ഭരണം നടത്തിയപ്പോഴുണ്ടായ ടു ജി സ്പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുംപോലുള്ള യാതൊന്നും ഇതേവരെ ബിജെപി ഭരണത്തിലുണ്ടായിട്ടില്ല എന്നതും സോണിയാപ്രഭൃതികളെ നിരാശരാക്കുന്നു. ഭാരതത്തിലെ ബിജെപി വിരുദ്ധ രാഷ്ട്രീയനേതാക്കള്‍ക്ക് മനഃസാക്ഷിയോ ആത്മപരിശോധനയോ ഇല്ല. അധികാരമോഹം മാത്രമുള്ള അവര്‍ ആരെ കുരിശിലേറ്റിയിട്ടും ഭരണംനേടാനുള്ള വ്യഗ്രതയിലാണ്. എന്തായാലും കോടി ദരിദ്രരുള്ള ഭാരതത്തില്‍, ആദിവാസികള്‍ മരുന്നും ഭക്ഷണവും ഇല്ലാതെ മരിക്കുന്ന ഭാരതത്തില്‍,അസ്തമിച്ചു എന്ന് കരുതിയിരുന്ന രോഗങ്ങള്‍ മടങ്ങിവരുന്ന ഭാരതത്തില്‍ അതൊന്നും പരിഗണിക്കാതെ, പരിഹാരം അന്വേഷിക്കാതെ ബിജെപിയെ തകര്‍ക്കുകയെന്ന ഏകലക്ഷ്യം മാത്രമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ രാജ്യദ്രോഹികളാണ് എന്ന് പറയാതെവയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: